പടുകൂറ്റൻ വിമാനം പാലത്തിൽ കുടുങ്ങി, നടുറോഡിൽ തടിച്ചുകൂടി ജനങ്ങൾ, കൊല്ലത്ത് പാലത്തിൽ കുടുങ്ങിയത് എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320, ചിത്രങ്ങളും വിഡിയോയും പകർത്താൻ യാത്രക്കാരും നാട്ടുകാരും തിക്കിത്തിരക്ക്

വിമാനത്തെ ഇന്നും കൗതുകത്തോടെ നോക്കി കാണുന്നവരുണ്ട്. അതിപ്പോ വിമാനത്തിൽ ഒരു തവണ കയറിയിട്ടുണ്ടെങ്കിലും ആ വിസ്മയം ഇന്നും ആളുകൾക്ക് ഒരു കൗതുകം തന്നെയാണ്. ഇതിന് മുതിർന്നവരെന്നോ കൊച്ചു കുട്ടികളെന്നോയില്ല. അപ്പോൾ ഒരു വിമാനം പലത്തിൽ കുടുങ്ങി എന്നു കേട്ടാലോ...? അതെ..അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 ആണ് റോഡ് മാർഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെ പാലത്തിൽ കുടുങ്ങിയത്.
കൊല്ലം ദേശീയപാതയിൽ ചവറ പാലത്തിലാണ് വിമാനവുമാായി പോയ ട്രെയിലർ ലോറി മണിക്കൂറുകൾ പലത്തിൽ കുടുങ്ങി കിടന്നത്. ഇത് കാണാനായി നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.ഇത് കാണേണ്ട ഒരു കാഴ്ച്ചയാണെന്നാണ് ഇവിടേക്ക് എത്തിയവർ പറഞ്ഞത്. നാട്ടുകാർക്കും വഴിയാത്രക്കാർക്കും ഇത് കൗതുകക്കാഴ്ച്ചയായി മാറി. റോഡിലെ വിമാനക്കാഴ്ച കുട്ടികളുൾപ്പെടെയുള്ള യാത്രക്കാർക്ക് കൗതുകം പകർന്നു. ചിത്രങ്ങളും വിഡിയോയും പകർത്താൻ യാത്രക്കാരും നാട്ടുകാരും തിക്കിത്തിരക്കി.
തിരുവനന്തപുരത്ത് നിന്നു ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു പഴയ വിമാനത്തിന്റെ ചിറക് ഒഴികെയുള്ള ഭാഗം. കൊല്ലം ബൈപാസിൽ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറി രാവിലെ പുറപ്പെട്ടു ഉച്ചയ്ക്ക് 12.30ന് ചവറ പാലത്തിലെത്തുകയും മുകളിലെ ക്രോസ് ബാറിൽ തടഞ്ഞ് കുടുങ്ങുകയുമായായിരുന്നു. ഇതോടെ ഗതാഗതം താറുമാറായി. തുടർന്ന് ചവറ പൊലീസ് എത്തി നിർദേശം നൽകിയതനുസരിച്ചു ലോറിയുടെ ടയറുകളുടെ കാറ്റഴിച്ചു വിട്ട് പാലം കടത്തി വിടുകയായിരുന്നു.
പൊരിവെയിലിൽ ഉച്ചഭക്ഷണം ഉപേക്ഷിച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ നന്നേ പാടുപെട്ട പൊലീസിനെ നാട്ടുകാർ പ്രശംസിക്കുകയുണ്ടായി. കാറ്റില്ലാത്ത ടയറിൽ യാത്ര തുടർന്നാൽ അപകടമുണ്ടാകുമെന്നതിനാൽ പൊലീസ് നിർദേശപ്രകാരം ടയറുകൾ മാറ്റി ചവറ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടു. ലോറി പാലത്തിൽ നിന്നു മാറ്റിയെങ്കിലും ടയർ മാറ്റി ഒതുക്കി നിർത്തുന്നത് വരെയുള്ള സമയം ദേശീയപാത ഗതാഗതക്കുരുക്കിലമർന്നു.
ആംബുലൻസുകളുൾപ്പെടെയുള്ള വാഹനങ്ങൾ ഏറെനേരം ഇടറോഡുകളിലൂടെ കടത്തിവിട്ടു. ചവറ പാലത്തിൽ കുടുങ്ങി പിന്നീട് ചവറ ജംക്‌ഷനിലേക്ക് മാറ്റിയ വിമാനവുമായി ലോറി രാത്രി ഒൻപതോടെ പുറപ്പെട്ടു. എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 ഹൈദരാബാദിൽ എത്തിച്ചു ഹോട്ടലാക്കി മാറ്റുകയാണ് ലക്ഷ്യം. ആന്ധ്ര സ്വദേശിയായ സ്വകാര്യ വ്യക്തി ലേലത്തിൽ എടുത്തതാണ് ഉപയോഗ ശൂന്യമായ ഈ വിമാനം. രണ്ടുദിവസം മുൻപാണ് വലിയ കണ്ടെയ്നർ ലോറിയിൽ വിമാനം കയറ്റി യാത്ര ആരംഭിച്ചത്.
വിമാനത്തിന്റെ വശങ്ങളിലെയും മുകളിലെയും ചിറകുകളും സമാനമായ മറ്റൊരു വാഹനത്തിൽ കൊണ്ടുപോകുന്നുണ്ട്. തിരുവനന്തപുരത്തിനു സമീപം ഈ വാഹനത്തിൽ ബസ് ഇടിച്ച് അപകടമുണ്ടായിരുന്നു. 30 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. തുടർന്ന് അനുയോജ്യമായ സ്ഥലത്ത് പാർക്ക് ചെയ്യും. ഹൈദരാബാദിലെത്താൻ 20 ദിവസം വേണ്ടി വരുമെന്നും ജീവനക്കാർ പറഞ്ഞു.
https://www.facebook.com/Malayalivartha
























