കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്, ഇന്ത്യൻ വംശജനെ സിംഗപ്പൂരിൽ തൂക്കിലേറ്റി

കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ സിംഗപ്പൂരിൽ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി. ഒരു കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചതിനാണ് 46 -കാരനായ തങ്കരാജു സുപ്പയ്യയെ ബുധനാഴ്ച സിംഗപ്പൂർ തൂക്കിലേറ്റിയത്. 2014 -ലാണ് സുപ്പയ്യ അറസ്റ്റിലാവുന്നത്. കഞ്ചാവ് കടത്തിൻ്റെ ഗുഢാലോചനയിൽ തങ്കരാജുവിന് പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സിംഗപ്പൂർ നിയമപ്രകാരം, വധശിക്ഷ ലഭിക്കാവുന്ന കഞ്ചാവിൻ്റെ അളവിൽ രണ്ടു മടങ്ങായിരുന്നു തങ്കരാജു ഉൾപ്പെട്ട കേസിൽ കണ്ടെത്തിയിരുന്നത്.
2018 -ൽ ഇയാൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ, യുഎൻ മനുഷ്യാവകാശ സംഘടനയും വിവിധ രാജ്യങ്ങളും സംഘടനകളും വധശിക്ഷ നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു.നേരത്തെ, വധശിക്ഷയിൽ ഇളവ് തേടി തങ്കരാജുവിൻ്റെ കുടുംബം ദയാഹർജി സമർപ്പിച്ചിരുന്നു. കേസിൽ വീണ്ടും വിചാരണ നടത്തണമെന്നും കുടുംബം അഭ്യർഥിച്ചിരുന്നു. എന്നാൽ, അതിനെയെല്ലാം പിന്തള്ളിക്കൊണ്ടാണ് ബുധനാഴ്ച ചാംഗി ജയിൽ കോംപ്ലക്‌സിൽ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നതെന്ന് സിംഗപ്പൂർ പ്രിസൺസ് സർവീസ് വക്താവ് എഎഫ്‌പിയോട് പറഞ്ഞു.
ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസനടക്കം അനേകം പേരാണ് സുപ്പയ്യയുടെ വധശിക്ഷയെ എതിർത്തിരുന്നത്. അതുപോലെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ നോർവേ, സ്വിറ്റ്സർലൻഡും ചേർന്ന് സുപ്പയ്യയുടെ വധശിക്ഷ നിർത്തലാക്കണമെന്നും ശിക്ഷാവിധി ഇളവ് ചെയ്യണമെന്നും സിംഗപ്പൂർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഒരു പ്രസ്താവനയും ഇറക്കി. എന്നാൽ, അതൊന്നും തന്നെ സിംഗപ്പൂർ അധികൃതർ കൈക്കൊണ്ടിരുന്നില്ല.
സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം പറഞ്ഞത്, വധശിക്ഷ എന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ അനിവാര്യമായ ഘടകമാണ് എന്നായിരുന്നു. ബ്രാൻസൻ അഭ്യന്തര കാര്യങ്ങളിലിടപെട്ടതിനേയും നീതിന്യായ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞതിനെയും മന്ത്രാലയം വിമർശിച്ചു. മയക്കുമരുന്ന് കടത്തിന് വധശിക്ഷ എന്ന നയം സിംഗപ്പൂർ തുടരാൻ കാരണം ജനങ്ങളുടെ താൽപ്പര്യമാണെന്നും കഴിഞ്ഞ സെപ്റ്റംബറിൽ നിയമ-ആഭ്യന്തര മന്ത്രി കെ. ഷൺമുഖം പറഞ്ഞിരുന്നു. ഇവിടെ 87 ശതമാനം പേരും വധശിക്ഷയെ അനുകൂലിക്കുന്നു എന്നും ഷൺമുഖം പറഞ്ഞു.
https://www.facebook.com/Malayalivartha





















