വീണ്ടും മലയാളികൾക്ക് നാണക്കേട് ...ആൽമനാമ ഉടമകൾ കോടികൾ തട്ടിയെടുത്ത് മുങ്ങി
യുഎഇയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി ദുബായില്‍നിന്ന് മുങ്ങിയപ്പോൾ പെരുവഴിയിലായത് 3000ത്തോളം ജീവനക്കാർ . അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മാനേജിങ് ഡയറക്ടര്‍മാരാണ് ആരോടും പറയാതെ നാടു വിട്ടത്. 250 കോടി ദിര്‍ഹത്തിന്റെ ബാധ്യതയുണ്ടെന്നു അറിയുന്നു
വിതരണ കമ്പനികളിലെ മലയാളികളടക്കം 300 ലേറെ ഇന്ത്യൻ സെയിൽസ്മാന്മാരാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത് . മാസങ്ങൾക്ക് മുൻപുവരെ യുഎഇയിലെ ഷാർജയിലും അജ്മാനിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവന്ന ഹൈപ്പർമാർക്കറ്റുകളായിരുന്നു അല്‍ മനാമ യുടേത് എന്ന് പറയുന്നു. പെട്ടന്നാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളെല്ലാം അടച്ചുപൂട്ടേണ്ടിവന്നത്
ഹൈപ്പര്‍മാക്കറ്റിലേക്ക് ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പടെ നല്‍കുന്ന ഏജന്‍സികള്‍ക്ക് കോടികണക്കിന് ദിര്‍ഹമാണ് നല്‍കാനുള്ളത് . കൂടാതെ രണ്ടുമാസമായി ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കുന്നില്ല. സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഏജന്‍സിയുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അബുദാബിയിലേത് ഒഴികെ മറ്റ് എമിറേറ്റ്‌സുകളിലായി വ്യാപിച്ചുകിടക്കുന്ന 22 ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 16 എണ്ണമാണ് അടച്ചുപൂട്ടിയത്. നാലെണ്ണം മറ്റൊരു ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. അല്‍ മനാമ ഗ്രൂപ്പിന്റെ പ്രധാന ഓഫീസ് നവംബര്‍ അവസാനം അടച്ചുപൂട്ടിയിരുന്നു.
നാട്ടിലും ഇവർക്ക് വലിയ ആസ്തികളുണ്ട്. ഏതാനും മാസങ്ങളായി മൊത്തവിതരണക്കാർക്കു ബിൽ തുക നൽകുന്നില്ലായിരുന്നു . പലരും നൽകിയ ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങിയപ്പോഴും ആരും സംശയിച്ചില്ലത്രെ. കാരണം 40 വര്‍ഷമായി യുഎഇയില്‍ നല്ല രീതിയിൽ പ്രവര്‍ത്തിക്കുന്ന ഹൈപ്പർ മാർക്കറ്റ് ആയിരുന്നു അല്‍ മനാമ . ഇതുവരെയും ഇത്തരത്തിലുള്ള ഒരു പരാതിയും ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ ചെക്കുകൾ മടങ്ങിയ വകയിൽ തന്നെ കോടികളാണ് കമ്പനിയുടെ ബാധ്യത.
കമ്പനിയുടെ മിക്ക ശാഖകളും പൂട്ടിയ നിലയിലാണ്. പൂട്ടുന്നതിനു ഏതാനും ദിവസങ്ങൾക്കു മുമ്പ് വൻ വിലക്കുറവിൽ ഉത്പന്നങ്ങൾ വിറ്റഴിച്ചിരുന്നു. എന്നാൽ മൊത്ത വിതരണക്കാർക്ക് നൽകാനുള്ള തുക നൽകിയിട്ടുമില്ല. ഇതാണ് ഉടമകൾ മുങ്ങിയതാണെന്ന സംശയം ബലപ്പെടുത്തുന്നത്.
നാളിതുവരെയും അല്‍ മനാമ ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് നല്ല പ്രവര്‍ത്തനമാണ് കസ്റ്റമേഴസിന് ലഭിച്ചിട്ടുള്ളത്. പഴം പച്ചക്കറി വിഭവങ്ങളുടെ വിപണന കാര്യത്തിൽ അജ്മാനിലും ഷാർജയിലും മുൻപന്തിയിലായിരുന്ന ആൽമനാമ കേരളത്തിൽ നിന്ന് നേരിട്ട് പച്ചക്കറി ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്തിരുന്നു
ഒരുതവണ പോലും നല്‍കേണ്ട പണം വൈകുകയോ ചെക്ക് ബൗണ്‍സ് ആകുകയോ ചെയ്തിട്ടില്ല. എന്നാല്‍ ജൂണ്‍ മാസം മുതല്‍ പണം കൃത്യമായി ലഭിക്കാതെ വന്നു. എന്നാല്‍ ഇത്രയും കാലം കൃത്യമായ ഇടപാടായതിനാല്‍ അവരെ അവിശ്വസിച്ചില്ലെന്ന് മുട്ടയും കോഴിയറച്ചിയും വിതരണം ചെയ്യുന്ന അല്‍ ജസിറ പൗള്‍ട്രി ഫാം ഉടമ പികെ കുട്ടി പറയുന്നു. നവംബര്‍ അവസാനം അവരുടെ ആസ്ഥാനത്തെ ഓഫീസ് പൂട്ടിയതോടെയാണ് എംഡി യുഎഇയില്‍നിന്ന് മുങ്ങിയ വിവരം അറിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
ചെക്ക് മടങ്ങാൻ തുടങ്ങിയതോടെയാണ് മാനേജ്‌മെന്റ് പ്രതിനിധികളെ ബന്ധപ്പെടാൻ ശ്രമം തുടങ്ങിയത് . പക്ഷെ ഇവരെ ഫോണിലോ നേരിട്ടോ കാണാൻ കഴിയാത്ത അവസ്ഥയാണെന്നും പറയുന്നു. മാത്രമല്ല സ്ഥാപനങ്ങൾ പലതും മറ്റു പലർക്കുമായി നടത്താൻ കൊടുക്കുകയോ വിൽക്കുകയോ ചെയ്തിട്ടുമുണ്ട്.
പലരുടെയും ജോലി പോലും നഷ്ടപ്പെടാനുള്ള സാഹചര്യമാണിപ്പോൾ. സെയിൽസ്മാന്മാരാണ് ഇതിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് . തങ്ങളുടെ നഷ്ടത്തിന് ഉത്തരവാദികൾ സെയിൽസ്മാൻമാർ ആണെന്ന പേരിൽ കമ്പനികൾ ഇവരുടെ ശമ്പളം പിടിച്ചു വെക്കുന്നു.
മലയാളികളായ പി. കെ. കുട്ടി, ഹാരിസ്, നവീൻ അറബ്, അബ്ദുൽ നാസർ, ഷാനവാസ്, അനിൽകുട്ടി, മനോജ്, ജോൺ തുടങ്ങിയ 35 ലേറെ പേരാണ് ദുബായിൽ മാധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയത്. ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ നിയമ കാര്യ വിഭാഗത്തിനും പരാതി നൽകാൻ തീരുമാനിച്ചതായി ഇവർ പറഞ്ഞു. ഹൈപ്പർമാർക്കറ്റ് ഉടമ നൽകിയ ബാങ്കിൽ നിന്ന് മടങ്ങിയ ചെക്കുകളും ഇവർ പ്രദർശിപ്പിച്ചു
ഇപ്പോൾ, ചില ശാഖകൾ ജീവനക്കാർ തന്നെ ഏറ്റെടുത്തു നടത്തുന്നുവെന്നും വിവരമുണ്ട്. ഏറ്റെടുക്കാൻ ചില കമ്പനികൾ മുന്നോട്ട് വരുന്നുമുണ്ട്. ജീവനക്കാരെ അതുപോലെ തന്നെ നിലനിർത്താൻ തയാറായിട്ടുണ്ടെന്നാണ് അറിയുന്നത്. ഒരു മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച അന്തിമ ധാരണ ഉണ്ടാകുമെന്നും അങ്ങനെ ജീവനക്കാരെ പുനരധിവസിപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം മൊത്ത വിതരണക്കാർക്ക് ലഭിക്കാനുള്ള തുക സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയും ചെയ്യുന്നു. ഇതിൽ തീരുമാനമാകണമെങ്കിൽ കമ്പനി പ്രതിനിധികളെ കണ്ടെത്തിയേ തീരൂ .പക്ഷെ ഇവർ എവിടെയാണെന്ന് ആർക്കും അറിവില്ല.
അല്‍ മനാമ ഗ്രൂപ്പിന് കൊല്ലം നഗരത്തിലും ഹൈപ്പര്‍ മാര്‍ക്കറ്റും ടെക്‌സറ്റയില്‍സുമുണ്ട്.
https://www.facebook.com/Malayalivartha