ജോഷിമഠിലെ ഭൂമിതാഴ്ചക്കിടയാക്കിയത് നാഷനൽ തെർമൽ പവർ കോർപറേഷന്റെ പ്രവർത്തനമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് തദ്ദേശവാസികളും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി... എൻ.ടി.പി.സി ഗോ ബാക്ക് എന്ന ബോർഡുകളാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാകമാനം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ...

ജോഷിമഠിലെ ഭൂമിതാഴ്ചക്കിടയാക്കിയത് നാഷനൽ തെർമൽ പവർ കോർപറേഷന്റെ പ്രവർത്തനമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് തദ്ദേശവാസികളും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. എൻ.ടി.പി.സി ഗോ ബാക്ക് എന്ന ബോർഡുകളാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാകമാനം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
എൻ.ടി.പി.സിയുടെ 520 മെഗാവാട്ടിന്റെ തപോവൻ വിഷ്ണുഗഢ് ജലവൈദ്യുതി പദ്ധതിക്കായി 12 കിലോമീറ്റർ തുരങ്കം കുഴിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു. തപോവൻ വിഷ്ണുഗഢ് പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ജോഷിമഠ് ബച്ചാവോ സംഘർഷ് സമിതി സമരം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾ എൻ.ടി.പി.സി നിഷേധിക്കുകയാണ്. പദ്ധതിയുടെ തുരങ്കം ജോഷിമഠിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്തുകൂടിയാണ് പോകുന്നതെന്നും ജോഷിമഠിലെ പ്രശ്നങ്ങൾ പദ്ധതി തുടങ്ങുന്നതിനു മുമ്പുള്ളതാണെന്നുമാണ് അവരുടെ വാദം.
എൻ.ടി.പി.സി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണെന്നും ആരോപണങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിലുണ്ടെന്നും ചമോലി ജില്ല മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന പറഞ്ഞു.വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഖുറാന പറഞ്ഞു. നിരവധി ഭൗമശാസ്ത്രജ്ഞർ പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ ജോഷിമഠിനും ഋഷികേശിനുമിടയിലുള്ള ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത വർധിച്ചതായി ശാസ്ത്രജ്ഞർ. 247 കിലോമീറ്റർ ദൈർഘ്യമുള്ള പാത പരിശോധിച്ചപ്പോൾ ഒരു കിലോമീറ്ററിന് ശരാശരി 1.25 മണ്ണിടിച്ചിൽ സാന്ദ്രതയാണ് ജർമനിയിലെ പോട്‌സ്‌ഡാം സർവകലാശാലയിലെയും റൂർക്കിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
പാതയോരത്തെ സസ്യങ്ങൾ നശിപ്പിക്കുന്നതും ചരിവുകളുടെ സ്ഥിരതയില്ലായ്മയും മണ്ണിടിച്ചിലിന് കാരണമാകുന്നു. നഗരാസൂത്രണത്തിലും ഭൂവിനിയോഗത്തിലും ശ്രദ്ധ വേണമെന്നും മണ്ണിന്റെയും പാറയുടെയും മാറുന്ന സ്വഭാവമടക്കം പരിഗണിക്കേണ്ടതുണ്ടെന്നും പഞ്ചാബിലെ റോപ്പർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം അസി. പ്രഫസർ റീത് കമൽ തിവാരി ചൂണ്ടിക്കാട്ടി.ഇഞ്ചിഞ്ചായി ഭൂമിക്കടിയിലേക്ക് അന്തര്‍ധാനം ചെയ്യുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠ് ദുരന്തം സംബന്ധിച്ച്, ഐ.എസ്.ആര്‍.ഒ. ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ മാധ്യമങ്ങളോടു സംവദിക്കുന്നതും സാമൂഹികമാധ്യമങ്ങളില്‍ വിവരം പങ്കുവയ്‌ക്കുന്നതും വിലക്കി ദേശീയ ദുരന്തനിവാരണ അതോറിറ്റി.
സ്‌ഥിതിവിവരങ്ങളെക്കുറിച്ചു സ്‌ഥാപനങ്ങളുടെ സ്വന്തം വിശകലനം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണിത്. 12 ദിവസത്തിനുള്ളില്‍ ജോഷിമഠ് പട്ടണം 5.4 സെന്റിമീറ്റര്‍ ഇടിഞ്ഞുതാണതായി ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അതോറിറ്റിയുടെ വിലക്ക്.
മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമുള്ള ഇത്തരം വിവരവിനിമയം ദുരിതബാധിതരില്‍ മാത്രമല്ല, രാജ്യത്തെമ്പാടും ആശയക്കുഴപ്പമുണ്ടാക്കുന്നതായി അതോറിറ്റിയുടെ കത്തില്‍ പറയുന്നു. കഴിഞ്ഞ 12-നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിലും ഇക്കാര്യം ഉന്നയിക്കപ്പെട്ടു. മണ്ണിടിച്ചില്‍ പ്രതിഭാസം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്‌ധസമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഐ.എസ്.ആര്‍.ഒ. ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങള്‍ വിഷയത്തെ വൈകാരികമാക്കുകയോ സാമൂഹികമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവയ്‌ക്കുകയോ ചെയ്യരുത്- അതോറിറ്റി നിര്‍ദേശിച്ചു.
ഡിസംബര്‍ 27-നും ജനുവരി എട്ടിനുമിടയില്‍ ജോഷിമഠ് 5.4 സെമീ. ഇടിഞ്ഞുതാണതായാണ് കാര്‍ട്ടോസാറ്റ്-2 എസ് ഉപഗ്രഹത്തില്‍നിന്നുള്ള ചിത്രങ്ങള്‍ സഹിതം ഐ.എസ്.ആര്‍.ഒയുടെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ വെളിപ്പെടുത്തിയത്. പരിസ്‌ഥിതി ലോലമേഖലയായ ജോഷിമഠില്‍ അശാസ്‌ത്രീയമായി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളുമാണു മണ്ണിടിച്ചില്‍ ദുരന്തത്തിനു കാരണമായതെന്ന ആരോപണം കേന്ദ്ര-സംസ്‌ഥാനസര്‍ക്കരുകളെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
അതേസമയം, ജോഷിമഠില്‍നിന്ന് ഇതുവരെ 99 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി മുഖ്യമന്ത്രി ധാമി അറിയിച്ചു. പുനരധിവസിപ്പിക്കപ്പെടുന്നവര്‍ക്ക് അടിയന്തര സഹായമായി 1.5 ലക്ഷം രൂപയാണു നല്‍കുന്നത്. സഹായധനം വര്‍ധിപ്പിക്കുന്നതു പരിഗണനയിലുണ്ട്. മെച്ചപ്പെട്ട ദുരിതാശ്വാസ പാക്കേജിനായി സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനാണു തീരുമാനം. വീടുകള്‍, വ്യാപാരസ്‌ഥാപനങ്ങള്‍ എന്നിവ നഷ്‌ടപ്പെടുന്നവര്‍ക്കാണ് അടിയന്തരമായി ഇടക്കാല സഹായം നല്‍കുന്നതെന്നും ധാമി പറഞ്ഞു. ജീവിതോപാധികള്‍ നഷ്‌ടപ്പെടുന്നവര്‍ക്കു പ്രത്യേക പരിഗണന നല്‍കും.
സുരക്ഷാ മുന്‍കരുതലായി മാറ്റിപ്പാര്‍പ്പിക്കപ്പെടു ഓരോ കുടുംബത്തിലെയും രണ്ട് അംഗങ്ങള്‍ക്ക് ജോലി ഉറപ്പാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരമാകും ഇവര്‍ക്ക് ജോലി നല്‍കുക. അടുത്ത ആറുമാസത്തേക്ക് വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ അടയ്‌ക്കുന്നതില്‍നിന്ന് ഈ കുടുംബങ്ങളെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha























