കളി സൗദിയോട് വേണ്ട....! 50 കോടിയിലേറെ റിയാലിന്റെ അഴിമതി നടത്തിയ യൂണിവേഴ്സിറ്റി തലവനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പിടിച്ച് പുറത്താക്കി സല്‍മാന്‍ രാജാവ്, നടപടി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ...

ഒരു തരത്തിലുള്ള അഴിമതിയും വെച്ചു പൊറുപ്പിക്കാത്ത ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. തെറ്റ് ചെയ്തവർക്ക് ഒരു പക്ഷാഭേദവും കൂടാതെ ശിക്ഷ വിധിക്കും. അതിപ്പോൾ സ്വദേശികളെന്നില്ല, പ്രവാസികളെന്നില്ല. തെറ്റ് ആരു ചെയ്താലും അവർ നിയമ വിധേയമായി ശിക്ഷക്കുക തന്നെ ചെയ്യും.
ഇപ്പോൾ സൗദിയിൽ 50 കോടിയിലേറെ റിയാലിന്റെ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍യൂബിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തല്‍സ്ഥാനത്തു നിന്ന് പുറത്താക്കിയിരിക്കുകയാണ്.
അഴിമതിയും അധികാര ദുര്‍വിനിയോഗവും സാമ്പത്തിക വെട്ടിപ്പും അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ഡോ. അബ്ദുറഹ്മാന്‍ അല്‍യൂബിയെ, ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിനാണ് സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം പദവിയില്‍ നിന്ന് നീക്കിയത്. ഇദ്ദേഹത്തിനെതിരെ നിയമാനുസൃത നടപടികള്‍ തുടരാനും രാജാവ് നിര്‍ദേശം നല്‍കി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ തട്ടിപ്പുകളിലായി ഇയാള്‍ 50 കോടിയിലേറെ റിയാല്‍ അപഹരിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് സൗദിയിലെ അഴിമതി വിരുദ്ധ ഏജന്‍സിയായ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി വക്താവ് അഹ്മദ് അല്‍ ഹുസൈന്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഫണ്ടില്‍ നിന്ന് ഇയാള്‍ 10 കോടിയിലേറെ റിയാല്‍ പ്രസിഡന്റ് നേരിട്ട് അപഹരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
മറ്റു രീതികളിലും ഇദ്ദേഹം പണം അപഹരിച്ചിട്ടുണ്ട്. ആകെ 50 കോടിലേറെ റിയാലിന്റെ അഴിമതികളും വെട്ടിപ്പുകളുമാണ് മുന്‍ പ്രസിഡന്റ് നടത്തിയതെന്നും അതോറിറ്റി വക്താവ് അറിയിച്ചു. ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി നടത്തിയ ചോദ്യം ചെയ്യലില്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍യൂബി കുറ്റസമ്മതം നടത്തി.
കണ്‍സള്‍ട്ടിംഗ് മേഖലയില്‍ കരാറുകള്‍ ഒപ്പുവെച്ചതില്‍ അഴിമതികള്‍ നടത്തിയ ഇയാള്‍, സര്‍വകലാശാലാ ബാങ്ക് അക്കൗണ്ടുകള്‍ വ്യക്തി താത്പര്യങ്ങള്‍ക്ക് ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയതായും കണ്ടെത്തി. യൂണിവേഴ്‌സിറ്റി പ്രസിഡന്റിന്റെ അധികാര ദുര്‍വിനിയോഗത്തെയും അഴിമതികളെയും കുറിച്ച് അതോറിറ്റിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ അഴിമതിയുടെ ചുരുളഴിഞ്ഞത്.
യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തട്ടിയെടുത്ത പണം സര്‍ക്കാര്‍ ഖജനാവില്‍ തിരിച്ചെത്തിക്കാനുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഈ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അഹ്മദ് അല്‍ ഹുസൈന്‍ പറഞ്ഞു.
നേരത്തെ അഴിമതിയും കൈക്കൂലി വാങ്ങിയതടക്കം കണ്ടെത്തിയ സാഹചര്യത്തിൽ നിയമപാലകർക്ക് സൗദി കോടതി ശിക്ഷ വിധിച്ചിരുന്നു. മുന്‍ ജഡ്ജിമാരും ശൂറാ കൗണ്‍സില്‍ അംഗവും പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥനും അംബാസഡറും അടക്കമുള്ളവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മാണം എന്നീ കേസുകളിൽ പ്രതികളാണ് ഇവർ. ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിയാണ് പതിനൊന്ന് പ്രധാന കേസുകളില്‍ കോടതി പ്രഖ്യാപിച്ച ശിക്ഷ വിധികള്‍ പരസ്യപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























