രണ്ടായിരത്തിലേറെ പ്രവാസികൾക്ക് വഴിയൊരുങ്ങുന്നു; 2217 പ്രവാസി അധ്യാപകര്‍ക്ക് കുവൈറ്റിലേക്ക് തിരികെയെത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്ഹഫ്, രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക ക്ഷാമം രൂക്ഷമാണെന്നും വിദേശങ്ങളിലുള്ള അധ്യാപകരെ തിരികെ വരാന്‍ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രി കമ്മിറ്റിയോട് ആവശ്യപ്പെട്ടു

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈറ്റ് പ്രഖ്യാപിച്ച യാത്രാ വിലക്കിൽ നിരവധി പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയത്. ഇതേതുടർന്ന് തൊഴിലാളി ക്ഷാമം കുവൈറ്റിൽ രൂക്ഷമാണെന്ന് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു അധ്യാപകരുടെ ഒഴിവ് എന്നത്. ഇതേതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ രണ്ടായിരത്തിലേറെ പ്രവാസി അധ്യാപകര്‍ക്ക് തിരികെ വരാന്‍ വഴിയൊരുക്കുകയാണ് അധികൃതർ. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അപേക്ഷ കൊറോണ കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രിം കമ്മിറ്റി അംഗീകരിച്ചതിനെ തുടര്‍ന്നാണിത്.
നിർദ്ദേശപ്രകാരം 2217 പ്രവാസി അധ്യാപകര്‍ക്ക് കുവൈറ്റിലേക്ക് തിരികെയെത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദ്ഹഫിനെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഗസ്ത് അവസാനത്തോടെ പുതിയ അക്കാദമിക വര്‍ഷം തുടങ്ങുന്നതിന് മുമ്പായി ഇവരെ തിരികെയെത്തിക്കാനാണ് നീക്കം. കുവൈറ്റിന് പുറത്തായിരിക്കെ ആറു മാസം കഴിഞ്ഞവരും വിസ കാലാവധി തീര്‍ന്നവരും ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാന്‍ സുപ്രിം കമ്മിറ്റി അനുവാദം നല്‍കിയതായി നേരത്തേ തന്നെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക ക്ഷാമം രൂക്ഷമാണെന്നും വിദേശങ്ങളിലുള്ള അധ്യാപകരെ തിരികെ വരാന്‍ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രി കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മന്ത്രിതല സുപ്രിം കമ്മിറ്റിയുടെ നടപടി.
അധ്യാപകരുടെ സ്‌പെഷ്യലൈസേഷനുകള്‍ പരിഗണിച്ച് സ്‌കൂളുകളില്‍ നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരെ അധികൃതർ തിരിച്ചുവിളിക്കുന്നത്. സ്‌കൂളുകളുമായി ആലോചിച്ച ശേഷം ഇവരുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിക്കുന്നതായിരിക്കും. നേരത്തേ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്തി അധ്യാപകരില്‍ നിന്ന് ലഭ്യമായ 372 പേരെ സ്‌കൂളുകളില്‍ നിയമിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത വിഷയങ്ങളില്‍ ആവശ്യമായ അധ്യാപകരെ കുവൈറ്റില്‍ നിന്ന് ലഭ്യമാക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.
അതേസമയം നാട്ടില്‍ വച്ച് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പ്രത്യേക എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുകയോ ഓണ്‍ലൈനായി വിസ പുതുക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യാനാണ് നിലവിൽ ആലോചന. ആഭ്യന്തര മന്ത്രാലയവുമായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായും സഹകരിച്ച് ഇതിന് വഴിയൊരുക്കുമെന്നും മന്ത്രിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ അധ്യാപകരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസി അധ്യാപകര്‍ യാത്രാ നിരോധനം കാരണം കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ സ്വന്തം നാടുകളില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha