ഇനി തലങ്ങും വിലങ്ങും പറക്കാം....പ്രവാസികൾക്ക് എയര്‍ സുവിധ രജിസ്ട്രേഷന്‍ ഒഴിവാക്കി കേന്ദ്ര സർക്കാർ, പുതിയ തീരുമാനം ഇന്ന് മുതൽ
വിദേശ യാത്രയ്ക്ക് ആശ്വാസകരമായ നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത്. വിദേശയാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എയര്‍ സുവിധ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. അതിനാൽ ഇനി വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധയിലെ ഫോം പൂരിപ്പിച്ചുനൽകേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കൊവിഡ് കാലത്ത് വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ റജിസ്ട്രേഷന്‍ ഏപ്പെടുത്തിയത്. ഇതടക്കം വിദേശയാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് റജിസ്ട്രേഷൻ ഒഴിവാക്കിയത്. പുതിയ തീരുമാനം ഇന്ന് മുതൽ നിലവിൽ വരും.
സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നത് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരും. വാക്സിനെടുക്കാത്തവർ പി.സി.ആർ ഫലവും സുവിധയിൽ നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാൽ, രേഖകൾ സമർപ്പിച്ചാലും അപ്രൂവൽ ലഭിക്കാത്തത് യാത്രക്കാരെ വലച്ചിരുന്നു. ഇതോടെ യാത്രക്കാരുടെ ഈയൊരു പ്രതിസന്ധിയും കൂടിയാണ് ഒഴിയുന്നത്.
‘രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. ആഗോളതലത്തിലും ഇന്ത്യയിലും വാക്സിനേഷൻ കൈവരിച്ച സാഹചര്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ആവശ്യമില്ല.– വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.മാത്രമല്ല സുഗമമായ യാത്രയ്ക്ക് തടസ്സമാകുകയും സാങ്കേതിക ചടങ്ങെന്നതിൽ കവിഞ്ഞ് നിലവിൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്നും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അധികൃതർ വിദേശയാത്രക്കാര്‍ക്കുളള എയര്‍ സുവിധ രജിസ്ട്രേഷന്‍ ഒഴിവാക്കിയത്.
കോവിഡ് കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കോവിഡ് വ്യാപനം നിയന്ത്രിക്കുവാനും വേണ്ടിയാണ് കേന്ദ്രസർക്കാർ എയർ സുവിധ പോർട്ടൽ നടപ്പിലാക്കിയത്. കൊവിഡുമായി ബന്ധപ്പെട്ട് ആവശ്യം വരുന്ന മുറയ്ക്ക് ഇക്കാര്യങ്ങൾ പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഉത്തരവ് നവംബർ 22ന് ഉച്ചയ്ക്ക് ഒരു മണിമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. കൊവിഡിനെതിരായ വാക്സിൻ എല്ലാ യാത്രക്കാരും എടുക്കുന്നത് നല്ലതാണെന്നും മന്ത്രാലയം അറിയിച്ചു.
ആർക്കെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള ഐസൊലേഷൻ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മറ്റു യാത്രക്കാർക്ക് അകലം പാലിക്കലും മാസ്വെക്കസലും നിർബനധമല്ല. യാത്രക്കാർ ആരോഗ്യസ്ഥിതി സ്വയം പരിശോധിക്കണം. രോഗ സംശയമുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലോ അറിയിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ കോവിഡ് വ്യാപന നിരക്കില്‍ വര്‍ധനവുണ്ടാകുന്ന പക്ഷം ഇത് പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടു വർഷം മുമ്പ് കോവിഡ് മഹാമാരി പടർന്നുപിടിച്ച സമയത്താണ് വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് കഴിഞ്ഞാഴ്ച വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha