Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ ആരും രേഖപ്പെടുത്താനിടയില്ലാത്ത വേദനയുടെ, തമസ്സിന്‍റെ, കണ്ണീരുപ്പു പടര്‍ന്ന അദ്ധ്യായങ്ങള്‍ സമ്മാനിച്ച ദേവകി നിലയങ്ങോട് വിടപറയുമ്പോൾ..

07 JULY 2023 12:11 PM IST
മലയാളി വാര്‍ത്ത

സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു... തൃശൂരിലെ വസതിയില്‍  ഇന്നലെ 
ഉച്ചയ്ക്ക് 12: 15 ഓടെയായിരുന്നു അന്ത്യം ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു
1928-ല്‍ പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകളായി പൊന്നാനിക്കടുത്ത് മൂക്കുതലയില്‍ ജനിച്ചു. അടുത്തിടെ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്. ഭര്‍ത്താവ് പരേതനായ രവി നമ്പൂതിരി

 

 



വാതില്‍പ്പുറപ്പാട്‌, കാലപ്പകര്‍ച്ചകള്‍, കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ തുടങ്ങിയ പുസത്കങ്ങളും രചിച്ചിട്ടുണ്ട്.ദേവകി നിലയങ്ങോട് ഓര്‍മ്മകള്‍ കൊണ്ട് നിര്‍മിച്ച ആത്മകഥാഖ്യാനത്തിനു നല്‍കിയ പേര്  'കാലപ്പകര്‍ച്ചകള്‍' എന്നാണ്. അവിടെ കാലവും ദേശവും ഒന്നൊന്നായി പകര്‍ന്നുപോവുകയാണ്. സ്മരണയുടെ കടവില്‍ മുങ്ങിനിവരുമ്പോള്‍ ജന്മങ്ങള്‍ എത്രയോ കഴിഞ്ഞുപോയ അനുഭവമാണ് വായനയില്‍ നമ്മളറിയുന്നത്.കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ ആരും രേഖപ്പെടുത്താനിടയില്ലാത്ത വേദനയുടെ, തമസ്സിന്‍റെ, കണ്ണീരുപ്പു പടര്‍ന്ന അദ്ധ്യായങ്ങള്‍. ദേവകി നിലയങ്ങോടിനെ വായിക്കുമ്പോള്‍ ഇങ്ങനെയും ഒരു ലോകം നമുക്കിടയില്‍ നിലനിന്നിരുന്നു എന്ന്  അല്പം നടുക്കത്തോടെ നമ്മൾ  തിരിച്ചറിയും. സമാനമായ ഭൌതിക സാഹചര്യങ്ങള്‍ ഒരുപക്ഷെ ഇതിലും വേദനാജനകം എന്ന് അടയാളപ്പെടുത്തും വിധം ഇതര സമുദായങ്ങളുടെ അന്തര്‍ലോകങ്ങളിലും സംഭവിച്ചിരിക്കാം.




 ആത്തേമാരും മറക്കുടയും പൂണൂലും ദശപുഷ്പവും നടുമിറ്റവും കുടുമയും അഫന്‍ നമ്പൂതിരിമാരുടെ മുറുക്കിത്തുപ്പും വേദം ചൊല്ലലും എല്ലാം ദേവകി നിലയങ്ങോടിന്റെ എഴുത്തിൽ വന്നു.  .   ലളിതാംബിക അന്തർജനത്തിന്റെ 'അഗ്നിസാക്ഷി'യും   വി ടിയുടെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും' പ്രേംജിയുടെ 'ഋതുമതിയും' മാടമ്പിന്‍റെ' ഭ്രഷ്ടും' കെ ബി ശ്രീദേവിയുടെ'യജ്ഞവും'  എം ആര്‍.ബി , കെ എസ് നമ്പൂതിരിപ്പാട്‌ എന്നിവരുടെ കൃതികളുമല്ലാം നമ്മുടെ മുൻപിൽ വരച്ചിട്ട ഒരു കാലഘട്ടത്തിലൂടെ തന്നെയാണ്  ദേവകി നിലയങ്ങോടും  അനുവാചകരെ കൊണ്ടുപോയത്





 ഒരേസമയം പ്രകാശത്തിന്‍റെയും അതിലുപരി അന്ധകാരത്തിന്‍റെയും ഇടനാഴികൾ നമുക്ക് മുന്നിൽ നിറയ്യുമ്പോൾ    അതിലെ പ്രകാശവും ചൈതന്യവും ആ സമുദായത്തിലെ സാത്വികരായ മനുഷ്യസ്ത്രീകളുടെ അലിവും വാല്‍സല്യവും എഴുത്തിലൂടെ വായനക്കാർക്കും  പകർന്നു കിട്ടി .   തമസ്സാകട്ടെ പുരുഷകേന്ദ്രിതമായ സ്മൂഹവ്യവസ്ഥ ഏല്‍പിച്ച പ്രഹരവും സൂര്യനെ പോലും കാണാന്‍ കഴിയാത്ത വിധത്തിൽ മറക്കുടയ്ക്കുളിൽ തലയ്ക്കപ്പെട്ട  ഒരു ലോകത്തില്‍ നിസ്സഹായരായി ജീവിച്ചുതീര്‍ക്കേണ്ടി വന്ന സ്ത്രീ ജന്മങ്ങളുടെ ഏകാന്തതയുടെയും യാതനയുടെയും വിരഹപര്‍വങ്ങളാണ് ദേവകി നിലയങ്ങോട്അടയാളപ്പെടുത്തുന്നത്.

 

 

 



മലപ്പുറം ജില്ലയിൽ മൂക്കുതലയിലെ പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജ്ജനത്തിന്റെയും മകളായി ജനിച്ച ഗ്രന്ഥകാരി പതിനഞ്ചാം വയസ്സിൽ വിവാഹിതയായി പാലക്കാട് ജില്ലയിലെ  ചാത്തന്നൂർ ദേശത്ത്  നിലങ്ങയോട്‌ ഇല്ലത്തെത്തുന്നു.  ആചാരാനുഷ്ടാനങ്ങളുടെ ലോകത്ത്‌ പെൺകുട്ടികളും സപത്നിമാരും വിധവകളും നേരിട്ട ദുരിതപൂർണമായ ജീവിതങ്ങൾ വരച്ചുകാണിക്കുമ്പോൾ നവോതഥാനമെത്താത്ത ഇല്ലങ്ങളും അവിടത്തെ അകത്തളങ്ങളും  ഓരോന്നായി ഉയിര്‍ത്തുവരുന്നു.  ഇത് ഓർമകളുടെ നിസ്സംഗമായ ചിത്രീകരണമാണ്. നമ്പൂതിരിമാരിലെ പുതിയ തലമുറക്കു പോലും ഈ ലോകം ഇപ്പോൾ അന്യമാണ്. ഇതിൽ ചൂണ്ടിക്കാണിക്കുന്ന ഇടങ്ങളൊന്നും ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം. പഴയ തലമുറയിൽപെട്ടവർ ഉള്ളിൽ ഇപ്പോഴും ഈ രണ്ടു ലോകവും കൊണ്ട് നടക്കുന്നു.  

 

 



 നമ്പൂതിരിസമുദായ പരിഷ്കരണപ്രസ്‌ഥാനം മലയാള ഭാഷക്കും സാഹിത്യത്തിനും മികവുറ്റ പലതും സംഭാവന ചെയ്തിട്ടുണ്ടല്ലോ. വി. ടി യും എം ആർ ബിയും പ്രേംജിയും എഴുത്തിലൂടെ, നാടകത്തിലൂടെ , കവിതയിലൂടെ സമുദായത്തെ അപ്പാടെ മാറ്റിമറിക്കാൻ ശ്രമിച്ചു. അപ്പോഴും അതെല്ലാം പെണ്ണിനെപ്പറ്റി ഉത്കണ്ഠപ്പെടുന്ന ആൺമൊഴികൾ മാത്രമായിരുന്നു. ലളിതാംബിക അന്തർജനത്തിന്റെ 'അഗ്നിസാക്ഷിയിൽ'  ദാർശനികമായി രൂപാന്തരം പ്രാപിച്ച ഒരു കഥാപാത്രത്തിന്റെ അവസ്‌ഥയാണ്‌ നാം വായിച്ചറിഞ്ഞത്. എന്നാൽ വരമൊഴി തന്റെ ആയുധമോ ആത്മപ്രകാശനമോ ആയി എഴുത്തു ശീലിച്ച ഒരാളല്ല നിലയങ്ങോട് ദേവകി. അതുകൊണ്ടുതന്നെ യാഗവും വേദവും ഔപാസനവും പൂജയും അവരുടെ വിഷയമല്ല. കഥകളിയും മേളവും തന്ത്രവും ഹോമവും ഒന്നും അവരുടെ കഥയിൽ കടന്നു വരുന്നില്ല. കടവല്ലൂർ അന്യോന്യവും രേവതി പട്ടത്താനവും ഇവിടെ ചർച്ചാവിഷയമേ അല്ല. സ്മാർത്തവിചാരം,  ഭ്രഷ്ട് തുടങ്ങിയ ദുസ്വപ്നങ്ങൾ പോലും പശ്ചാത്തലമായി മാത്രമേ ഈ രചനയിൽ കടന്നു വരുന്നുള്ളൂ.

 

 

 



അടുക്കളയുടെയും കുളക്കടവിന്റെയും ഇരിക്കണമ്മമാരുടെയും മറക്കുടക്കുള്ളിലെ ആത്തേമ്മാരുടേയും ലോകമാണ് അവർ വേദനയോടെ പറയുന്നത്. ആ ലോകം ഗൃഹാതുരവും യാതനാനിർഭരവുമായ ഒരു കാലത്തെ കൊത്തിവെക്കുന്നു. 1928 ൽ പിറന്ന് പതിനഞ്ചു  വയസ്സ് വരെ താൻ വളർന്ന ഇല്ലത്തെ പറ്റിയുള്ള ഓർമകളാണ്  ആൽമകഥയുടെ പൂർവഭാഗത്തു പകർത്തിയിരിക്കുന്നത്.  ഈ കാലം ഇല്ലത്തിനു പുറത്ത് കലാപങ്ങളുടെയും അന്തക്ഷോഭങ്ങളുടെയും കാലമാണ്. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന വി.ടിയുടെ നാടകം മലയാളക്കരയിൽ പരിണാമത്തിന്റെ ഗതി നിർണയിക്കുകയായിരുന്നു. നമ്പൂതിരി ബില്ല്, ഇംഗ്ലീഷ് വിദ്യാലയങ്ങൾ, വിദേശവസ്ത്ര ബഹിഷ്‌കരണം, നാട്ടിലെങ്ങും ഉപ്പുസത്യാഗ്രഹം എന്നിങ്ങനെ സമുദായം പതുക്കെ മാറ്റത്തിന്റെ വെളിച്ചം അറിയുകയായിരുന്നു. എന്നിട്ടും പല മനവളപ്പുകളും നാലുകെട്ടുകളും അകത്തളങ്ങളും ശ്രീകോവിലുകളും തമസ്സിലങ്ങനെ കഴിയുകയായിരുന്നു.

 

 



ആറ്റൂർ രവിവർമ്മയുടെ ഭാഷയിൽ  പറഞ്ഞാൽ വൈകി മാത്രം മഴയെത്തുന്ന ചില പ്രദേശങ്ങളെപ്പോലെ യോഗക്ഷേമസഭ മുളക്കാനും വളരാനും വൈകിയ ഇടങ്ങൾ സമുദായത്തിൽ ബാക്കിനിന്നു. ഇങ്ങനെ ഒരിടമാണ് ദേവകി അന്തർജ്ജനം നമുക്കായി തുറന്നിടുന്നത്. അയവിറക്കാൻ മാത്രം മധുരമുള്ള ശൈശവമില്ലാത്ത കുഞ്ഞോമനകൾ. ഉറ്റവരാരും അവരെ കൈയിലെടുത്തു ലാളിച്ചില്ല. പെറ്റമ്മയുടെ മുലപ്പാല് കുടിച്ചല്ല അവർ വളർന്നത്. ഇല്ലത്തു പാർക്കാൻ നിൽക്കുന്നവരോ പണിക്കാരോ കാട്ടുന്നതും പറയുന്നതുമാണ് പാഠങ്ങൾ.  

90 വർഷം മുൻപ് കുടുംബത്തിൽ പെൺകുട്ടികൾ ജനിക്കുമ്പോൾ ആർപ്പുവിളി മുഴങ്ങുമായിരുന്നില്ല. അക്കാലത്ത് ഇല്ലങ്ങളിൽ പെൺകുട്ടികളുടെ ജനനം ഒട്ടും ശുഭസൂചകമാകുമായിരുന്നില്ല. സ്ത്രീ ഗർഭിണിയായതു മുതൽ പുരുഷ സന്തതിയ്ക്കായുള്ള പ്രത്യേകം പ്രാർഥനകളും പൂജകളും നടക്കും. ഉണ്ണി പിറന്നാൽ സന്തോഷ വാർത്ത അറിയിക്കാൻ വാല്യക്കാർ മുറ്റത്തുനിന്ന് ഉറക്കെ ആർപ്പുവിളിക്കും. പെണ്ണായാൽ ഇരിക്കണമ്മമാർ പതിഞ്ഞ ശബ്ദത്തിൽ വാതിലിൽ മുട്ടി വിവരമറിയിക്കുകയേ ഉള്ളൂ.

ഋതുമതിയായി പള്ളിക്കൂടത്തിലേക്കു പോക്ക് നിർത്തിവെക്കേണ്ടി വരുന്നതിനേക്കാൾ ദയനീയമാണ് പഠിപ്പുതുടങ്ങുകയേ ചെയ്യാത്ത അവസ്‌ഥ. കാപ്പി കുടിക്കുന്നതുപോലും രഹസ്യപ്രവർത്തനം. ഒളിച്ചുകടത്തേണ്ട വസ്തുവാണ് പുസ്തകം. കുറ്റമാണ് വായന.

 

 



അങ്ങനെ പുതിയ ലോകത്തിന്റെ വെളിച്ചവും സൗന്ദര്യവും മണവും കിളിവാതിലിലൂടെ കൊതിയോടെ  നോക്കിക്കാണുന്ന കുട്ടികളുടെ സ്വകാര്യലോകമാണ് ദേവകി നിലയങ്ങോട് വരച്ചിടുന്നത്. പഠിപ്പിന്റെയും പരിഷ്കാരത്തിന്റെയും പാഠങ്ങൾ കൊണ്ടുതരുന്ന ഏട്ടന്മാർ ,ആൺകോയ്മയുള്ള നമ്പൂതിരി മക്കത്തായം അറിയാതെ മാറുന്ന ലോകത്തിന്റെ കഥകളും ആഖ്യായികകളും ഒളിച്ചുകൊണ്ടു തരുന്ന ചെറുപ്പക്കാരായ നമ്പൂതിരിമാർ. മോചനത്തിന്റെ പ്രണയലേഖനം വിവരിച്ച  കുറിയേടത്തെ താത്രിക്കുട്ടിയെ പതുക്കെയാണെങ്കിലും അന്തർജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി.
പഴയ പ്രതാപങ്ങളുടെ ചിത്രങ്ങൾ വാസ്തുശില്പഭംഗി കലർന്ന ഓർമ്മകൾ കൊണ്ടാണ് ഗ്രന്ഥകാരി അലങ്കരിക്കുന്നത്.

 

 



നമ്പൂരിമാർ വെടിവട്ടം ഉതിർക്കുന്ന പൂമുഖങ്ങളും ആയിരംപറ വടിച്ചളക്കുന്ന പത്തായങ്ങളും ആയിരം പേർ ഇരുന്നുണ്ണുന്ന ഊട്ടുപുരകളും സദാ വേദാധ്യയനവും വാരവുമുള്ള ഇല്ല സമുച്ചയങ്ങളും  ഇവിടെ നാം കണ്ടുമുട്ടുന്നു. ദാഹിച്ചു നക്കുമ്പോൾ തൊടാൻ പറ്റാതെ ജലാശയപ്പരപ്പ്‌ താഴ്ന്നുപോകുന്ന ശാപമേറ്റവരാണ് ഇവിടെ താമസിക്കുന്നവർ.  ജലപിശാചു ബാധിച്ച മുത്തശ്ശിമാരും ഗ്രഹണി പിടിച്ച കുട്ടികളും അർദ്ധപട്ടിണിക്കാരായ സ്ത്രീകളും വാത്സല്യമറിയാതെ വളരുന്ന ഉണ്ണിനമ്പൂരിമാരും പ്രണയമറിയാതെ ജീവിക്കുന്ന ഓമനമാരും കൗമാരം പിന്നിട്ട യുവനമ്പൂതിരിമാരും വാല്യക്കാരും കാര്യസ്‌ഥന്മാരുംചേർന്ന ഈ കെട്ടിടക്കെട്ട് പഴയ ആവാസവ്യവസ്‌ഥയുടെ ഒരു വൻ ചുമർചിത്രമാണ് എന്നാണ് കാലപ്പകർച്ചകൾ എന്ന ആത്മ കഥയുടെ  അവതാരികയിൽ ആറ്റൂർ രവിവർമ രേഖപ്പെടുത്തുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (4 minutes ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (11 minutes ago)

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (28 minutes ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (1 hour ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (2 hours ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (2 hours ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (11 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (11 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (11 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (11 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (12 hours ago)

Malayali Vartha Recommends