അൻപതു പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന ഫെറിയിൽ ഇരുന്നൂറോളം പേരെ കുത്തിനിറച്ചു; ടൈഗ്രിസ് നദിയില്‍ ഫെറി മറിഞ്ഞുണ്ടായ അപകടത്തില്‍ 94 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ 19 പേര്‍ കുട്ടികൾ
ഇറാഖിലെ മൊസൂളില്‍ ടൈഗ്രിസ് നദിയില്‍ ഫെറി മറിഞ്ഞുണ്ടായ അപകടത്തില്‍ 94 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മരിച്ചവരില്‍ 19 പേര്‍ കുട്ടികളാണ്. 200ലേറെ യാത്രക്കാരാണ് ഫെറിയില്‍ ഉണ്ടായിരുന്നത്. 55ഓളം ആളുകളെ ഇതുവരെ രക്ഷിക്കാനായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളും സ്ത്രീകളുമാണ് മരിച്ചവരില്‍ കൂടുതലെന്ന് മൊസൂള്‍ രക്ഷാപ്രവര്‍ത്തന അതോരിറ്റി മേധാവി ഹുസാം ഖലീല്‍ വ്യക്തമാക്കി. കൂടുതലായി ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍. 50 പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കുന്ന ഫെറിയില്‍ ഇരുന്നൂറിനടുത്ത് ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സാങ്കേതിക തകരാറും അമിത ഭാരവും മൂലം ഫെറി മുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ എത്താന്‍ വൈകിയതും മരണസംഖ്യ ഉയരാന്‍ കാരണമായി. കുര്‍ദിഷ് പുതുവത്സരാഘോഷത്തിനായി വിനോദസഞ്ചാര ദ്വീപിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്ദുള്‍ മഹ്ദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha