അൻപതാം പിറന്നാൾ വേളയിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി യു.എ.ഇ; ജോലിയും വരുമാനവും വർധിക്കും; പ്രതീക്ഷയോടെ പ്രവാസികൾ
രാജ്യത്തിന്റെ അൻപതാം പിറന്നാൾ വേളയിൽ സുപ്രധാന പ്രഖ്യാപനങ്ങളാണ് യു.എ.ഇ നടത്തുന്നത്. കോവിഡ് സൃഷ്ട്ടിക്കുന്ന ആശങ്കകൾക്കിടയിലും പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന തീരുമാനങ്ങളാണ് രാജ്യം കൈക്കൊണ്ടിരിക്കുന്നത്. രാജ്യ രൂപീകരണത്തിന്റെ അമ്പത് വർഷങ്ങള്‍ പൂർത്തീകരിച്ച യുഎഇ പുതിയ ലക്ഷ്യങ്ങുമായി മുന്നോട്ട് പോവുകയാണ്. ഭാവിയില്‍ സാമ്പത്തിക രംഗത്തെ ലോകതലസ്ഥാനമാക്കി യുഎഇയെ മാറ്റുക എന്നുള്ളതാണ് ഭരണാധികാരികളുടെ ലക്ഷ്യം. ഇതിനായി വമ്പന്‍ പദ്ധിതകളാണ് അണിയറില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. സാംസ്കാരിക, ക്രിയാത്മക വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം ഇരട്ടിയാക്കുക എന്നുള്ളതാണ് ഇതില്‍ നിർണ്ണായകം. ഈ നീക്കം ശരിയായ ദിശയിലേക്കുള്ള ശക്തമായ ചുവടുവെയ്പ്പാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും രാജ്യത്തെ തൊഴിലാളികളുടെ ശരാശരി വരുമാനം ഉയർത്തുന്നതിനും ഈ സംരംഭം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.യുഎഇയില്‍ തൊഴിലവസങ്ങള്‍ വർധിക്കുമ്പോള്‍ സ്വാഭാവികമായും മലയാളികള്‍ക്കും അത് വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് നല്‍കുന്നത്. സ്വദേശി വത്കരണം ഉള്‍പ്പടേയുള്ള കാരണങ്ങളാല്‍ പല ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികള്‍ അടുത്തിടെ വലിയ രീതിയില്‍ തൊഴില്‍ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ യുഎഇ ഇതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തൊഴില്‍ സാത്യകള്‍ മുന്നോട്ട് വെക്കുന്നതാണ് പ്രതീക്ഷ നല്‍കുന്നത്.
യുഎഇയില്‍ മാത്രം 37 ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ മലയാളികളുടെ മാത്രം എണ്ണം 18 ലക്ഷത്തിലേറെ വരെ. യുഎഇയുടെ മൊത്തം ജനസംഖ്യ ഇപ്പോഴും ഒരു കോടി തികഞ്ഞിട്ടില്ലെന്നിരിക്കേയാണ് ഇത്രത്തോളം മലയാളി സാന്നിധ്യം. യു എ ഇ ജനതയില്‍ എണ്‍പതുശതമാനത്തിലേറെയും കുടിയേറ്റക്കാരാണെന്നാണ് കണക്ക്. കോവിഡ് കാലത്ത് നിരവധി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും തിരിച്ച് പറക്കാന്‍ തുടങ്ങിയിട്ടുണ്ട്.
സർക്കാറിന്റെ പുതിയ പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതില്‍ നേട്ടം കൊയ്യാനുള്ള വൈദഗ്ധ്യം പ്രവാസികള്‍ ഇപ്പോള്‍ തന്നെ കരസ്ഥമാക്കണമെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച സാംസ്കാരികവും ക്രിയാത്മകവുമായ വ്യവസായങ്ങൾക്കായുള്ള പദ്ധതി മൂന്ന് പ്രധാന വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന 40 സംരംഭങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎഇയിൽ ഇതിനകം തന്നെ 22 ഫ്രീ സോണുകളാണുള്ളത്. ഇതിലൂടെ ഫ്രീലാൻസർമാരെയും ക്രിയേറ്റീവ് സ്റ്റാർട്ടപ്പുകളെയും ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നു.
ഇൻഫ്രാസ്ട്രക്ചർ പോലുള്ള മേഖലകളിലെ വൻതോതിലുള്ള നിക്ഷേപങ്ങളും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്. സാംസ്കാരികവും ക്രിയാത്മകവുമായ വ്യവസായങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലോകോത്തര വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് യുഎഇ അതിന്റെ വിദ്യാഭ്യാസ നയങ്ങളിലും കാതലായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. "യുഎഇ അറബ് ലോകത്തെ നയിക്കുന്നതായും ക്രിയേറ്റീവ് ചരക്കുകളുടെയും സേവനങ്ങളുടെയും മേഖലയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് യുഎഇ എന്നും സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറയുന്നു. എണ്ണപ്പണം മാത്രമായിരുന്നു കൃത്യമായ ആസൂത്രണമായിരുന്നു യുഎഇയുടെ വിജയത്തിന്റെ കാതല്‍.
വൻകിട വിനോദസഞ്ചാര, വ്യവസായ സൗഹൃദ പദ്ധതികളിലൂടെയാണ് ദുബായ് പുരോഗതിയിൽ ഏറ്റവും മുന്നിലത്തിയത്. 6 മാസം മുൻപു മരുപ്രദേശമായിരുന്നിടത്തു പെട്ടെന്ന് അംബരചുംബികൾ ഉയരുന്നതാണ് ദുബായ് കാത്തുവെക്കുന്ന വിസ്മയം. ലോകത്ത് തന്നെ ഇന്ന് ഏറ്റവും വലിയ നിർമ്മാണ മേഖല യുഎഇ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 1950 കളുടെ അവസാനം മുതല്‍ തന്നെ യുഎഇയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ആരംഭിച്ചിരുന്നു. എണ്‍പതുകളോടെയാണ് അത് ശക്തമായി മാറിയത്. 1976-ൽ മലയാളികളായ കുടിയേറ്റക്കാർ ഏകദേശം അയ്യായിരത്തോളം പേരായിരുന്നെങ്കിൽ 1993 ൽ അത് 4.3 ലക്ഷമായി ഉയർന്നു. കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പ്രകാരം 36 ലക്ഷത്തിലധികം മലയാളികൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha