സൗദി അറേബ്യ സ്വദേശിവൽക്കരണം കടുപ്പിച്ചതിന് പിന്നാലെ യുഎഇയും: രാജ്യത്തെ സ്വകാര്യ കമ്പനികള്‍ സ്വദേശിവൽക്കരിക്കാനുള്ള നടപടികൾ അതിവേഗത്തിലാക്കാൻ നിർദ്ദേശം

പ്രവാസികളെ പ്രതിസന്ധിയിലാക്കി സൗദി അറേബ്യ സ്വദേശിവത്കരണം കടുപ്പിച്ചതിന് പിന്നാലെ യുഎഇയും അത്തരം നടപടികളിലേക്ക് കടക്കുകയാണ്. രാജ്യത്ത് സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരിക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിലാക്കാനാണ് നിർദ്ദേശമാണ് എത്തിയിരിക്കുന്നത്. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് കമ്പനികൾക്ക് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്.50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരിക്കാനാണ് നടപടി.
'വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവത്കരണ ടാര്‍ഗറ്റുകള്‍ നേടാനുള്ള സഹായം എത്തിക്കാന്‍ തങ്ങള്‍ തയ്യാറാണ്. ഇതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ പുരോഗതിയിലും ഭാവി രൂപപ്പെടുത്തുന്നതിലും സ്വകാര്യ മേഖലയ്ക്കുള്ള പങ്ക് മനസിലാക്കിയാണ് ഇതെന്നും യുഎഇ മാനവവിഭവ ശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സൈഫ് അല്‍ സുവൈദി പറഞ്ഞു.
50 ജീവനക്കാരിലധികമുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ കുറഞ്ഞത് രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിബന്ധന. ഇങ്ങനെ 2026ഓടെ പത്ത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനാണ് പദ്ധതി. വിദഗ്ധ തൊഴില്‍ തസ്‍തികകളില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം പാലിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ ലക്ഷ്യത്തിന്റ ആദ്യഘട്ടം പൂര്‍ത്തീകരിക്കണമെന്നാണ് യുഎഇ ക്യാബിനറ്റ് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നത്. ഈ വര്‍ഷം മേയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 2023 ജനുവരി മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും കഴിഞ്ഞ ദിവസം മന്ത്രാലയം ട്വീറ്റ് ചെയ്തു. നിയമിക്കാത്ത ഓരോ സ്വദേശിക്കും വര്‍ഷം 72,000 ദിര്‍ഹം വീതമായിരിക്കും സ്ഥാപനങ്ങള്‍ പിഴ അടയ്ക്കേണ്ടി വരിക. അതേസമയം സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.
സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിലും സൗദിവത്കരണം നടപ്പാക്കുമെന്നാണ് മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്.അതിനാൽ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളെല്ലാം തന്നെ വളരെയധികം ആശങ്കയിലാണ്. എന്നാൽ ഈ മേഖലയിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുന്നതിന് ഏകദേശം അഞ്ച് മാസത്തിലധികം ഇനിയും സമയമുണ്ട്. 2023 ഏപ്രിൽ ആറ് മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവിലെ നിതാഖാത്ത് നില പരിഗണിക്കാതെ തന്നെ സൗദിവത്കരണം നടപ്പാക്കാനാണ് തീരുമാനം.
സൾട്ടിംഗ് മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് മാനവ വിഭവശേഷി-സാമൂഹിക വികസനമന്ത്രി അഹ്മദ് അൽറാജിഹി പ്രഖ്യാപനം നടത്തിയത്. ഇതിന് പിറകെയാണ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ മന്ത്രാലയം പുറത്ത് വിട്ടത്. കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിലും സ്വദേശികളെ നിയമിക്കാനാണ് നീക്കം. കമ്പ്യൂട്ടർ കൺസൾട്ടിംഗ് പ്രവർത്തനങ്ങൾ, സാമ്പത്തിക, സെക്യൂരിറ്റി ഇതര സാമ്പത്തിക ഉപദേശക പ്രവർത്തനങ്ങൾ, സകാത്ത്, ആദായ നികുതി ഉപദേശക പ്രവർത്തനങ്ങൾ, തൊഴിൽ ഉപദേശക പ്രവർത്തനങ്ങൾ, സീനിയർ മാനേജ്‌മെന്റ് ഉപദേശക സേവനങ്ങൾ, കായിക ഉപദേശക പ്രവർത്തനങ്ങൾ, അക്കൗണ്ടിംഗ് ഉപദേശക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ 61 ഓളം തസ്തികകളിൽ സൗദിവത്കരണം ബാധകമാണ്.
https://www.facebook.com/Malayalivartha























