തൊട്ടതെല്ലാം പൊന്നാക്കിയ രാമചന്ദ്രൻ സ്വപ്നം കണ്ടത് അറ്റ്ലസ് സാമ്രാജ്യത്തിന്റെ ഉയർത്തെഴുന്നേൽപ്പ്: പുതിയ ജ്വല്ലറി ഔട്ട്‌ലെറ്റ് തുറക്കും മുമ്പ് കുടുംബത്തെ ഞെട്ടിച്ച് അറ്റ്ലസ് രാമചന്ദ്രന്റെ വേർപാട്....

അന്തരിച്ച പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ സ്വപ്നം കണ്ടത് അറ്റ്ലസ് സാമ്രാജ്യത്തിന്റെ ഉയർത്തെഴുന്നേൽപ്പ്. മത്തുക്കര മൂത്തേടത്ത് രാമചന്ദ്രൻ 1981-ൽ അറ്റ്ലസ് എന്ന തന്റെ ജ്വല്ലറി ഗ്രൂപ്പിന് കീഴിൽ സ്വർണ്ണ ബിസിനസ്സിന്റെ ഒരു സാമ്രാജ്യം സ്ഥാപിച്ചതിന് ശേഷമാണ് അറ്റ്ലസ് രാമചന്ദ്രനായി മാറിയത്. യുഎഇയിലുൾപ്പടെ ഗൾഫിലുടനീളമുള്ള അറ്റ്‌ലസ് ജ്വല്ലറിയുടെ 50-ലധികം ശാഖകൾ അടങ്ങുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു.
അദ്ദേഹം. തന്റെ സുവർണ്ണ കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണം, സിനിമകൾ, റിയൽ എസ്റ്റേറ്റ്, മാധ്യമങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം കൈവച്ചിരുന്നു. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം‘ എന്ന പരസ്യവാചകത്തിന്റെ മുഖമായി മാറിയ അറ്റ്ലസ് രാമചന്ദ്രനെ, കാലങ്ങളെത്ര കഴിഞ്ഞാലും മലയാളികൾ ഓർത്തുവയ്ക്കും. കുവൈത്തിൽ ബാങ്ക് ജോലി ചെയ്തതിന് ശേഷം ബിസിനസ് രംഗത്തേയ്ക്ക് കടക്കുകയായിരുന്നു അദ്ദേഹം.
വെറും രണ്ട് കിലോ സ്വര്‍ണത്തില്‍ തുടങ്ങി, പിന്നീട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി അറ്റ്‌ലസ് വ്യവസായ ഗ്രൂപ്പിന്റേതായി ഉണ്ടായിരുന്നത് 50 ഷോറൂമുകളാണ്. അതില്‍ 20 എണ്ണം യുഎഇയില്‍ മാത്രം. സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും വ്യവസായമായിരുന്നു അറ്റ്‌ലസ് ജ്വല്ലറിയുടേത്. ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ചയായിരുന്നു അറ്റ്റലസ് രാമചന്ദ്രൻ്റേത്. വലിയ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയായിരുന്ന രാമചന്ദ്രൻ്റെ വീഴ്ച ആദ്യമൊന്നും ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ നല്ല രീതിയിൽ പൊയ്ക്കോണ്ടിരുന്ന സ്ഥാപനത്തിൻ്റെ തകർച്ച അത്രത്തോളം അപ്രതീക്ഷിതമായിരുന്നു.
3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് ശിക്ഷവിധിച്ചത്. 2015 ആഗസ്റ്റ് മുതല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ കേന്ദ്രത്തിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് 20 ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. രണ്ട് ബാങ്കുകള്‍ തീരുമാനം അറിയിച്ചിരുന്നില്ല. ജയിലില്‍ നിന്ന് മോചിതനായാല്‍ യുഎഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രൻ്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്.
2018ലാണ് രാമചന്ദ്രൻ ജയിൽ മോചിതനാകുന്നത്. രാമചന്ദ്രൻ്റെ മോചനത്തിനായി അന്നത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിരുന്നു. ഇതിനോടൊപ്പം മധ്യസ്ഥരുടെ നീക്കവും കോടതി മോചനത്തിലേക്ക് വഴിതുറക്കുകയായിരുന്നു. പുറത്തിറങ്ങിയതിനു ശേഷം ഒരു ദിനപത്രത്തിനു നൽകുന്ന ആദ്യ അഭിമുഖത്തിൽ തോൽക്കാൻ താൻ തയ്യാറല്ലെന്ന് രാമചന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. 1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്നും അവിടെ നിന്ന് കെട്ടിപ്പൊക്കിയതാണ് അതിനുശേഷമുള്ളതെന്നും രാമചന്ദ്രൻ പറയുകയും ചെയ്തിരുന്നു. അതെല്ലാം ഒരിക്കൽ കൂടി തകർന്നു. സംശയം വേണ്ട തിരിച്ചു വരുമെന്നു തന്നെയാണ് രാമചന്ദ്രൻ ഉറപ്പിച്ചു പറഞ്ഞത്.
തന്റെ എൺപതാം പിറന്നാൾ ആഘോഷ വേളയിൽ എതിരാളികൾ ഇല്ലാതാക്കിയിടത്തു നിന്നും തൻ്റെ സാമ്രാജ്യം കെട്ടിപ്പൊക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചിരുന്നു. ആഡംബരങ്ങളേതുമില്ലാതെ ഇപ്പോഴും തന്നെവിട്ടു പോകാത്ത കുറച്ചു സുഹൃത്തുക്കൾക്കൊപ്പം ഗൾഫിൽ വച്ചായിരുന്നു രാമചന്ദ്രൻ പിറന്നാൾ ആഘോഷിച്ചതും. പിറന്നാൾ ആഘോഷത്തിനിടയിൽ തന്നെ തകർക്കാൻ ശ്രമിച്ചവരോട് ഒട്ടും ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെതന്നെ ഇനിയും മുന്നോട്ടു നീങ്ങാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുകയായിരുന്നു.
ഗൾഫ് ബിസിനസ് മേഖലയിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തി കൂടിയാണ് അറ്റ്റലസ് രാമചന്ദ്രൻ. യുഎഇയിൽ ഏകീകൃത സ്വർണവില കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത് അദ്ദേഹമായിരുന്നു. ഈ തീരുമാനമാണ് ഒരർത്ഥത്തിൽ അദ്ദേഹത്തിൻ്റെ പതനത്തിലേക്ക് നയിച്ചതും. പ്രസ്തുത തീരുമാനം ഒത്തിരി ശത്രുക്കളെ അറ്റ്ലസ് രാമചന്ദ്രന് ഉണ്ടാക്കിക്കൊടുത്തു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്്റെ ഗോൾഡ് പ്രമോഷൻ കൗൺസിൽ ചെയർമാൻ, ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് സെക്രട്ടറി തുടങ്ങി സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ അറ്റ്ലസ് ജ്വല്ലറി സ്ഥാപിക്കുന്നതിനുള്ള കരാറും രാമചന്ദ്രന് ലഭിച്ചിരുന്നു.
ഇതൊക്കെയാണ് അദ്ദേഹത്തിനെതിരെ ശത്രുതയുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. കുടുംബ വൃത്തങ്ങൾ പറയുന്നതനുസരിച്ച് അദ്ദേഹം ഒരു പുതിയ ജ്വല്ലറി ഔട്ട്‌ലെറ്റ് തുറക്കാനുള്ള ശ്രമത്തിലായിരുന്നു. ചില നിക്ഷേപകർ അദ്ദേഹത്തെ സമീപിച്ചു, അദ്ദേഹം വളരെ ശുഭാപ്തിവിശ്വാസിയായിരുന്നുവെന്ന് രാമചന്ദ്രന്റെ മരണസമയത്ത് കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുടുംബ സുഹൃത്തായ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. രാമചന്ദ്രന്റെ സംസ്‌കാരം തിങ്കളാഴ്ച ദുബായിൽ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു രാമചന്ദ്രൻ. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. പരേതനായ വി കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മണിയമ്മയുടെയും മകനായി 1941 ജൂലൈ 31-ന് തൃശ്ശൂരിലാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രന്‍ ജനിച്ചത്. രാധ, രവീന്ദ്രന്‍, രത്‌നം, രാജേന്ദ്രന്‍, രാജലക്ഷ്മി, രമാദേവി, രാമപ്രസാദ് എന്നിവരാണ് സഹോദരങ്ങള്‍. ഇന്ദിരയാണ് ഭാര്യ. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്.
https://www.facebook.com/Malayalivartha






















