ലക്ഷ്യം സിവിൽ സർവീസാണോ? സര്‍ക്കാര്‍ ഒരുക്കിയ കല്യാശ്ശേരി അക്കാദമിയിലേക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം
സമൂഹത്തിന് നന്മ ചെയ്യാൻ സിവില്‍സര്‍വീസ് സ്വപ്നം കാണുന്നവർ ധാരാളമാണ്. ആ ലക്ഷ്യത്തിലേക്കു എത്തുവാൻ കഠിനമായ പ്രയത്‌നം ചെയ്‍വാൻ ഇറങ്ങുന്നവർ ഫീസൊന്നും കാര്യമാക്കാതെ പല പരിശീലന കേന്ദ്രങ്ങളെയും ആശ്രയിക്കാറുണ്ട്. എന്നാൽ സിവിൽ സർവീസ് പഠനത്തിന് ഒരുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മിതമായ ഫീസ് നിരക്കില്‍ ഏറ്റവും ഗുണമേന്മയേറിയ പരിശീലനമാണ് കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി സിവില്‍ സര്‍വീസ് അക്കാദമി ഒരുക്കുന്നത്. രണ്ടു വര്‍ഷം മുൻപാണ് ഈ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.ഇപ്പോൾ ആധുനികീകരണത്തിലൂടെ കേരളത്തിലെ മികച്ച പരിശീലനകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു കല്യാശ്ശേരി കേന്ദ്രം തുടങ്ങിയത്. 2017 ജനുവരിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുണ്ടായിരുന്ന എക്‌സലന്‍സ് സെന്റര്‍ ടി.വി.രാജേഷ് എം.എല്‍.എ.യുടെ മേല്‍നോട്ടത്തില്‍ ഏറ്റെടുത്താണ് സിവില്‍ സര്‍വീസ് അക്കാദമി.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്പ്‌മെന്റ് കോഴ്‌സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ത്രിവത്സര സിവില്‍ സര്‍വീസ് കോഴ്‌സ്, ബിരുദധാരികള്‍ക്കുള്ള റഗുലര്‍ ബാച്ചുകളും ഇവിടെ ലഭ്യമാകുന്നു. 2019 ജൂണില്‍ ആദ്യത്തെ റഗുലര്‍ ബാച്ച് തുടങ്ങി. രണ്ടാം ബാച്ച് സെപ്റ്റംബറില്‍ തുടങ്ങുവാൻ ഇരിക്കുകയാണ്. . ആദ്യ ബാച്ചില്‍ 30 പേര്‍ക്കാണ് പ്രവേശനം കിട്ടിയത്. രണ്ടാം ബാച്ചില്‍ 40 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനുള്ള പരിശീലനവും അക്കാദമിയില്‍ ഉടന്‍ തുടങ്ങും.
പ്രവേശനത്തിന് ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാൻ . പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നവര്‍ നിശ്ചിത ഫീസ് അടയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരിശീലനം സൗജന്യമാണ്. റെഗുലർ സിവിൽ സർവീസ് എക്സാം പരിശീലന ക്ലാസ്സിലേക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാവുന്നതാണ്.ഏതെങ്കിലും വിഷയത്തിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. രജിസ്റ്റർ ചെയ്തവർ കല്യാശ്ശേരി മാങ്ങോട്ടുള്ള അക്കാഡമി ക്യാമ്പസ്സിൽ ആഗസ്റ്റ് 18 രാവിലെ 11 മണി മുതൽ 1 മണി വരെ നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8281098875 ബന്ധപ്പെടുക. വെബ്സൈറ്റ് : www.ccek.org. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
വെര്‍ച്വല്‍ ക്ലാസ് മുറി, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ സംവിധാനങ്ങൾ തയ്യാറാക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും അത്യാധുനിക സൗകര്യത്തോടെയുള്ള സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമാക്കി കല്യാശ്ശേരിയെ മാറ്റുവാനുള്ള ശ്രമം തുടരുകയാണ്. വെര്‍ച്വല്‍ ക്ലാസ് മുറിക്ക് എം.എല്‍.എ. ഫണ്ടില്‍നിന്ന് 60 ലക്ഷവും ഡിജിറ്റല്‍ ലൈബ്രറിക്ക് ജില്ലാ പഞ്ചായത്ത് 30 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം മെയിന്‍ സെന്ററിലെ സ്റ്റുഡിയോ വഴി കല്യാശ്ശേരിയിലെ വിദ്യാര്‍ഥികള്‍ക്കും വെര്‍ച്വല്‍ ക്ലാസുകള്‍ സജ്ജീകരിക്കുന്നതോടെ ക്ലാസില്‍ പങ്കാളിയാകാന്‍ കഴിയും.
സിവില്‍ സര്‍വീസ് രംഗത്തുള്ള പ്രഗല്ഭരുമായി ഇടപെടാനുള്ള മികച്ച അവസരങ്ങളും ഇതോടെ ലഭിക്കും. എം.എല്‍.എ. ഫണ്ടുപയോഗിച്ച് 50 ലക്ഷം രൂപ ചെലവില്‍ ഡോര്‍മെറ്ററിയടക്കം പരിശീലനത്തിന് എത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുവാൻ ഒരുങ്ങുകയാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലും നിര്‍മിക്കും. കാന്റീന്‍, പാചകശാല തുടങ്ങി എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഉടന്‍ ഒരുക്കും. കേരളത്തിലെ നമ്പര്‍ വണ്‍ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രമാക്കി കല്യാശ്ശേരി കേന്ദ്രത്തെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും ഏറ്റവും മെച്ചപ്പെട്ട ലൈബ്രറിസംവിധാനം ശാസ്ത്രീയമായി ഒരുക്കുമെന്നും മികച്ച കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം കല്യാശ്ശേരി കേന്ദ്രത്തിലും അത്തരം സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കുമെന്നും ടി.വി.രാജേഷ് എം.എല്‍.എ പറഞ്ഞു .
https://www.facebook.com/Malayalivartha