ലയൺ എയർ വിമാനാപകടം ; മൂന്നാമതൊരു പൈലറ്റ് കൂടി വിമാനത്തിലുണ്ടായിരുന്നതായി സ്ഥിരീകരണം
കഴിഞ്ഞ വർഷം ഒക്ടോബർ 29 നു ഇൻഡൊനീഷ്യയിൽ തകർന്നുവീണ ലയൺ എയറിന്റെ വിമാനം തകരുന്നതിന് ഒരു ദിവസം മുന്നേ മൂന്നാമതൊരു പൈലറ്റ് കൂടി കോക്പിറ്റിലുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് അധികൃതർ . ലയൺ എയറിന്റെ ബോയിങ് 737 മാക്സ് എട്ട് വിമാനമാണ് തകർന്നു വീണത് . അപകടത്തിൽ 189 പേരാണ് മരിച്ചത്.
28-നു വിമാനത്തിന്റെ നിയന്ത്രണസംവിധാനത്തിൽ തകരാറുണ്ടായിരുന്നുവെന്നും ഡ്യൂട്ടിയിലില്ലാതിരുന്ന മറ്റൊരു പൈലറ്റ് കൂടി കോക്പിറ്റിലെത്തിയാണ് തകരാറ് പരിഹരിച്ചതെന്നും ഒരു അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു . ബാലിയിൽനിന്ന് ജക്കാർത്തയിലേക്കായിരുന്നു അന്ന് വിമാനം സർവീസ് നടത്താനിരുന്നത്.
എന്നാൽ, ടേക്ക് ഓഫിന് മുമ്പ് തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ മൂന്ന് പൈലറ്റുമാർ ചേർന്ന് ഇത് പരിഹരിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ജക്കാർത്തയിലെത്തുകയും ചെയ്തു. ഈ വിവരമാണ് ഇൻഡൊനീഷ്യൻ വ്യോമയാന നിയന്ത്രണ ഏജൻസി സ്ഥിരീകരിച്ചത്. കോക്പിറ്റിലെ വോയ്സ് റെക്കോഡ് പരിശോധിച്ചതിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഏജൻസി പറഞ്ഞു.
തുടർന്ന് പൈലറ്റിനെ തിരിച്ചറിഞ്ഞെന്നും ഇദ്ദേഹത്തെ ചോദ്യംചെയ്തുവെന്നും ഇൻഡൊനീഷ്യൻ ദേശീയ ഗതാഗത സുരക്ഷാസമിതി ചെയർമാൻ സൊയെർജന്റോ ജാജോനോ പറഞ്ഞു. അതേസമയം, അന്വേഷണം പൂർത്തിയാകുന്നതുവരെ ഇദ്ദേഹത്തിന്റെ പേരോ വിമാനത്തിന്റെ തകരാറ് പരിഹരിക്കാൻ ഇദ്ദേഹംചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha