യുഎഇയിൽ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളി ഉടമ രാജ്യം വിട്ടു; അല്‍ മനാമ ഗ്രൂപ്പിനെതിരെ പ്രതിഷേധവുമായി ശമ്പളം മുടങ്ങിയ ജീവനക്കാരും, കോടികൾ കിട്ടാനുള്ള വിതരണക്കാരും രംഗത്ത്...
നാല് പതിറ്റാണ്ടുകളായി യുഎഇയിൽ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. പ്രതിഷേധവുമായി അല്‍ മനാമ ഗ്രൂപ്പിനെതിരെ ശമ്പളം മുടങ്ങിയ ജീവനക്കാരും കോടിക്കണക്കിന് രൂപ കിട്ടാനുള്ള വിതരണക്കാരും രംഗത്തെത്തി. ഖലീജ് ടൈംസാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
മലയാളിയായ അബ്ദുല്‍ ഖാദര്‍ സബീറിന്റെ ഉടമസ്ഥതയിലുള്ള അല്‍ മനാമ ഗ്രൂപ്പില്‍ കഴിഞ്ഞ ജൂണ്‍ മുതലാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതെന്ന് വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം വിതരണക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് കൂടിയാണ് മാനേജ്മെന്റിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
കോടിക്കണക്കിന് ദിര്‍ഹമാണ് ഇവര്‍ക്ക് സ്ഥാപനത്തില്‍ നിന്ന് കിട്ടാനുള്ളത്. അല്‍ മനാമയുടെ ഓഫീസില്‍ വിളിച്ചാല്‍ ആരും ഫോണെടുക്കാറില്ല. സീനിയര്‍ മാനേജ്മെന്റ് തലത്തിലുണ്ടായിരുന്നവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ലോക്കല്‍ സ്‍പോണ്‍സര്‍ പോലും അറിയാതെയാണ് അബ്ദുല്‍ ഖാദര്‍ സബീര്‍ രാജ്യം വിട്ടത്.
കഴിഞ്ഞ ജൂണ്‍ മുതലാണ് പല വിതരണക്കാര്‍ക്കും പണം നല്‍കുന്നതില്‍ വീഴ്ചയുണ്ടായത്. നാല് പതിറ്റാണ്ടോളം യാതൊരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നതിനാല്‍ അത് കാര്യമായെടുത്തില്ല. പണം എത്രയും വേഗം തന്നുതീര്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയപ്പോള്‍ അവരെ വിശ്വസിക്കുകയായിരുന്നു. നവംബറില്‍ ഓഫീസിലെത്തിയപ്പോള്‍ അവിടെയാകെ പ്രശ്നങ്ങളായിരുന്നെന്ന് വിതരണക്കാരിലൊരാള്‍ പറഞ്ഞു. മാനേജ്മെന്റ് തലത്തില്‍ ഉത്തരവാദിത്തമുള്ള പദവിയില്‍ ഒരാളും ഓഫീസിലുണ്ടായിരുന്നില്ല.
കാര്യങ്ങള്‍ അറിയാത്ത ചില പുതിയ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. സ്ഥാപനത്തിന്റെ മനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ സബീര്‍ യുഎഇയില്‍ നിന്ന് മുങ്ങി. പിന്നാലെ മറ്റുള്ളവരെയും കാണാതായെന്ന് വിതരണക്കാരില്‍ ഒരാളായ ശമീം പറഞ്ഞു. ചെക്കുകള്‍ മടങ്ങിയതിന്റെ പേരില്‍ ചിലര്‍ സ്ഥാപനത്തിനെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം എല്ലാ പ്രതിസന്ധികളും ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുല്‍ ഖാദര്‍ സബീര്‍ ഖലീജ് ടൈംസിന് അയച്ച വോയിസ് മെസേജില്‍ പറയുന്നു. പണം നല്‍കുന്നതില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം പക്ഷേ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. ബാങ്കുകളുമായുള്ള ചില പ്രശ്നങ്ങളിലായിരുന്നു തുടക്കം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുണ്ട്. എന്നാല്‍ എല്ലാം ഉടന്‍ ശരിയാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. പുറത്തുനിന്നുള്ള ചില ഇടപെടലുകള്‍ കാരണമാണ് സ്ഥിതിഗതികള്‍ വഷളായതും അപ്രതീക്ഷിതമായി ചിലതൊക്കെ സംഭവിച്ചതും. - അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha