മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?

അക്രമികൾ അടുത്തെത്തിയിരിക്കുന്നു എന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ വെടിവെപ്പുണ്ടായി എന്നുള്ള റിപ്പോർട്ട്. ആക്രമിയെ അറസ്റ്റു ചെയ്തു പേടിക്കാനൊന്നുമില്ലെന്ന് ട്രംപ് പറയുമ്പോഴും ജനങ്ങളിൽ ആശങ്ക വർദ്ധിക്കുന്നുണ്ട്. യുദ്ധ പശ്ചാത്തലത്തിൽ അതീവ സുരക്ഷയുള്ള ട്രംപിന് അരികിലെത്താൻ കേവലം ഒരാധ്യാപകന് എങ്ങനെ സാധിച്ചു എന്ന ചോദ്യം വളരെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.
എന്തായാലും വെടിയുതിര്‍ത്ത അക്രമിയെ തിരിച്ചറിഞ്ഞു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ലോസ് ഏഞ്ചല്‍സ് സ്വദേശിയായ 31 വയസ്സുകാരന്‍ കോള്‍ തോമസ് അല്ലന്‍ ആണ് പിടിയിലായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ സുരക്ഷാ ചെക്ക്പോസ്റ്റ് ഭേദിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുന്നിരുന്ന ബാള്‍റൂമിന് തൊട്ടടുത്തുവരെ എത്തിയ ഇയാളെ മിന്നല്‍ നീക്കത്തിലൂടെയാണ് സുരക്ഷാ സേന കീഴ്‌പ്പെടുത്തിയത്. അക്രമി വന്‍ ആയുധശേഖരവുമായാണ് വിരുന്ന് നടന്ന ഹോട്ടലിലെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഒരു ഷോട്ട്ഗണ്‍, ഹാന്‍ഡ്ഗണ്‍, കൂടാതെ ഒന്നിലധികം കത്തികള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
പിടിയിലായ കോള്‍ തോമസ് അല്ലന്റെ ചിത്രം പ്രസിഡന്റ് ട്രംപ് തന്നെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. ഷര്‍ട്ട് ധരിക്കാതെ, തറയില്‍ കമഴ്ന്നു കിടക്കുന്ന അക്രമിയുടെ ചിത്രമാണ് ട്രംപ് പുറത്തുവിട്ടത്. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, കാല്‍ടെക് എന്നിവിടങ്ങളില്‍ നിന്നുള്ള ബിരുദധാരിയായ ഇയാള്‍ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനാണെന്ന വാര്‍ത്ത മാധ്യമലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഒരു അധ്യാപകന്‍ ഇത്തരമൊരു അക്രമത്തിന് മുതിര്‍ന്നത് അമേരിക്കന്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.
അക്രമിക്ക് ബാള്‍റൂമിനുള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ലെങ്കിലും തൊട്ടടുത്തെത്തി വെടിയുതിര്‍ത്തത് ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിച്ചത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ വുള്‍ഫ് ബ്ലിറ്റ്സര്‍ പറഞ്ഞത്, തനിക്ക് ഏതാനും അടി മാത്രം അകലെ നിന്നാണ് അക്രമി ആറോളം തവണ നിറയൊഴിച്ചതെന്നാണ്. ചെവി തുളയ്ക്കുന്ന രീതിയിലുള്ള വലിയ വെടിയൊച്ചകളാണ് കേട്ടതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്റെ മേല്‍ ചാടിവീണ് തന്നെ സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
പത്രസമ്മേളനത്തില്‍ അക്രമിയെ 'മാനസികരോഗി' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 'ഇയാള്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. ഇതൊരു ഭ്രാന്തമായ നീക്കമാണ്. തികച്ചും രോഗാതുരമായ മനസ്സുള്ള വ്യക്തികള്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ' എന്നും ട്രംപ് രൂക്ഷമായി പ്രതികരിച്ചു. അക്രമി സുരക്ഷാ വേലികള്‍ ഭേദിച്ച് ഓടിവരുന്ന ദൃശ്യങ്ങള്‍ സുരക്ഷാ ക്യാമറകളില്‍ അവ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇത് അന്വേഷണ ഏജന്‍സികള്‍ വിശദമായി പരിശോധിച്ചുവരികയാണ്.വെടിവെപ്പ് ഉണ്ടായ നിമിഷം തന്നെ പ്രസിഡന്റ് ട്രംപിനെ സുരക്ഷിതനായി വേദിയില്‍ നിന്നും മാറ്റി.
https://www.facebook.com/Malayalivartha
























