ചരിത്രം തിരുത്തിക്കുറിച്ച് വനിതകള്‍ക്ക് സൈനിക സേവനത്തിന് അനുമതി; നിർണ്ണായക തീരുമാനവുമായി ഖത്തർ ഭരണകൂടം
വനിതകൾക്കു സ്വയം സന്നദ്ധരായി സൈനിക സേവനമനുഷ്ഠിക്കാൻ ഖത്തർ അനുമതി നൽകിയാതായി റിപ്പോർട്ടുകൾ. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ പുതിയ ദേശീയസേവന നിയമത്തിലാണ് വനിതകള്‍ക്കു സ്വയം സന്നദ്ധരായി സൈനിക സേവനമനുഷ്ഠിക്കുന്നത് സംബന്ധിച്ച വ്യവസ്ഥയുള്ളത്.
ഇതാദ്യമായാണ് ഖത്തർ സൈനിക സേവനം ചെയ്യാൻ വനിതകൾക്ക് അനുമതി നൽകുന്നത്. 18 വയസ്സിനു മുകളിലുള്ള വനിതകൾക്കാണ് അവസരം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇവർക്ക് എന്തു ജോലിയാണു നൽകുകയെന്നു വ്യക്തമാക്കിയിട്ടില്ല.
സൈനിക മേഖലയിലെ ഭരണ നിർവ്വഹണ രംഗങ്ങളിൽ ഇപ്പോൾ തന്നെ വനിതകൾ ജോലി ചെയ്യുന്നുണ്ട്. അതേസമയം പുതിയ നിയമപ്രകാരം 18 നും 35 നും ഇടയിലുള്ള പുരുഷൻമാർ നിർബന്ധമായും സൈനിക സേവനം ചെയ്യണം.
മൂന്നു മാസത്തിനുപകരം ഒരു വർഷമാണു സൈനിക സേവനം അനുഷ്ഠിക്കേണ്ടത്. പുരുഷൻമാർ 18 വയസ്സ് പൂർത്തിയായി 60 ദിവസത്തിനുള്ളിൽ നിർബന്ധ സൈനിക സേവനത്തിനുള്ള അപേക്ഷ നൽകണം. അതേസമയം ദേശീയ സേവനം ചെയ്യാനുള്ള നിർദ്ദേശത്തോടു നിശ്ചിത സമയത്തിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ ആറുമാസം കൂടി അധികമായി സൈനിക സേവനം അനുഷ്ഠിക്കേണ്ടതായി വരും.
2013 ൽ ആണ് ഖത്തർ യുവാക്കൾക്കു നിർബന്ധ സൈനികസേവനം ഏർപ്പെടുത്തിയത്. ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവും 50,000 ഖത്തരി റിയാൽ വരെ പിഴയും ലഭിക്കാം.
സൈനിക സേവനവുമായി ബന്ധപ്പെട്ട റിപ്പോർട്ടില്ലാതെ പൊതു, സ്വകാര്യ മേഖലയിൽ മറ്റു ജോലികൾക്കു നിയമനം ലഭിക്കില്ല. ഒരു വർഷത്തെ സേവനത്തിൽ നാലുമാസം പരിശീലനവും എട്ടുമാസം പ്രതിരോധ മന്ത്രാലയം നിർദ്ദേശിക്കുന്ന ഏതെങ്കിലും സർക്കാർ വകുപ്പിലെ ജോലിയുമാണ്.
സൈനിക കോളജുകളിൽ നിന്നും ബിരുദം നേടിയവർ, സൈനിക സേവനം ചെയ്യാൻ ശാരീരിക വിഷമതകൾ ഉള്ളവർ, കുടുംബത്തിന്റെ ഏക വരുമാനമാർഗമായവർ, രക്ഷിതാക്കളുടെ ഒരേയൊരു മകൻ, ഭാര്യ മരിച്ചതും കുട്ടികളെ നോക്കാൻ ചുമതലപ്പെട്ടതുമായ പുരുഷൻമാർ എന്നിവരെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മതിയായ കാരണങ്ങളുള്ളവർക്കു വ്യവസ്ഥകളോടെ സമയം നീട്ടി നൽകുകയും ചെയ്യും.
https://www.facebook.com/Malayalivartha