ചൈനയെ ചവിട്ടി പുറത്താക്കി ഇന്ത്യ... ഒന്നാം സ്ഥാനം സ്വന്തം!

ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായി മാറി ഇന്ത്യ. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് ഐക്യരാഷ്ട്ര സംഘടന ഇന്ന് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. യുഎൻ കണക്കുകൾ പ്രകാരം ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരും.
ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയേക്കാള്‍ 29 ലക്ഷം ജനം ഇന്ത്യയില്‍ കൂടുതലായിരിക്കും. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം കുറഞ്ഞിരുന്നു. ജൂണില്‍ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
1950ൽ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎൻ പട്ടികയിൽ ഒന്നാമതെത്തുന്നത്. 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യയെന്നും ഇതില്‍ പറയുന്നു. 2022-ല്‍ 144.85 കോടിയായിരുന്നു ജനസംഖ്യ.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം 0-14 വയസ്സിന് ഇടയിലുള്ളവരാണ്. 18 ശതമാനം പേർ 10 മുതൽ 19 വയസ്സുവരെയുള്ളവർ. 26 ശതമാനം പേർ 10 മുതൽ 24 വയസ്സ് വരെയുള്ളവർ. 68 ശതമാനം പേർ 15 നും 64 നും ഇടയിൽ പ്രായമുള്ളവർ. 7 ശതമാനം പേർ 65 വയസ്സിന് മുകളിലുള്ളവരാണ്.
ഇന്ത്യയിലെ ജനസംഖ്യാ കണക്കുകൾ ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമാണെന്നും വിദഗ്ധർ പറയുന്നു. കേരളത്തിലും പഞ്ചാബിലും പ്രായമായവരാണ് കൂടുതൽ. ബിഹാറിലും ഉത്തർപ്രദേശിലും യുവാക്കളാണ് കൂടുതൽ. ‘ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളെ 1.4 ബില്യൺ അവസരങ്ങളായി കാണണം’ എന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ ഇന്ത്യയുടെ പ്രതിനിധി ആൻഡ്രിയ വോജ്‌നാർ പറഞ്ഞു.
ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. 2023 മധ്യത്തോടെ 34 കോടി ജനസംഖ്യയാണ് അമേരിക്കയില്‍ പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ രേഖകള്‍ അടിസ്ഥാനമാക്കുമ്പോള്‍ ഈ മാസം തന്നെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
2011-ലാണ് ഇന്ത്യയില്‍ ഏറ്റവും അവസാനമായി സെന്‍സസ് നടന്നത്. 2021-ല്‍ നടക്കേണ്ട സെന്‍സസ് അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും 15നും64 നും ഇടയിലുള്ളവരാണെന്നും യുഎന്‍ ഡാറ്റയില്‍ പറയുന്നു. ആയുര്‍ദൈര്‍ഘ്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ മുന്നിലാണ്. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 82ഉം പുരുഷന്മാരുടേത് 76 ഉം ആണ്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ കണക്കുകള്‍74 ഉം 71 ഉം ആണ് .
ഇന്ത്യയിലും ചൈനയിലും ജനസംഖ്യാ വളർച്ച മന്ദഗതിയിലാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം, ചൈനയുടെ ജനസംഖ്യ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ഇടിഞ്ഞിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വാർഷിക ജനസംഖ്യാ വളർച്ച 2011 മുതൽ ശരാശരി 1.2% ആണ്. മുൻ 10 വർഷങ്ങളിലേത് 1.7% ആയിരുന്നു.
https://www.facebook.com/Malayalivartha





















