പെണ്ണ് രാജ്യം ഭരിച്ചാലെന്താ? ലോകത്തെ അമ്പരപ്പിച്ച ജസീന്ത! ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ഇന്ന് രാവിലെയാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത അർഡേൺ തന്റെ രാജി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഫെബ്രുവരി ഏഴിന് രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം. പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിയുന്ന സമയം തന്നെ പാർട്ടി നേതൃസ്ഥാനവും ഒഴിയുമെന്ന് ജസീന്ത വ്യക്തമാക്കി കഴിഞ്ഞു.
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ അടുത്ത മാസം സ്ഥാനമൊഴിയും. ഒക്ടോബർ 14ന് ന്യൂസിലഡിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസീന്ത അറിയിച്ചു. അടുത്ത മാസം ലേബർ പാർട്ടി നേതാവ് സ്ഥാനവും ജസിൻഡ ഒഴിയും.
എന്നെ സംബന്ധിച്ചിടത്തോളം സമയമായി' എന്നാണ് സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബർ പാർട്ടി അംഗങ്ങളുടെ മീറ്റിങ്ങിൽ ജസിൻഡ പറഞ്ഞത്. 'ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ്. പറ്റാവുന്നിടത്തോളം ഞങ്ങൾ എല്ലാം നൽകുന്നു. എന്നാൽ, എനിക്കിപ്പോൾ സമയമായി.'- എന്ന് പറഞ്ഞുകൊണ്ടാണ് ജസീന്ത രാജിപ്രഖ്യാപിച്ചത്.
കാലാവധി അവസാനിക്കാൻ പത്ത് മാസം ശേഷിക്കെ എന്തിനാണ് ന്യൂസിലാൻഡിന്റെ ജനകീയയായ പ്രധാനമന്ത്രി പടിയിറങ്ങുന്നതെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന ചോദ്യം. ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജമില്ലെന്നും ജസിൻഡ പറഞ്ഞു. രാജിയ്ക്കു പിന്നിൽ യാതൊരു രഹസ്യവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസിൻഡ അറിയിച്ചു. കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികളിൽ ഭീകരാക്രമണം നടന്നപ്പോഴും വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്‌ഫോടനമുണ്ടായപ്പോഴുമുള്ള ജസിന്തയുടെ ഇടപെടലുകൾ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 2017ലാണ് ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രിയായി ജസീന്ത അധികാരമേറ്റത്.
അന്ന് അവർക്ക് വെറും മുപ്പത്തിയേഴ് വയസ് മാത്രമായിരുന്നു പ്രായം എന്നത് ലോകത്തെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അവർ. 2017ൽ സഖ്യ സർക്കാരിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ജസിൻഡ മൂന്നു വർഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബർ പാർട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി.
ന്യൂസീലൻഡിന്റെ 50 വർഷത്തെ ചരിത്രത്തിൽ മറ്റൊരു പാർട്ടിക്കും നൽകാത്ത സീറ്റുകൾ ലേബറിനു നൽകിയാണു ജനം അന്ന് വിധിയെഴുതിയത്. 1996നു ശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്. ഇത്രയും പ്രായം കുറഞ്ഞ, അതും ഒരു പെണ്ണ് ഭരിച്ചാൽ എങ്ങനെ ശരിയാകും. അവൾക്ക് എന്തറിയാമെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശിച്ചവർ ഏറെയാണ്.
വിമർശകരെ കൊണ്ട് പോലും കൈയടിപ്പിച്ച രീതിയിലായിരുന്നു പിന്നീടുള്ള അവരുടെ പ്രവർത്തനം. ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ ഭീകരാക്രമണം നടന്നപ്പോഴും, കൊവിഡ് മഹാമാരിക്കാലത്തും, വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്‌ഫോടന സമയത്തുമൊക്കെയുള്ള ജസീന്തയുടെ പ്രവർത്തനം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. 2019 ലായിരുന്നു ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലീം പള്ളികളിൽ ഭീകരാക്രമണം നടന്നത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനും ആശ്വസിപ്പിക്കാൻ മതചിഹ്നമായ ഹിജാബ് ധരിച്ചായിരുന്നു ജസീന്ത എത്തിയത്. ഉറ്റവരെ നഷ്ടപ്പെട്ട് പൊട്ടിക്കരയുന്നവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ അന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു. ആക്രമണം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടവേളയിൽ ടൈം മാഗസിന്റെ കവർ ജസീന്തയായിരുന്നു.
വളരെ സംതൃപ്തി നൽകുന്ന അഞ്ചര വർഷമായിരുന്നു കഴിഞ്ഞു പോയത്. എന്നാൽ, വെല്ലുവിളികളും മുന്നിലുണ്ടായിരുന്നു. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കലും, കുട്ടികളിലെ ദാരിദ്ര്യം നിർമ്മാർജനം ചെയ്യലും കാലാവസ്ഥ മാറ്റവുമുൾപ്പെടെ വെല്ലുവിളികളായിരുന്നു. ഒരു ഭീകരാക്രമണവും പ്രകൃതി ദുരന്തവും മഹാമാരിയും സാമ്പത്തിക ബുദ്ധിമുട്ടും ഇക്കാലത്ത് ഉണ്ടായെന്നും ജസിന്ത പറഞ്ഞു. അനുകമ്പ പ്രകടപ്പിച്ച ഒരാളായി വിലയിരുത്തപ്പെടുന്നതാണ് തനിക്ക് ഇഷ്ടമെന്ന് രാജ്യം നിങ്ങളെ എങ്ങനെ ഓർമ്മിക്കണം എന്ന ചോദ്യത്തോട് പ്രതികരിക്കവെ അവർ പറഞ്ഞു.
അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്തുപോലും ന്യൂസിലാൻഡിൽ സ്ഥിതി അത്ര ഗുരുതരമായില്ല. കൃത്യസമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മറ്റും ജസീന്തയുടെ നേതൃത്വത്തിലുള്ള സർക്കാരും ആരോഗ്യപ്രവർത്തകരും വളരെ മികവാർന്ന രീതിയിൽ പ്രവർത്തിച്ചു. എന്തിനേറെപ്പറയുന്നു വിവാഹം വരെ മാറ്റിവച്ചാണ് അവർ രാജ്യത്തിനായി പ്രവർത്തിച്ചത്. ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. ഇരുവർക്കും ഒരു കുഞ്ഞുണ്ട്.
പ്രധാനമന്ത്രി പദത്തിലിരിക്കെയാണ് ജസീന്ത കുഞ്ഞിന് ജന്മം നൽകിയത്. ഒന്നരമാസത്തെ പ്രസവാവധിക്ക് ശേഷം വീണ്ടും ചുമതലകളിലേക്ക് തിരിച്ചെത്തി. തന്റെ കൈക്കുഞ്ഞുമായിട്ടാണ് 2018ൽ യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനായി പ്രധാനമന്ത്രി എത്തിയത്. ഐക്യ രാഷ്ട്ര സഭ ജനറൽ അസംബ്ളിയിൽ മൂന്നു മാസം പ്രായമായ കുഞ്ഞിനൊപ്പം എത്തിയ ജസിൻഡ അമ്മയും ഭരണാധികാരിയും എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ ഒരുപോലെ നിർവഹിക്കുന്നതിൽ ലോകത്തിന്റെ പ്രശംസ നേടുകയും ചെയ്തു.
യുഎൻ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ഇത്തരമൊരു സംഭവം. ജസീന്ത കുഞ്ഞിന് പാല് കൊടുക്കുന്ന ചിത്രം ഏറെ ചർച്ചയായി. ജസീന്ത എന്ന അമ്മയെ, സ്ത്രീയെ വാനോളം പ്രശംസിച്ചവരും ഏറെയാണ്. ലോകമെമ്പാടും ആ ചിത്രം പ്രചരിച്ചിരുന്നു. തന്റെ രാജ്യത്തെ, തന്റെ ജനങ്ങളെ ഇത്രമാത്രം സ്നേഹിച്ച ഒരു ഭരണാധികാരിയാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത കാലത്തായി ജസീന്തയുടെ ജനപ്രീതി കുറയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണോ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കടക്കാൻ കാരണമെന്ന് വ്യക്തമല്ല.
ആർഡേണിന്റെ രാജിയെ തുടർന്ന് നിരവധി പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഒരു ട്വീറ്റിൽ ആർഡേണിന്റെ സേവനത്തിന് നന്ദി പറഞ്ഞു, ആർഡേണിനെപ്പോലുള്ള ഒരു നേതാവ് ഒരാൾക്ക് എങ്ങനെ സഹാനുഭൂതിയോടെയും ഉൾക്കാഴ്ചയോടെയും നയിക്കാമെന്ന് കാണിക്കുന്നുവെന്ന് പറഞ്ഞു. സഹാനുഭൂതിയും ഉൾക്കാഴ്ചയും ശക്തമായ നേതൃത്വഗുണങ്ങളാണെന്ന് അവൾ തെളിയിച്ചു. ജസീന്ദ ന്യൂസിലൻഡിന് വേണ്ടി കഠിനമായി വാദിക്കുന്നവളാണ്, നിരവധി പേർക്ക് പ്രചോദനവും എനിക്ക് മികച്ച സുഹൃത്തുമാണ്,” അൽബനീസ് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha























