കോവിഡ്: ചൈനയില്‍ ആഫ്രിക്കക്കാരോട് വേര്‍തിരിവെന്ന് ആരോപണം
ആഫ്രിക്കന്‍ സ്വദേശികളോട് കൊറോണ വൈറസ് വ്യാപന ഭീതിയില്‍ വേര്‍തിരിവു കാട്ടിയെന്ന ആരോപണത്തില്‍ ചൈന നയതന്ത്ര പ്രതിസന്ധി നേരിടുന്നു. ചൈനീസ് നഗരമായ ഗ്വാങ്‌ചോവില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ സംഭവങ്ങളാണ് ചൈനയ്ക്ക് മേല്‍ ആഫ്രിക്കയില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.
ആഫ്രിക്കന്‍ വിദ്യാര്‍ഥികളെയും മറ്റു ആഫ്രിക്കന്‍ പൗരന്മാരെയും ഗ്വാങ്‌ചോവില്‍ നിര്‍ബന്ധിതമായി കൊറോണ വൈറസ് പരിശോധനയ്ക്കു വിധേയരാക്കിയതാണ് പ്രതിഷേധം ശക്തമാക്കുന്നത്. ചൈനയില്‍ വൈറസ് വ്യാപനം നിയന്ത്രിതമായതോടെ വിദേശത്തുനിന്നു പകര്‍ച്ചവ്യാധി എത്തിയേക്കാമെന്ന ഭീതിയില്‍ എവിടെയൊക്കെപോയി എന്നതു പോലും പരിശോധിക്കാതെ, 14 ദിവസം സ്വയം ക്വാറന്റീനില്‍ കഴിയാന്‍ ആഫ്രിക്കകാരോട് നിര്‍ദേശിച്ചതായും ആരോപണമുണ്ട്.
സ്വന്തം രാജ്യത്തെ വൈറസ് വ്യാപനം നിയന്ത്രിക്കാനായതിനു പിന്നാലെ വിദേശത്തുനിന്നു വരുന്നവരിലെ വൈറസ് ബാധ രാജ്യത്ത് രണ്ടാം വൈറസ് വ്യാപനത്തിനു കാരണമായേക്കാമെന്ന ഭീതിയില്‍, വലിയൊരു വിഭാഗം ആഫ്രിക്കക്കാരെയും വാടകയ്ക്കു കഴിഞ്ഞ സ്ഥലത്തുനിന്നു വീട്ടുടമസ്ഥര്‍ ഇറക്കിവിട്ടു. പല ഹോട്ടലുകളും ഇവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു.
ചൈനയില്‍ ആഫ്രിക്കക്കാര്‍ നേരിടേണ്ടിവരുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ ആഫ്രിക്കയിലെ സര്‍ക്കാരുകളും മാധ്യമങ്ങളും ശക്തമായി പ്രതികരിച്ചു രംഗത്തെത്തി. ചൈനീസ് പൊലീസ് ആഫ്രിക്കക്കാരോട് മോശമായി പെരുമാറുന്ന വിഡിയോകളും പുറത്തുവന്നു. താമസിക്കാന്‍ സ്ഥലം ലഭിക്കാതെ ആഫ്രിക്കക്കാര്‍ തെരുവോരങ്ങളില്‍ കിടക്കുന്നതിന്റെയും വീടുകളില്‍ പൂട്ടിയിട്ട് നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുന്നതിന്റെയും വിഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നു.
അടുത്തിടെ ചൈനയുമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ മെച്ചപ്പെട്ട വ്യാപാരബന്ധം പുലര്‍ത്തിത്തുടങ്ങിയിരുന്നു. ആഫ്രിക്കയില്‍നിന്നു എണ്ണ കയറ്റുമതി കൂടുതലും ചൈനയിലേക്കാണ്. 2019-ല്‍ 208 ബില്യന്‍ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ആഫ്രിക്കയും ചൈനയുമായുണ്ടായത്.
വിദേശത്തുനിന്ന് എത്തുന്നവരിലെ വൈറസ് ബാധ ഉയരുന്നുണ്ട്. ആഗോളതലത്തില്‍ വൈറസ് പല രാജ്യങ്ങളെയും കീഴ്‌പ്പെടുത്തി. അതിനാല്‍ത്തന്നെ വിദേശത്തുനിന്നു വരുന്നവരെ പരിശോധിച്ചേ തീരൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയന്‍ പറഞ്ഞു. അതേസമയം, ആഫ്രിക്കക്കാരോട് പ്രത്യേകിച്ച് വേര്‍തിരിവ് ഇല്ലെന്നും എല്ലാ വിദേശികളെയും ഒരുപോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha