തേജ് ചുഴലിക്കാറ്റ് എത്തുന്നു, ഒമാനിലെ ഈ ഗവർണറേറ്റുകളിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു, പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും അവധി ബാധകം

അറബിക്കടലിൽ രൂപം കൊണ്ട് തേജ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കാണ് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചത്. ഓമാനിലെ ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് അവധി ബാധകം. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തേജ് ചുഴലിക്കാറ്റിനെതുടര്‍ന്ന് തീവ്ര മഴക്കുള്ള മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
അറബിക്കടലിൽ രൂപം കൊണ്ട് തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതങ്ങൾ ഞായറാഴ്ച വൈകിട്ടോടെ സലാലയിൽ അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സി.എ.എ നിർദേശിച്ചിരുന്നു. ഇന്ന് അർദ്ധരാത്രിയോടെ 50 മുതൽ 150 മിലി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തീവ്ര മഴയായി മാറും. ഈ ദിവസങ്ങളില്‍ 200 മുതൽ 500 മില്ലി മീറ്റർ മഴയായി മാറാമെന്നും 70 മൈല്‍ വരെ വേഗത്തിൽ കാറ്റ് വീശാം എന്നും മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പടിഞ്ഞാറ് വടക്കുപടിഞ്ഞാറായി ദോഫാർ ഗവർണറേറ്റിന്റെയും യമനിന്റെയും തീരങ്ങളിലേക്ക് കാറ്റ് ഇപ്പോൾ നീങ്ങുകയാണ്. 330 കിലോമീറ്റർ വിസ്ത്രിതിയിൽ വീശുന്ന ചുഴലികാറ്റിന്റെ കേന്ദ്ര ഭാഗം സലാല തീരത്ത് നിന്ന് 700 കിലോമീറ്റർ അകലെയാണുള്ളത്. എന്നാൽ മഴ മേഖങ്ങൾ 360 കിലോമീറ്റർ അടുത്തെയിട്ടുണ്ട് .ഞായറാഴ്ച വൈകിട്ടോടെ കാറ്റിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ദോഫാർ ഗവർണറേറ്റിൽ അനുഭവപ്പെടും. ചൊവ്വാഴ്ച രാവിലെയായിരിക്കും കേന്ദ്ര ഭാഗം തീരം തൊടുക. ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ മഹ്റ ഗവർണറേറ്റിനും ഇടയിലൂടെ ഇത് കടന്നുപോകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം ഒമാനിൽ റിക്ടർ സ്കെയിൽ 1.6 രെഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെ സൂറില്‍ അനുഭവപ്പെട്ട ഭൂചലനത്തിൽ പ്രദേശവാസികളിൽ വലിയ രീതിയിലുള്ള പരിഭ്രാന്തിയിലാണ്. സൂര്‍ വിലായത്തിന് 57 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്.
സൂറിലെയും സമീപ പ്രദേശങ്ങളിലെയും ഫ്ലറ്റുകളില്‍ താമസിക്കുന്നവര്‍ക്കും കടകളിലും മറ്റും ജോലി ചെയ്തുകൊണ്ടിരുന്നവര്‍ക്കും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതുപോലെ തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പ്രദേശവാസികള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍, ജഅലാന്‍ ബാനി ബൂഅലി, സുവൈ, റാസല്‍ ഹദ്ദ് തുടങ്ങി വിവിധ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha