ചൈനയില്‍ വെള്ളത്തിനടിയില്‍ നിന്ന് പൊങ്ങിവന്ന അപൂര്‍വ്വ ബുദ്ധപ്രതിമ; 600 വര്‍ഷം പഴക്കം; നല്ല കാലത്തേക്കുള്ള സൂചനയെന്നു ചൈന; വിശ്വാസികളുടെ ഒഴുക്ക്
ആറ് പതിറ്റാണ്ട് നീണ്ട നീരാട്ടിനു ശേഷം ഉയർന്നു വന്ന എ അപൂർവ പ്രതിമ നല്ല കാലത്തേക്കുള്ള സൂചനയായിരിക്കുമോ എന്ന ആകാംക്ഷയിൽചൈനക്കാർ.പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ജലനിരപ്പ് താഴ്ന്നതോടെയാണ് അനേക നാളത്തെ ജലവാസം മതിയാക്കി ബുദ്ധന്‍ പൊങ്ങി വന്നത്.
കിഴക്കന്‍ ചൈനയിലെ ജിയാംഗ്സി പ്രവിശ്യയിലാണ് 600 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ബുദ്ധപ്രതിമ കണ്ടെടുത്തത് . ജലസംഭരണിയിൽ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് ബുദ്ധന്‍ പൊങ്ങി വന്നത്. ഷിന്‍ഹ്വ ഔദ്യോഗിക ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തു വിട്ടത്.
ഇവിടുത്തെ ഹൈഡ്രോപവര്‍ ഗേറ്റിന്‍റെ നിര്‍മാണത്തിനിടെ ജലനിരപ്പ് പത്തു മീറ്ററോളം താഴ്ന്നപ്പോള്‍ തന്നെ ബുദ്ധന്‍റെ ശിരസ്സ് വെള്ളത്തിനു മുകളില്‍ ദൃശ്യമായിരുന്നു.ജലനിരപ്പ് പത്തു മീറ്ററോളം താഴ്ന്നപ്പോള്‍ ഒരു ഗ്രാമീണനാണ് ബുദ്ധ പ്രതിമ ആദ്യം കണ്ടത്. ഒരു പാറമുകളില്‍ ഇരുന്ന് ജലാശയത്തിലേക്ക് നോക്കുന്ന രീതിയിലാണ് ഈ പ്രതിമ. ബുദ്ധ പ്രതിമ പ്രത്യക്ഷമായത് നല്ല ലക്ഷണമാണെന്ന് കരുതി ഇവിടെ സന്ദർശകർ ഏറിയിട്ടുണ്ട്.
1368-1644 കാലഘട്ടത്തില്‍ നിലനിന്നിരുന്ന മിംഗ് രാജവംശത്തിന്‍റെ കാലഘട്ടത്തില്‍ നിന്നുള്ളതായിരിക്കാം ഇതെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അതിനും മുന്‍പേ ഉണ്ടായിരുന്ന യുവാന്‍ രാജവംശത്തിന്‍റെ കാലത്തുള്ളതായിരിക്കാനും സാധ്യതയുണ്ടെന്ന് ജിയാംഗ്സി പുരാവസ്തു ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സു ചാങ്ങ്ക്വിംഗ് പറഞ്ഞു.
വെള്ളത്തിനടിയില്‍ ക്ഷേത്ര ഹാളിന്‍റെ അടിത്തറയും കണ്ടെത്തിയിട്ടുണ്ട്. ഷിയാഷി എന്ന് പേരുള്ള പുരാതന പട്ടണത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഈ ജലസംഭരണിയെന്ന് പ്രാദേശിക രേഖകൾ സൂചിപ്പിക്കുന്നു. ഈ പുരാതന പട്ടണത്തെയും പ്രതിമയെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി പരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്താനായി പ്രത്യേക ഗവേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
1960 ൽ നിർമിച്ചതാണ് ജല സംഭരണി. പുരാവസ്തുക്കളുടെ മൂല്യം അക്കാലത്തെ പ്രാദേശിക ഭരണകൂടത്തിന് തിരിച്ചറിയാനായിട്ടുണ്ടാകില്ലെന്ന് ഗവേഷകർ പറയുന്നു. 1960കളിൽ ചൈനയിലുണ്ടായ സാംസ്കാരിക വിപ്ലവത്തിൽ നിരവധി പുരാവസ്തുക്കൾ തകർക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha