പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ പൂക്കോട്ടൂര്‍ അറവങ്കര കൊറളിക്കാട് ബാബുരാജ് (53) അന്തരിച്ചു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്നലെ വൈകീട്ട് അഞ്ചോടെ അറവങ്കരയിലെ തറവാട്ടു ശ്മശാനത്തില്‍ സംസ്കരിച്ചു.
നിരവധി പ്രശസ്ത ഗായകര്‍ ബാബുരാജ് ഈണം നല്‍കിയ പാട്ടുകള്‍ പാടിയിട്ടുണ്ട്. യൂസഫലി കേച്ചേരി, കെ ജയകുമാര്‍, കൈതപ്രം ദാമോദരന്‍ നമ്ബൂതിരി തുടങ്ങിയവരുടെ വരികള്‍ക്ക് ബാബുരാജ് ഈണം നല്‍കി. ദേവഗീതം, സായി വന്ദന, തേനിശല്‍, ദേവി വരദായിനി, ജയജയ ഭൈരവി തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ ബാബുരാജിന്റേതായുണ്ട്.
എസ്.പി.ബിയും ഹരിഹരനും കവിത കൃഷ്ണമൂർത്തിയുമെല്ലാം അണിനിരന്ന ദേവഗീതം എന്ന ഭക്തിഗാന സമാഹാരം ഏറെ പ്രശസ്തമായിരുന്നു. പ്രണവം ശങ്കരൻ നമ്പൂതിരി പാടിയ സായി സപ്തതിയും ഏറെ ശ്രദ്ധ നേടി. ആലങ്കോട് ലീലാകൃഷ്ണൻ വരികളെഴുതി നിസാ അസീസി പാടിയ ഗസൽ ആൽബവും ആസ്വാദകർക്ക് വിരുന്നായി.എഴുപതോളം രാഗങ്ങളെ ആധാരമാക്കി ബാബുരാജ് ഈണം നൽകിയ സായി സപ്തതി ഹിന്ദുസ്ഥാനി-കർണാട്ടിക് രാഗങ്ങളുടെ മനോഹര മിശ്രണമായിരുന്നു. വിഖ്യാത സിത്താർ വാദകൻ ഉസ്താദ് റഫീഖ് ഖാന്റെയും ശരത്ചന്ദ്ര മറാട്ടെയുടെയും കർണാടക സംഗീതജ്ഞൻ വെങ്കിട്ടരാമന്റെയും ശിഷ്യനായിരുന്നു.
പിതാവ് പരേതനായ ശങ്കുണ്ണി നായർ. മാതാവ് ദേവകിഅമ്മ. ഭാര്യ: ശാന്തി ബാബുരാജ്. മക്കൾ: ഗോകുൽകൃഷ്ണ, ദേവി പ്രിയ.സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ, അനിൽ കുമാർ, സതീഷ് കുമാർ.
https://www.facebook.com/Malayalivartha


























