എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിന് മുന്നിൽ ഹീറോയാകാൻ പാടില്ലെന്നായിരുന്നു എന്റെ ആവശ്യം: സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി ഞാൻ മാത്രമല്ല ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ ആ സിനിമയ്ക്കകത്ത് ഉണ്ട്- ജിതിന്‍ ചാക്കോ
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി കുറുപ്പ് എന്ന സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ വളരെയധികം ടെന്‍ഷനും, ദുല്‍ഖറിനോട് ദേഷ്യം തോന്നിയിരുന്നെന്നും ജിതിന്‍ ചാക്കോ. എന്നാൽ താൻ സിനിമ കണ്ടുവെന്നും, അതിന് ശേഷം തനിക്ക് ഉണ്ടായിരുന്ന ദേഷ്യം മാറിയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിതിൻ വ്യക്തമാക്കി.
ടീസർ വന്നപ്പോൾ ഇത് ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു. അങ്ങനെ ചിത്രത്തിനെതിരെ കേസുമായി മുന്നോട്ട് പോകാൻ ഒരുങ്ങുമ്പോഴാണ് കുറുപ്പിന്റെ അണിയറ പ്രവർത്തകർ വിളിക്കുന്നത്. ഒരിക്കലും കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമയല്ല ഇതെന്ന് അവർ പറഞ്ഞു. ഞങ്ങളെ അത് ബോദ്ധ്യപ്പെടുത്തുന്നതിനായി സിനിമ കാണിക്കാം എന്ന് അവർ ഉറപ്പു നൽകി.
അങ്ങനെ ഞങ്ങൾ എറണാകുളത്ത് പോയി സിനിമ കണ്ടു. ആ സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി വായിച്ചറിഞ്ഞതിനേക്കാൾ അധികം കാര്യങ്ങൾ അതിൽ ഉണ്ട്. ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്.
പൂർണമായും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സിനിമ. സിനിമ കണ്ടുകഴിഞ്ഞപ്പോൾ മുൻപ് എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി. സിനിമ കണ്ടുകഴിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്.
ഞാൻ മാത്രമല്ല ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ ആ സിനിമയ്ക്കകത്ത് ഉണ്ട്. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിന് മുന്നിൽ ഹീറോയാകാൻ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി.'' ജിതിൻ പറയുന്നു.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ എത്തുന്ന കുറുപ്പ് സിനിമ നവംബർ 12നാണ് തീയേറ്ററുകളിൽ എത്തുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha