ഒരു വര്‍ഷം മുമ്പ് കണ്ണൂരിൽ നിന്ന് ബ്രിട്ടനിൽ എത്തിയ മലയാളി കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട നിലയിൽ; അയൽവാസികൾ കണ്ടത് കെറ്ററിംങ് ജനറൽ ആശുപത്രി നഴ്‌സായ അഞ്ജുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും, മരണത്തോട് മല്ലിട്ട കുട്ടികളെ എയർ ആംബുലൻസിൽ പോലീസ് ആശുപത്രിയിലും എത്തിക്കുന്ന കാഴ്ച:- 52കാരനായ ഭർത്താവിനെ പോലീസ് പിന്തുടർന്ന് പിടികൂടി:- ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് പറയാൻ വാക്കുകളില്ലാതെ നോർത്താംപ്റ്റൺഷെയർ പൊലീസ്...

മലയാളി കുടുംബത്തിലെ മൂന്ന് പേരെ യുകെയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബ്രിട്ടനിലെ കെറ്ററിംങ്ങിൽ അടുത്തിടെ എത്തിയ കുടുംബത്തിലെ അംഗങ്ങളായ യുവതിയേയും രണ്ട് മക്കളെയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവിടെ ഗവൺമെന്റ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്‍റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു(52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു.
കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തോടനുബന്ധിച്ച് തൽക്കാലം മറ്റാരിലേക്കും അന്വേഷണം വ്യാപിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കൾക്കുപോലും സംഭവത്തിന്റെ വിശദ വിവരങ്ങൾ അറിയാത്ത സാഹചര്യമാണ്. മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ ഒരുവർഷം മുമ്പ് കണ്ണൂരിൽ നിന്നും എത്തിയ കുടുംബത്തിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത് എന്നാണു ലഭിക്കുന്ന വിവരം. കെറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സാണു കൊല്ലപ്പെട്ട യുവതി.
രാവിലെ പതിനൊന്നരയോടെ പൊലീസ് എത്തി വാതിൽ തകർത്താണു വീടിനുള്ളിൽ കടന്നതെന്നു സമീപവാസികൾ പറയുന്നു. ആറുവയസുള്ള ആൺകുട്ടിയും നാലുവയസുമാത്രം പ്രായമുള്ള പെൺകുട്ടിയുമാണു മരിച്ചത്. രാത്രി വൈകിയും സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും ക്യാംപ് ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ‘’ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വൻ പോലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറിയത്.
താമസിക്കാതെ രണ്ടുതവണ എയർ ആംബുലൻസ് പറന്നുപൊങ്ങുന്നത് കണ്ടുവെന്നാണ് അയൽവാസികൾ പറയുന്നത്. വീടിനു സമീപത്തുനിന്നു പൊലീസ് ഒരു കാർ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാൻ വാക്കുകളില്ല എന്നാണ് നോർത്താംപ്റ്റൺഷെയർ പൊലീസ് സൂപ്പരിന്റന്റ് സ്റ്റീവ് ഫ്രീമാൻ പറഞ്ഞത്.
വിദഗ്ധരുടെ സംഘം അന്വേഷണവുമായി മുന്നോട്ടു പോകുന്നുണ്ടെന്നും എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പൊലീസുമായി ഇതു പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു.
യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്. ഭര്‍ത്താവ് സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോലീസും പാരാമെഡിക്കുകളും രണ്ട് എയർ ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് തിരിയുന്നതിനിടയിൽ പെതർടൺ കോർട്ടിന് അടുത്തായി പോകുന്ന റോക്കിംഗ്ഹാം റോഡിന്റെ ഒരു ഭാഗത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ച ശേഷമാണ് ഉച്ചയ്ക്ക് 1.30 ഓടെ ഇയാളെ അറസ്റ്റ് ചെയ്തത്. ഫോറൻസിക് സംഘം രാവിലെയും വൈകീട്ടും ഫ്ലാറ്റിൽ തിരച്ചിൽ നടത്തി. ഫ്‌ളാറ്റിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വോക്‌സ് ഹാൾ സഫീറ കാറുംപോലീസ് ഫ്‌ളാറ്റ് ലോറിയിൽ കയറ്റി കൊണ്ടുപോയി. പോലീസ് സേനയുടെ നെയ്‌ബർഹുഡ് പോലീസിംഗ് ടീം ഇന്ന് വൈകുന്നേരം കെറ്ററിംഗിലെ പെതർടൺ കോർട്ട് ഏരിയയിൽ പട്രോളിംഗ് നടത്തും.
https://www.facebook.com/Malayalivartha
























