ഗള്‍ഫിനെ ശ്വാസം മുട്ടിച്ച് കൊറോണ; കോവിഡ് 19 സൗദിയില്‍ മോഹന്‍ലാലിന്റെ മ്യൂസിക് നൈറ്റ് ഷോയേയും ബാധിച്ചു; കൊറോണ വൈറസ് ഗൾഫ് രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ പലയിടങ്ങളിലും യാത്രകളിലും നിയന്ത്രണം: ചില രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു; ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ കോവിഡ് ബാധയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈറ്റ് സര്‍ക്കുലര്‍
കോവിഡ് 19 സൗദിയില്‍ മോഹന്‍ലാലിന്റെ മ്യൂസിക് നൈറ്റ് ഷോയേയും ബാധിച്ചു. ജിദ്ദയില്‍ മലയാളം ചാനലിനുവേണ്ടി മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന മ്യൂസിക് നൈറ്റാണ് മാറ്റിവച്ചത്. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സമ്പൂര്‍ണരാജ്യാന്തര ചലച്ചിത്രോത്സവമായ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലും അനിശ്ചിത കാലത്തേക്ക് നീട്ടിയിട്ടുണ്ട്. 12 മുതല്‍ 21 വരെ ജിദ്ദയിലായിരുന്നു പരിപാടി. നാളെ റിയാദില്‍ നടക്കേണ്ടിയിരുന്ന യു.എ.ഇ ഗായിക അഹ്‌ലാമിന്റെ സംഗീതപരിപാടിയും മാറ്റിവച്ചു. അക്ഷരാർത്ഥത്തിൽ കോവിഡിൽ ശ്വാസം മുട്ടുകയാണ് ഗൾഫ് രാജ്യങ്ങൾ.
കൊറോണ വൈറസ് ഗൾഫ് രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ പലയിടങ്ങളിലും യാത്രകളിലും നിയന്ത്രണം വന്നുകൊണ്ടിരിക്കുകയാണ്. ദുരന്തത്തെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഗള്‍ഫ് രാജ്യങ്ങള്‍ നീങ്ങിയതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ കടുത്ത ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ്. സംഗീതനിശകള്‍ അടക്കമുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയും ആരാധനലയങ്ങളിലെ ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.
ചില രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുമുണ്ട്. യാത്ര ചെയ്യണണെങ്കില്‍ കോവിഡ് 19 ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നിർബന്ധമാക്കിട്ടുണ്ട്. ഇത് പ്രവാസികളുടെ യാത്രകളെയും അവതാളത്തിലാക്കി. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ കടുത്ത ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ്. സൗദി അറേബ്യ ഉംറ തീര്‍ഥാടനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ കൊറോണ ബാധിച്ച രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക് നിന്നിരുന്നത്. പക്ഷെ ഇപ്പോൾ
സൗദി പൗരന്മാര്‍ അടക്കമുള്ളവര്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ കോവിഡ് ബാധയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈറ്റ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് എട്ടിന് ശേഷം കുവൈത്തില്‍ വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് കുവൈത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിറക്കിയത്. അംഗീകൃത ഏജന്‍സി നല്‍കുന്ന രോഗമില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റുകള്‍ വഴി സാക്ഷ്യപ്പെടുത്തിയ ശേഷമേ യാത്ര അനുവദിക്കൂ. ഇന്ത്യയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് കുവൈത്തും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഗാംഗായ്ക്കാ എന്ന കുവൈറ്റ് കമ്പിനിയാണ് ഇന്ത്യയിലെ അംഗീകൃത ഏജന്‍സി. ഇവര്‍ക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയവിടങ്ങളില്‍ മെഡിക്കല്‍ സെന്ററുകള്‍ ഉണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടിനുപകരം ഐ.ഡി. കാര്‍ഡ് ഉപയോഗിച്ചുള്ള സഞ്ചാരസ്വാതന്ത്ര്യവും താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. നാട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചുവരാന്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടാവുമോ എന്നതാണ് പ്രവാസികള്‍ക്കിടയിലെ പ്രധാന ആശങ്ക. അതിനിടെയാണ് യാത്ര ചെയ്യണമെങ്കില്‍ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റും കയ്യില്‍ വേണമെന്ന കുവെറ്റിന്റെ ആവശ്യപ്പെടലും. കുവൈത്ത് ഇപ്പോള്‍ മുന്നോട്ടുവെച്ച ഉപാധി മറ്റു രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമോയെന്ന ആശങ്കയാണ് മിക്ക പ്രവാസികള്‍ക്കും. നാട്ടില്‍നിന്ന്, വൈറസ് ബാധിതയില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലഭിക്കുന്നതിന് യാത്രക്കാര്‍ക്ക് ഏറെ കടമ്പകൾ കടക്കേണ്ടിവരും. വിസയുടെ കാലാവധി തീരാനായവരും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കേണ്ടവരുമെല്ലാം പുതിയ വ്യവസ്ഥയോടെ ആകെ അങ്കലാപ്പിലാണ്.
https://www.facebook.com/Malayalivartha