പീരിമേട്ടില്‍ ബി.ജെ.പിക്ക് 4748 വോട്ടുകള്‍ കുറഞ്ഞപ്പോള്‍ സി.പി.ഐ ജയിച്ചത് 1835 വോട്ടിന്; ദേശീയ കൗണ്‍സില്‍ അംഗമായ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്തിന് സി.പി.ഐക്ക് വോട്ട് മറിക്കണം; ബി.ജെ.പി - എല്‍.ഡി.എഫ് ബന്ധത്തിന്റെ കണക്ക് പുസ്തകം ഇങ്ങനെ
ആദ്യം മുതല്‍ ലീഡ് ചെയ്യുക, അവസാന റൗണ്ടില്‍ നിസ്സാര വോട്ടുകള്‍ക്ക് പിന്തള്ളപ്പെട്ട് തോല്‍വിയിലേക്ക് പോകുക. ഇതൊക്കെ കെട്ടുകഥകള്‍ എന്നു തോന്നിപ്പോകുമെങ്കിലും പീരുമേട്ടില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി സിറിയക് തോമസ് തിരഞ്ഞെടുപ്പുകളില്‍ നേരിട്ടറിഞ്ഞ കയ്‌പേറിയ അനുഭവങ്ങളാണ്. ഇതിന് പിന്നില്‍ എല്‍.ഡി.എഫിന് വോട്ടു മറിച്ച ബി.ജെ.പിയുടെ ബന്ധമാണ് വോട്ടു കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പുറത്ത് വരുന്നത്.
ബി.ജെ.പിക്ക് വേണ്ടി മണ്ഡലത്തില്‍ മത്സരിച്ചത് ബി.ജെ.പിയുടെ ദേശീയ കൗണ്‍സിലംഗമായ ശ്രീനഗരി രാജനാണ്. ജില്ലയിലെ ഏറ്റവും പ്രമുഖനായ നേതാവ്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വോട്ടിനെക്കാള്‍ കുറഞ്ഞ വോട്ടാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കുമാര്‍ ഇവിടെ നേടിയത് 11,833 വോട്ടുകളാണ്. എന്നാല്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മത്സരിച്ചിട്ടും നേടാന്‍ സാധിച്ചത് 7085 വോട്ടുകള്‍ മാത്രം. ബി.ജെ.പിക്ക് 4738 വോട്ടുകള്‍ കുറഞ്ഞപ്പോള്‍ യു.ഡി.എഫിന് സീറ്റ് നഷ്ടപ്പെട്ടത് 1835 വോട്ടിന്. 31 ബൂത്തുകളിൽ നിന്ന് ബിജെപിക്ക് കിട്ടിയത് ആകെ 188 വോട്ടുകൾ മാത്രം. ഇതിൽ രണ്ട് ബൂത്തുകളിൽ പൂജ്യം വോട്ടാണ് ബിജെപിയുടെ അകൗണ്ടിൽ എത്തിയത്.
ഇത്രയധികം വോട്ട് കുറഞ്ഞത് ബി.ജെ.പിക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായി. മുമ്പ് എല്‍.ഡി.എഫില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ശ്രീനഗരി രാജനെന്നും ഇയാള്‍ വോട്ടു മറിച്ചുവെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ തന്നെ ആരോപിക്കുന്നു. മുമ്പ് എം.എം മണി ഉടുമ്പൻചോലയിൽ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനെ തോല്‍പിക്കാന്‍ ചരടി വലി നടത്തിയതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണ് ശ്രീനഗരി രാജന്‍. ഇയാള്‍ ഇത്തവണ സ്വന്തം വോട്ട് ഇടതുപക്ഷത്തിന് മറിച്ച് നല്‍കി എന്നുമാണ് ജില്ലയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇദ്ദേഹത്തിനെതിരെ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് ബി.ജെ.പി ജില്ലാ പ്രവര്‍ത്തകര്‍ പരാതിയും നല്‍കിട്ടുണ്ട്.
പഴുതടച്ച പ്രചാരണ പരിപാടികളിലൂടെയും യു.ഡി.എഫ്. സംവിധാനത്തെ ഒപ്പംനിര്‍ത്തിയും വിജയം സിറിയക് തോമസ് പ്രചാരണ നാളുകളില്‍ നിറസാന്നിധ്യമായിരുന്നു. വോട്ടെണ്ണി തുടങ്ങി ആദ്യ നിമിഷം മുതല്‍ ലീഡ് നിലനിര്‍ത്തിയ സിറിയക് തോമസ് അവസാന നിമിഷം വരെ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. എന്നിട്ടും ഇടതു സ്ഥാനാര്‍ഥിയായി ട്രേഡ് യൂണിയന്‍ രംഗത്തെ മുതിര്‍ന്ന നേതാവ് വാഴൂര്‍ സോമനോട് പരാജയപ്പെട്ടു.
https://www.facebook.com/Malayalivartha