നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ.. ദുരന്തമായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്.... 2016-ൽ കേരളത്തിലും തലച്ചോറുതീനി അമീബയുടെ സാന്നിധ്യം കണ്ടെത്തി
തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബയെ യുഎസിലെ ബ്രസോറിയ കൗണ്ടിയിൽ കണ്ടെത്തി.. സംഭവം ദുരന്തമായി ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് പ്രഖ്യാപിച്ചു . പ്രാദേശിക ജലവിതരണ സംവിധാനത്തിലൂടെയാണ് അമീബ മനുഷ്യരിൽ എത്തുന്നതെന്നാണു പ്രാഥമിക നിഗമനം. ഈ മാസം ലേക്ക് ജാക്സൺ നഗരത്തിൽ ആറു വയസ്സുകാരൻ ജോസിയ മക്കിന്റൈറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിലാണ് അമീബയുടെ സാന്നിധ്യം ദൃശ്യമായത്. 2019 സെപ്റ്റംബർ 16-ന് ലില്ലി എന്ന പത്തു വയസ്സുകാരിയും ഇതേ കാരണത്താൽ മരിച്ചിരുന്നു
അമേരിക്കയിൽ മാത്രമല്ല, 2016-ൽ കേരളത്തിലും തലച്ചോറുതീനി അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആലപ്പുഴ തിരുമല സ്വദേശിയും പ്ലസ്‍വൺ വിദ്യാർഥിയായിരുന്ന അക്ബറിന്റെ ജീവനാണ് അമീബ അന്ന് കവർന്നത്.
അനുകൂല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത് ഇവ അതിവേഗം പെരുകുന്നു. വെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബകളുണ്ടെങ്കിൽപ്പോലും ഇവ തലച്ചോറിലേക്ക് കടക്കുകയും മനുഷ്യജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ അപൂർവമാണ്. എങ്കിൽപ്പോലും അപകടസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കണം.......
അമീബയുടെ സാന്നിധ്യമുള്ള ജലവിതരണ സംവിധാനങ്ങളെ സുരക്ഷിതമാക്കാനുള്ള അതിവേഗ നടപടികൾ ടെക്സസ് സംസ്ഥാനം സ്വീകരിക്കുകയാണെന്നു റിപ്പബ്ലിക്കൻകാരനായ ഗവർണർ അബോട്ട് അറിയിച്ചു. ജനങ്ങൾ പ്രാദേശിക ഉദ്യോഗസ്ഥരുടെ മാർഗനിർദേശം പാലിക്കണമെന്നും ആരോഗ്യം സംരക്ഷിക്കുന്നതിന് ഉചിതമായ മുൻകരുതലുകൾ എടുക്കണമെന്നും ഗവർണർ അഭ്യർഥിച്ചു.
ജോസിയ മക്കിന്റൈറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിലെ കണ്ടെത്തലിനെ തുടർന്നാണു ഗവർണറുടെ പ്രഖ്യാപനം. പ്രാദേശികമായി വിതരണം ചെയ്യുന്ന ജലം പരിശോധിച്ചപ്പോൾ 11 സാംപിളുകളിൽ 3 എണ്ണം പോസിറ്റീവ് ആയിരുന്നു. മരിച്ച കുട്ടിയുടെ വീട്ടിൽനിന്നെടുത്ത സാംപിളിലും അപകടകാരിയായ അമീബയെ കണ്ടെത്തിയെന്നു ലേക് ജാക്സൺ സിറ്റി മാനേജർ മൊഡെസ്റ്റോ മുണ്ടോ പറഞ്ഞു.
നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന അപകടകാരിയായ അമീബ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും. അപകടഭീഷണിയുള്ളതിനാൽ പൈപ്പ് വെള്ളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കരുതെന്ന് ബ്രാസോസ്പോർട്ട് വാട്ടർ അതോറിറ്റി നിർദേശിച്ചു.
കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കണമെന്നു ടെക്സസ് കമ്മിഷൻ ഓൺ എൻവയോൺമെന്റൽ ക്വാളിറ്റി (ടിസിഇക്യു) അഭ്യർഥിച്ചു. ഉപയോഗത്തിന് മുമ്പ് കുറച്ച് നേരം ടാപ്പുകളും ഹോസുകളും തുറന്നിടാനും കുടിക്കാനായി വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി അമീബകൾ തലച്ചോറിലേക്ക് കടക്കുന്നത്. ഇവയുള്ള കുളങ്ങളിലോ തടാകങ്ങളിലോ കായലിലോ മറ്റേതെങ്കിലും ജലസ്രോതസ്സുകളിലോ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണയായി അമീബ ശരീരത്തിലേക്കെത്തുക. വാട്ടർ സ്‍കീയിങ്, ട്യൂബിങ് എന്നിവ ചെയ്യുമ്പോഴും അമീബ ശരീരത്തിൽ പ്രവേശിക്കാം
നമ്മുടെ വാട്ടർ ഹീറ്ററുകളിലും വെള്ളമെത്തുന്ന പൈപ്പുകൾക്കുള്ളിലും നെഗ്ലേരിയ ഫൗലേരിയുൾപ്പെടെയുള്ള അമീബയുടെ സാന്നിധ്യം ഉണ്ടാകാനിടയുണ്ട്...... എന്നാൽ സാധാരണയായി ചൂടുള്ള തടാകങ്ങളിലും നദികളിലും മറ്റുമാണ് അമീബ കാണപ്പെടുന്നത്. അമീബ ശരീരത്തിൽ പ്രവേശിച്ചാൽ തലവേദന, പനി, ഛർദി, ബാലൻസ് നഷ്ടപ്പെടൽ, ഭ്രമാത്മകത എന്നിവയാണു പ്രാഥമിക ലക്ഷണങ്ങൾ. 5 ദിവസത്തിനുള്ളിൽ മരണം സംഭവിക്കാൻ സാധ്യതയുണ്ട്.
ഇവയെ പ്രതിരോധിക്കുന്നതിന് കെട്ടിക്കിടക്കുന്ന വെള്ളത്തിലും മലിനജലത്തിലും മുങ്ങിക്കുളിക്കരുത്. കക്കൂസ് മാലിന്യങ്ങൾ പൊതുജലാശയങ്ങളിലേക്ക് തുറക്കരുത് എന്നിവ കൃത്യമായി പാലിക്കേണ്ടതുണ്ട്
വിരളമായി മാത്രമേ ഈ രോഗം പിടിപെടാറുള്ളൂവെങ്കിലും അമീബ തലച്ചോറിലെത്തിക്കഴിഞ്ഞാൽ അവയെ പൂർണമായി നശിപ്പിക്കാനാവില്ല. പ്രൈമറി അമീബിക് എൻസഫലൈറ്റിസ് ബാധിച്ചവരിൽ 99 ശതമാനമാണ് മരണനിരക്ക്. എന്നാൽ, അമീബയുള്ള വെള്ളംകുടിക്കുന്നത് തലച്ചോറിൽ അണുബാധയുണ്ടാക്കില്ല. ഉപ്പുവെള്ളത്തിൽ നെഗ്ലേരിയ ഫൗലേരിക്ക് വളരാനാവില്ല.. അതുകൊണ്ടുതന്നെ കടൽവെള്ളത്തിൽ ഇവയില്ല. ......
1962 മുതൽ അമേരിക്കയിൽ 145 അണുബാധകൾ റിപ്പോർട്ട് ചെയ്തതിൽ നാലു പേർ മാത്രമാണ് രക്ഷപ്പെട്ടതെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.
https://www.facebook.com/Malayalivartha