അമേരിക്കയുടെ വജ്രായുധം സ്വന്തമാക്കാൻ ഭീമൻ കരാർ... ബൈഡൻ ഇന്ത്യയിലേക്ക്!

അമേരിക്കൻ സൈന്യത്തിന്റെ അത്യാധുനിക മിസൈൽ ഹെല്‍ഫയര്‍ ആര്‍-9എക്സ് വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യയും , യുഎസും ഉടൻ ഒപ്പ് വയ്‌ക്കുമെന്ന് സൂചന . യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബറിൽ ഇന്ത്യയിലെത്തും. ജി-20 ഉച്ചകോടിയുടെ ഭാഗമായാണ് ബൈഡൻ ഇന്ത്യ സന്ദർശിക്കുന്നത് . ഈ അവസരത്തിൽ കരാർ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും .
സൈനിക ഹാർഡ്‌വെയർ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെൽഫയർ മിസൈലുകളും മാർക്ക് 54 ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ ഉടൻ തന്നെ അമേരിക്കയുമായി കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ട്. സമീപഭാവിയിൽ തന്നെ നാവികസേനയുടെ ഭാഗമാകാൻ പോകുന്ന 24 എംഎച്ച്-60 ഹെലികോപ്റ്ററുകളിൽ ഈ ആയുധങ്ങൾ വിന്യസിക്കാനാണ് നീക്കം നടത്തുന്നത്.
യുഎസിൽ നിന്ന് 2 ബില്യൺ ഡോളർ ചെലവിൽ 24 മൾട്ടി റോൾ എംഎച്ച്-60 ‘റോമിയോ’ ആന്റി സബ്‌മറൈൻ ഹെലികോപ്റ്ററുകൾ വാങ്ങാനും ഇന്ത്യ നീക്കം നടത്തുന്നുണ്ട്. ആയുധ പാക്കേജ് വാങ്ങുന്നതിനുള്ള നിർദ്ദേശം വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും കരാർ ഉടൻ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ വക്താവ് പ്രതികരിച്ചു. ഇന്ത്യൻ നാവികസേനയ്‌ക്കായി 24 ഹെലികോപ്റ്ററുകളുടെ “അടിയന്തിര ആവശ്യം ” കാട്ടി ഇന്ത്യ യുഎസിന് റിപ്പോർട്ട് നൽകിയിരുന്നു .
അതേസമയം, നിരവധി ദൗത്യങ്ങള്‍ക്ക് വിജയകരമായി പ്രയോഗിച്ചതിന് ശേഷമാണ് ഹെൽഫയർ മിസൈൽ ഇന്ത്യ വാങ്ങുന്നത്. ഓഗസ്റ്റിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഈ ഹെലികോപ്റ്ററുകളും 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും വാങ്ങാനും അനുമതി നൽകിയിരുന്നു. ഇതിനെ കുറിച്ചുള്ള ചർച്ചകളും ബൈഡനുമായി നടത്തുമെന്നാണ് സൂചന . 2023 ഇന്ത്യയേയും , അമേരിക്കയേയും സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണെന്ന് ഇരു രാജ്യങ്ങളും അടുത്തിടെ പ്രസ്താവിക്കുകയും ചെയ്തിരുന്നു.
മുങ്ങിക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക ആയുധമാണ് എംകെ 54 ടോര്‍പ്പിഡോ. കപ്പലുകൾ, ഫിക്‌സഡ് വിങ് യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയിൽ നിന്നും പ്രയോഗിക്കാൻ ശേഷിയുള്ളതാണ് എംകെ 54 എന്ന ഭാരം കുറഞ്ഞ ടോർപ്പിഡോകൾ.
2020 ലാണ് ലോക്ക്ഹീഡ് മാർട്ടിൽ നിന്ന് 24 എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള 16,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും യുഎസും ഒപ്പുവച്ചത്. 24 എംഎച്ച്-60 റോമിയോകളിൽ മൾട്ടിമോഡ് റഡാറുകളും നൈറ്റ് വിഷൻ ഉപകരണങ്ങളും കൂടാതെ മിസൈലുകൾ, ടോർപ്പിഡോകൾ, മറ്റ് ഗൈഡഡ് ആയുധങ്ങൾ എന്നിവയും ഉണ്ടായിരിക്കും. എംഎച്ച്-69 ഹെലികോപ്റ്ററുകൾക്ക് ഫ്രഗേറ്റുകൾ, ഡിസ്ട്രോയർ, ക്രൂയിസറുകൾ, വിമാനവാഹിനിക്കപ്പലുകൾ എന്നിവയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും സാധിക്കും.
∙ ഹെൽഫയർ മിസൈലുകൾ
പരമ്പരാഗതമായി ഡ്രോൺ ആക്രമണത്തിൽ അമേരിക്ക ഉപയോഗിച്ചു കൊണ്ടിരുന്നത് എജിഎം114 ഹെൽഫയർ എന്ന എയർ ടു സർഫസ് മിസൈലുകളായിരുന്നു. ഹെല്ലിബോൺ ലേസർ ഫയർ ആൻഡ് ഫോർഗെറ്റ് മിസൈൽ എന്നതിന്റെ ചുരുക്കമായി വന്ന വിളിപ്പേരാണ് ഹെൽഫയർ മിസൈൽ എന്നത്. 1970കളുടെ അവസാനം മുതൽ അമേരിക്ക ആയുധ ശേഖരത്തിൽ എജിഎം 114 മിസൈലുകൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു.
ലോക്ഹീഡ് മാട്ടിൻ, ബോയിങ്, നോർത്ത്റോപ് ഗ്രുമാൻ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണു മിസൈൽ നിർമിച്ചിരുന്നത്. ഹെലികോപ്ടറുകളിൽ നിന്നു തൊടുത്ത് യുദ്ധഭൂമിയിലെ ടാങ്കുകളെ തകർക്കാനുള്ള റഡാർ ഗൈഡഡ് മിസൈലുകൾ മുതൽ ആളില്ലാ വിമാനങ്ങളിൽ നിന്നു തൊടുക്കാവുന്നതടക്കം വിവിധ എജിഎം114 ഹെൽഫയർ മിസൈലുകളുണ്ട്.
എന്നാൽ ലക്ഷ്യം നേടുന്നതിനൊപ്പം ചുറ്റുപാടും കനത്ത നാശനഷ്ടങ്ങൾക്കും നിരപരാധികളുടെ മരണത്തിനും എജിഎം114 ഹെൽഫയർ മിസൈൽ വഴിയൊരുക്കിക്കൊണ്ടിരുന്നു. അഫ്ഗാൻ അധിനിവേശത്തിന്റെ ഭാഗമായി അൽഖായിദ തീവ്രവാദികളെ വിധിക്കാൻ അമേരിക്ക ആളില്ലാ വിമാനങ്ങളിൽ ഉപയോഗപ്പെടുത്തിയിരുന്നത് എജിഎം 114 ഹെൽഫയർ എയർ ടു സർഫസ് മിസൈലുകളായിരുന്നു.
https://www.facebook.com/Malayalivartha





















