നടി പാര്‍വതി തിരുവോത്തിനെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ച പാലക്കാട് സ്വദേശിയെ രാജ്യാന്തര ചലചിത്രമേളയുടെ വേദിക്കരികില്‍ നിന്ന് പോലീസ് പൊക്കി; തഹസില്‍ദാറാണെന്ന് പറഞ്ഞ് മണല് കടത്താന്‍ ശ്രമിച്ചതിന് തൃശൂരും, മജിസ്ട്രേറ്റാണെന്ന് വ്യാജരേഖ ചമച്ചതിന് കൊടുങ്ങല്ലൂരും ഇയാള്‍ക്കെതിരെ കേസുകള്‍
സോഷ്യല്‍ മീഡിയയിലൂടെ നടി പാര്‍വതി തിരുവോത്തിനെ അപമാനിക്കാന്‍ ശ്രമിച്ച അഭിഭാഷകനും, സംവിധായകനുമായ പാലക്കാട് സ്വദേശി കിഷോർ പിടിയിലായി. തിരുവനന്തപുരത്ത് വച്ച് രാജ്യാന്തര ചലചിത്രമേളയുടെ വേദിക്കരികില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വേറെയും കേസുകള്‍ ഉണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് പറഞ്ഞു. തഹസില്‍ദാറാണെന്ന് പറഞ്ഞ് മണല് കടത്താന്‍ ശ്രമിച്ചതിന് തൃശൂരും, മജിസ്ട്രേറ്റാണെന്ന് വ്യാജരേഖ ചമച്ചതിന് കൊടുങ്ങല്ലൂരും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് വ്യക്തമാക്കി. അഭിഭാഷകനും സംവിധായകനുമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
കഴിഞ്ഞ ഒരുമാസമായി ഇയാള്‍ പാര്‍വതിയുടെ കുടുംബത്തെ ഫോണ്‍ വിളികളിലൂടെയും സന്ദേശങ്ങളിലൂടെയും ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പാര്‍വ്വതി പോലീസില്‍ പരാതി നൽകിയിരുന്നു. കിഷോര്‍ എന്ന് പരിചയപ്പെടുത്തി പാര്‍വ്വതിയുടെ സഹോദരനെ ഫെയ്സ്ബുക്ക് മെസഞ്ചര്‍ വഴി യുവാവ് ബന്ധപ്പെടുകയായിരുന്നു. പാര്‍വതിയെക്കുറിച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു സംഭാഷണം തുടങ്ങിയത്. പാര്‍വതിയുടെ സഹോദരനോട് പാര്‍വ്വതിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഇയാള്‍ ശ്രമിച്ചു. ഈ സമയം പാര്‍വ്വതി യുഎസിലായിരുന്നു എന്നാല്‍ പാര്‍വതി അമേരിക്കയില്‍ അല്ലെന്നും കൊച്ചിയില്‍ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍പ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാള്‍ സഹോദരനോട് പറഞ്ഞു.
''എങ്ങനെയെങ്കിലും പാര്‍വതിയെ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുത്തൂ. ഇവിടെ ഒരുപാട് ആളുകള്‍ അവളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് പാര്‍വതിയെ പരിചയമുണ്ട്''- വോയ്സ് മെസേജില്‍ യുവാവ് പറഞ്ഞു. എന്നാല്‍ ഇതെല്ലാം സഹോദരന്‍ തള്ളിയതോടെ പാര്‍വതിയുമായി പ്രണയത്തിലായിരുന്നുവെന്നായി യുവാവ്. പാര്‍വതി കുടുംബത്തോട് കള്ളം പറയുകയാണെന്നും അമേരിക്കയില്‍ പോയിട്ടില്ലെന്നും യുവാവ് ആവര്‍ത്തിച്ചു. ഫെയ്സ്ബുക്കിലും വാട്സ്‌ആപ്പിലും ശല്യം സഹിക്കാതായതോടെ സഹോദരന്‍ മറുപടി നല്‍കുന്നത് നിര്‍ത്തി.
പിന്നാലെ പാര്‍വതിയുടെ അച്ഛനും യുവാവ് സന്ദേശങ്ങളയക്കാന്‍ തുടങ്ങി. അച്ഛനും പ്രതികരിക്കാതായതോടെ ഒക്ടോബര്‍ പതിന്നാലിന് യുവാവ് വീട്ടിലെത്തി. പിന്നാലെ പാര്‍വതിക്ക് ഒരു രഹസ്യ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെന്നും മറ്റും പറഞ്ഞു. മുന്നറിയിപ്പ് നല്‍കിയിട്ടും യുവാവ് ശല്യം തുടര്‍ന്നു. മാതാപിതാക്കള്‍ പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ 'നിങ്ങളൊരു പരാജയ'മാണെന്നും മറ്റും യുവാവ് പറഞ്ഞതായി പരാതിയില്‍ പറയുന്നു.
നിരന്തരമായി ശല്യം തുടര്‍ന്നതോടെ മെസേജുകളുടെ സ്ക്രീന്‍ ഷോട്ട് അടക്കമുള്ള തെളിവുകളുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഐപിസി 345 ഡി വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയില്‍ 345 ഡി വകുപ്പും കേരളാ പോലീസ് 1200ഉം അനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha