വീണുകിട്ടിയ പഴ്സിലെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; ദുബായ് ഡ്യൂട്ടി ഫ്രീയിൽ നിന്ന് മാത്രം കവർന്നത് 71,198 ദിർഹമിന്റെ സാധനങ്ങൾ; വീട്ടിലേയ്ക്കുള്ള യാത്ര ബിസിനസ് ക്ലാസിൽ; ഒടുവിൽ ദക്ഷിണാഫ്രിക്കൻ പൗരനെ കുരുക്കിയത് ഇങ്ങനെ
ദുബായിൽ വീണു കിട്ടിയ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീയിൽ നിന്ന് 71,198 ദിർഹമിന്റെ സാധനങ്ങൾ കവർന്നയാളെ പോലീസ് പിടികൂടി. 30 കാരനായ ദക്ഷിണാഫ്രിക്കൻ പൗരനാണ് തട്ടിപ്പിനെത്തുടർന്ന് ദുബായ് പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെയുള്ള വിചാരണ കോടതി ആരംഭിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു കടയിൽ എത്തിയ ഇയാൾ മറ്റൊരാളുടെ ബോർഡിങ് പാസ് കാണിച്ചാണ് സാധനങ്ങൾ വാങ്ങിയത്. ബോർഡിങ് പാസ് ദുരുപയോഗം, നിയമവിരുദ്ധമായ ക്രെഡിറ്റ് കാർഡ് ഉപയോഗം, തട്ടിപ്പ് തുടങ്ങി നിരവധി വകുപ്പുകൾ ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ക്വലാലംപൂരിലേക്ക് ദുബൈ വഴി യാത്ര ചെയ്യവെ വിമാനത്തിൽ വീണുകിട്ടിയ പഴ്സിൽ നിന്നാണ് ക്രെഡിറ്റ് കാർഡുകൾ ഇയാൾക്ക് കിട്ടിയത്. ഇതുമായി ഡ്യൂട്ടി ഫ്രീയിൽ എത്തിയ ഇയാൾ ഒരു സ്മാർട് ഫോൺ, ലാപ്ടോപ്, സ്വർണ്ണാഭരണങ്ങൾ, വാച്ച് എന്നിവയടക്കം നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുകയായിരുന്നു. തുടർന്ന് ക്വലാലംപൂരിലേക്കുള്ള യാത്ര റദ്ദാക്കി നാട്ടിലേക്ക് ടിക്കറ്റെടുത്തു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിസിനസ് ക്ലാസിലാണ് ടിക്കറ്റ് എടുത്തത്. 13,012 ദിർഹം ഇതിന് ചെലവായി.
പിന്നീട് സെപ്റ്റംബർ 29 ന് ഇസ്താംബൂളിലേക്ക് പോകാനായി ദുബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. മറ്റൊരാളുടെ ബോർഡിങ് പാസും ക്രെഡിറ്റ് കാർഡും ഉപയോഗിച്ചതിനാൽ പിടിക്കപ്പെടില്ല എന്നാണ് ഇയാൾ കരുതിയത്. എന്നാൽ, ഇതിനിടെ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് ക്രെഡിറ്റ് കാർഡിന്റെ ഉടമയായ അമേരിക്കൻ വനിത പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തയാൾക്കെതിരെ കേസെടുത്തു. തുടർന്നാണ് ഇയാൾ ദുബൈയിലെത്തിയുപ്പോൾ പിടിയിലാകുന്നത്. ഇയാൾക്കുള്ള ശിക്ഷ ഈ മാസം അവസാനം വിധിക്കും.
https://www.facebook.com/Malayalivartha