സർക്കാർ ജോലി കുറയില്ല..ലിസ്റ്റുകൾ ചുരുക്കില്ല..സംസ്ഥാന സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിൽ വലിയ കുറവ് വരുന്നില്ല എന്ന് മാത്രമല്ല ചില വകുപ്പുകളിൽ ഇപ്പോഴത്തേതിനേക്കാൾ നിയമനം വർധിക്കാനും സാധ്യത... ആരോഗ്യ വകുപ്പിൽ ധാരാളം അവസരങ്ങൾ
കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിലില്ലായ്മ വർധിച്ചിട്ടുണ്ട് . പ്രത്യേകിച്ചും ഗൾഫിൽ നിന്നും ആളുകൾ നാട്ടിലേക്ക് എത്താൻ തുടങ്ങിയതോടെ തൊഴിലില്ലായ്മ വർധിച്ചു. ഇതോടൊപ്പം സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളും കുറയുന്നു എന്നമട്ടിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിൽ വാസ്തവമില്ല എന്നാണ് പിഎസ്‍സി ചെയർമാൻ എം.കെ.സക്കീർ പറയുന്നത് .
സംസ്ഥാന സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിൽ വലിയ കുറവ് വരുന്നില്ല എന്ന് മാത്രമല്ല ചില വകുപ്പുകളിൽ ഇപ്പോഴത്തേതിനേക്കാൾ നിയമനം വർധിക്കാനും സാധ്യതയുണ്ട്. കോവിഡ് കൊണ്ടുവന്ന മാറ്റങ്ങൾ സർക്കാർ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാം .
ഉദാഹരണത്തിന് ആരോഗ്യ മേഖലയിലെ കേരള മോഡൽ ലോക പ്രസിദ്ധമാണ്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ തുടങ്ങി ശുചീകരണ ജീവനക്കാർ വരെയുള്ളവരുടെ സേവന മനസ്ഥിതിയും വൈദഗ്ധ്യവും ഈ നേട്ടത്തിനു പിന്നിലുണ്ട്.
അതുകൊണ്ടുതന്നെ ജീവനക്കാരുടെ എണ്ണം ഇപ്പോഴുള്ളതിൽ കുറയാനല്ല, കൂടാൻ തന്നെയാണ് സാധ്യത. ഈ മേഖലയിലെ തൊഴിലന്വേഷകരുടെ സാധ്യതകൾ അതുകൊണ്ടുതന്നെ ഇരട്ടിക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ട മറ്റൊരു പ്രധാന വിഭാഗമാണു പൊലീസ് വകുപ്പ്. ലോക്ഡൗൺ നിർദേശങ്ങൾ നടപ്പാക്കുന്നതിനൊപ്പം അവശ്യസേവനങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിക്കാൻ സേനാവിഭാഗങ്ങൾക്കു കഴിഞ്ഞു. കോവിഡിനു ശേഷവും ഇത്തരം പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ പൊലീസിലേക്കു കൂടുതൽ നിയമനങ്ങൾ നടക്കാൻ സാധ്യതയുമുണ്ട്. സിവിൽ പൊലീസ് ഓഫിസർമാരുടെ ഏഴു ബറ്റാലിയനിലേക്കും ഇപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. ഇതിലേക്കുള്ള പുതിയ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഉൾപ്പെടാൻ കാത്തുനിൽക്കുന്നവർക്കും അവസരങ്ങൾ ഉണ്ടാവും.
ജനങ്ങളുമായി കൂടുതൽ ഇടപ്പെട്ടു പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നല്ല രീതിയിൽ നിയമനം നടക്കാൻ സാധ്യത കാണുന്നുണ്ട്. പഞ്ചായത്ത്, മുനിസിപ്പൽ കോമൺ സർവീസ്, ഗ്രാമവികസനം, സാമൂഹികനീതി തുടങ്ങിയവയിലേക്കുള്ള വിവിധ തസ്തികകളിലും സാധ്യതകൾ കൂടുതലാണ്.
ജോലിഭാരത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ചു ചില വകുപ്പുകളിലെ ജീവനക്കാരെ മറ്റു ചില വകുപ്പുകളിലേക്കു പുനർവിന്യസിക്കേണ്ടി വന്നേക്കാം. എന്നാൽ, ഇതിന്റെ പേരിൽ തസ്തിക വെട്ടിക്കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നിയമന നിരോധനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കേണ്ടതുണ്ട് .. ഉൽപാദന മേഖലകളിലുള്ള സ്ഥാപനങ്ങളും കൂടുതൽ മുന്നോട്ടുപോകേണ്ടതുണ്ട്. നഷ്ടം പരമാവധി കുറയ്ക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുണ്ടായെങ്കിലേ നിയമനങ്ങളും കുറയാതിരിക്കൂ.
ആരോഗ്യ മേഖലയിലെ നിയമനത്തിന് പിഎസ്‌സി കൂടുതൽ പരിഗണന നൽകുന്നുണ്ട് . അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി ആരോഗ്യ മേഖലയിലെ സേവനത്തിനു വേണ്ട ജീവനക്കാരുടെ റാങ്ക് ലിസ്റ്റുകൾ എപ്പോഴും സജീവമായി നിലനിർത്താനാണു ശ്രമം.
ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം പുതിയ ലിസ്റ്റ് പ്രസിദ്ധീകരികരിക്കണമെന്നതാണു പിഎസ്‍സി നയം.
ലോക്ഡൗണിനെ തുടർന്നു പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെ പല നടപടിക്രമങ്ങളും മുടങ്ങിക്കിടക്കുന്നുണ്ടെങ്കിലും എൽഡിസി ഉൾപ്പെടെ പ്രധാന തസ്തികകളുടെയെല്ലാം റാങ്ക് ലിസ്റ്റ് നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്കുതന്നെ പ്രസിദ്ധീകരിക്കും.
പിഎസ്‌സി ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ കുറയ്ക്കുന്നു എന്ന ആരോപണവും ശരിയല്ല. സർക്കാരിൽനിന്ന് ഇങ്ങനെയൊരു നിർദേശവും പിഎസ്‌സിക്കു ലഭിച്ചിട്ടില്ല. എന്നിരുന്നാലും ഒരു തസ്തികയുടെ മുൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ അത്രയും ഉദ്യോഗാർഥികളെത്തന്നെ പുതിയ ലിസ്റ്റിലും ഉൾപ്പെടുത്തണം എന്ന വാദത്തിൽ കഴമ്പില്ല.
റിപ്പോർട്ട് ചെയ്തതും ചെയ്യപ്പെടുന്നതുമായ ഒഴിവുകളുടെ ഏറ്റക്കുറച്ചിലുകൾ പരിശോധിച്ചാണു കാലാകാലങ്ങളിൽ വിവിധ ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നത്.
പരമാവധി 3 വർഷം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള ഒഴിവുകൾ വിലയിരുത്തിയാണു ലിസ്റ്റിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നത്. അതിനാൽ പരീക്ഷ എഴുതിയവർ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ല
https://www.facebook.com/Malayalivartha