ഇറാനെ ഒതുക്കാൻ ഗൾഫിനെ കൂട്ടുപിടിച്ച് ട്രംപിന്റെ മാസ്റ്റർ പ്ലാൻ! വഴങ്ങാതെ ഇറാൻ… യുദ്ധം അവസാന ലാപ്പിലേയ്ക്ക് .....

ഇറാനെ പൂർണ്ണമായി നിയന്ത്രിക്കാനും ഒതുക്കാനും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വലിയൊരു നയതന്ത്ര-സൈനിക നീക്കത്തിന് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ യു.എസും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച ആക്രമണങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനെ പൂർണ്ണമായി തകർക്കണോ (Annihilate) അതോ നയതന്ത്ര ഉടമ്പടിയിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ താൻ ഉടൻ തന്നെ ഒരു വലിയ തീരുമാനം കൈക്കൊള്ളുമെന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിയൻ ഉദ്യോഗസ്ഥരുമായി താൻ നേരിട്ട് സംസാരിച്ചതായും ഒരു കരാറിലെത്താൻ ടെഹ്‌റാൻ താല്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു
ഇറാനുമായുള്ള സംഘർഷത്തിന് ഒരു നയതന്ത്ര പരിഹാരം കണ്ടെത്താനുള്ള സാധ്യതകൾ വീണ്ടും ചർച്ചയാകുന്നതിനിടെ, “ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ട്, എന്നാൽ ഇതുവരെ അതിന് തയ്യാറായിട്ടില്ല” എന്ന നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ പ്രതീക്ഷകൾ നിറവേറ്റുന്ന തരത്തിലുള്ള കരാർ മാത്രമേ അമേരിക്ക അംഗീകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. “നല്ലൊരു കരാർ ഉണ്ടാക്കും, അല്ലെങ്കിൽ കരാറൊന്നും ഉണ്ടാകില്ല” എന്ന ട്രംപിന്റെ പരാമർശം, വരും ദിവസങ്ങളിലെ അമേരിക്കൻ–ഇറാൻ ചർച്ചകൾ എത്രത്തോളം കടുപ്പമേറിയതായിരിക്കാമെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര വാതിൽ പൂർണമായി അടച്ചിട്ടില്ലെന്ന സന്ദേശമാണ് ട്രംപിന്റെ പ്രസ്താവന നൽകുന്നത്. എന്നാൽ, ഒരു കരാറിലെത്താൻ ഇറാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദത്തിനൊപ്പം തന്നെ, ഇറാൻ അംഗീകരിക്കേണ്ട വിഷയങ്ങളിൽ അമേരിക്ക കടുത്ത നിലപാട് തുടരുകയാണെന്നും വ്യക്തമാകുന്നു. അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക നിലപാടുകളും അമേരിക്കൻ ഭരണകൂടത്തിന്റെ അവകാശവാദങ്ങളും തമ്മിൽ വ്യത്യാസങ്ങളുണ്ടാകാമെന്നതിനാൽ, അന്തിമ ധാരണയിലെത്തുന്നതുവരെ ഈ പ്രസ്താവനകളെ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.
അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനവും ഈ നയതന്ത്ര നീക്കങ്ങൾക്ക് നിർണായക വേദിയാകുമെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലെ നേതാക്കളുമായും വിദേശകാര്യ മന്ത്രിമാരുമായും ട്രംപ് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനുമായുള്ള സംഘർഷത്തിന്റെ അടുത്ത ഘട്ടം, യുദ്ധാനന്തര സാഹചര്യം, ഗൾഫ് മേഖലയിലെ സുരക്ഷ എന്നിവ ചർച്ചകളിലെ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന. ഇറാനെതിരായ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഗൾഫ് സഖ്യകക്ഷികളുടെ നിലപാട് അറിയുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയുമാണ് ട്രംപിന്റെ ലക്ഷ്യം
ഗൾഫ് രാജ്യങ്ങളുടെ പങ്കാളിത്തം ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. അമേരിക്കൻ സൈനിക സാന്നിധ്യമുള്ള നിരവധി കേന്ദ്രങ്ങൾ ഈ രാജ്യങ്ങളിലുണ്ട്. സംഘർഷകാലത്ത് ഗൾഫ് മേഖലയിലെ ചില പ്രദേശങ്ങൾ ഇറാനിയൻ ആക്രമണങ്ങൾക്ക് വിധേയമായതായി റിപ്പോർട്ടുകൾ വന്നതോടെ, പ്രാദേശിക രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകളും വർധിച്ചിട്ടുണ്ട്. അതോടൊപ്പം എണ്ണ, പ്രകൃതിവാതക കയറ്റുമതിയിലുണ്ടാകുന്ന തടസ്സങ്ങൾ ആഗോള ഊർജവിപണിയെയും ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെയും ബാധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
അമേരിക്ക ഇപ്പോൾ സംഘർഷത്തിന്റെ അടുത്ത ഘട്ടത്തിലേക്കും “യുദ്ധത്തിന്റെ അവസാനത്തിലേക്കും” നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇറാനിൽ നിന്ന് നേരിട്ട് കരാറിനുള്ള താൽപര്യം തനിക്ക് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, അമേരിക്കയും ഇറാനും തമ്മിലുള്ള യഥാർത്ഥ നയതന്ത്ര ചർച്ചകൾ എത്രത്തോളം മുന്നേറിയിട്ടുണ്ട്, ഏതെല്ലാം വിഷയങ്ങളിൽ ധാരണയുണ്ടായി, ഏത് വിഷയങ്ങളിലാണ് ഇപ്പോഴും തർക്കം തുടരുന്നത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഔദ്യോഗിക ചർച്ചകൾക്ക് ശേഷമേ ലഭിക്കുകയുള്ളൂ.
ഇറാനെ പ്രതിരോധത്തിലാക്കാൻ മിഡിൽ ഈസ്റ്റിൽ വലിയ മാറ്റങ്ങൾക്കാണ് ട്രംപ് പദ്ധതിയിടുന്നത്: അബ്രഹാം കരാറുകൾ (Abraham Accords) വിപുലീകരിക്കുക: ഇസ്രായേലും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ നയതന്ത്ര സൗഹൃദം സ്ഥാപിക്കുക വഴി ഇറാന്റെ പ്രാദേശിക സ്വാധീനം ഇല്ലാതാക്കുക.
രണ്ടാമത് ഹൂത്തികൾക്കെതിരെയുള്ള പ്രതിരോധം: ഹുർമൂസ് കടലിടുക്കും ബാബ് അൽ-മന്ദേബ് കടലിടുക്കും ഉപരോധിച്ചുകൊണ്ട് ആഗോള എണ്ണക്കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂത്തി വിമതരെ ഒതുക്കുക
ഇത്രയും കടുത്ത യുദ്ധസാഹചര്യത്തിലും യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിക്കും അമേരിക്ക യാത്രാ വിസ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങളും ആഡംബര വസ്തുക്കൾ വാങ്ങുന്നതി വിലക്കും യു.എസ് ഏർപ്പെടുത്തിയിട്ടുണ്ട്. യു.എൻ വേദിയിൽ വെച്ച് ഇറാനുമായി ഒരു അന്തിമ സമാധാന കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ട്രംപ് വീണ്ടും പൂർണ്ണതോതിലുള്ള സൈനിക നടപടിയിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചനകൾ
അതേസമയം, ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികളുടെ രാഷ്ട്രീയവും ഭരണഘടനാപരവുമായ പരിധിയെക്കുറിച്ചുള്ള ചർച്ചയും അമേരിക്കയ്ക്കുള്ളിൽ ശക്തമാകുകയാണ്. ഇറാനെതിരായ ശത്രുതാപരമായ നടപടികളിൽ അമേരിക്കൻ സൈന്യത്തെ ഉപയോഗിക്കുന്ന പ്രസിഡന്റിന്റെ അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട പ്രമേയം അമേരിക്ക പ്രതിനിധി സഭ 220–204 എന്ന വോട്ടിന് അംഗീകരിച്ചു. ഡെമോക്രാറ്റിക് പ്രതിനിധി സേത്ത് മൗൾട്ടൺ അവതരിപ്പിച്ച പ്രമേയത്തിന് ഏഴ് റിപ്പബ്ലിക്കൻ അംഗങ്ങളും പിന്തുണ നൽകി.
ഈ നീക്കം അമേരിക്കൻ രാഷ്ട്രീയത്തിനുള്ളിലെ തന്നെ ഭിന്നതകളെ പുറത്തുകൊണ്ടുവരുന്നതാണ്. ഇറാനെതിരായ സൈനിക നടപടികൾ എത്രത്തോളം മുന്നോട്ടുകൊണ്ടുപോകണം, പ്രസിഡന്റിന്റെ യുദ്ധാധികാരത്തിന് കോൺഗ്രസ് എന്ത് പരിധി നിശ്ചയിക്കണം തുടങ്ങിയ ചോദ്യങ്ങളാണ് ഇതിലൂടെ വീണ്ടും ഉയർന്നിരിക്കുന്നത്. അതിനാൽ, ഇറാനുമായുള്ള സംഘർഷം ഒരു വിദേശനയ പ്രശ്നം മാത്രമല്ല, അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ഇതിനിടെ, റഷ്യയെയും ഇറാനെയും ലക്ഷ്യമിട്ട് കൂടുതൽ ഉപരോധനടപടികൾക്ക് വഴിയൊരുക്കുന്ന 2026-ലെ ലിൻഡ്സെ ഒ. ഗ്രഹാം റഷ്യയും ഇറാനും ഉപരോധിക്കുന്ന നിയമവും അമേരിക്ക സഭ പാസാക്കിയതായി റിപ്പോർട്ടുണ്ട്. റഷ്യൻ എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി 100 ശതമാനം വരെ താരിഫ് ചുമത്താനുള്ള അധികാരം പ്രസിഡന്റിന് നൽകുന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇതോടെ ഇറാനുമായി ബന്ധപ്പെട്ട അമേരിക്കൻ സമ്മർദ്ദം സൈനിക രംഗത്ത് മാത്രമല്ല, സാമ്പത്തിക മേഖലയിലും ശക്തിപ്പെടുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്.
എന്നാൽ, ഇറാനുമായുള്ള സംഘർഷത്തിന്റെ ആഘാതം അമേരിക്കയിലോ ഇറാനിലോ മാത്രം ഒതുങ്ങുന്നില്ല. ഗൾഫ് മേഖലയിലെ സുരക്ഷ, അന്താരാഷ്ട്ര എണ്ണവിപണി, പ്രകൃതിവാതക വിതരണം, കടൽഗതാഗതം, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയെല്ലാം ഈ സംഘർഷത്തിന്റെ ദിശയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ വലിയ തോതിലുള്ള സൈനിക ഏറ്റുമുട്ടൽ നീണ്ടുനിൽക്കുന്ന സാഹചര്യം ഊർജവിലയിലും അന്താരാഷ്ട്ര വ്യാപാരത്തിലും പുതിയ സമ്മർദ്ദങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്.
അതിനാൽ, ട്രംപിന്റെ “നല്ല കരാർ അല്ലെങ്കിൽ കരാറൊന്നുമില്ല” എന്ന സന്ദേശം മുന്നിലുള്ള നയതന്ത്ര നീക്കങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നു. ഇറാൻ യഥാർത്ഥത്തിൽ എന്ത് നിബന്ധനകളിലാണ് ചർച്ചയ്ക്ക് തയ്യാറാകുന്നത്, അമേരിക്ക ഏത് നിബന്ധനകളിലാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത്, ഗൾഫ് രാജ്യങ്ങൾ സുരക്ഷയും പ്രാദേശിക സ്ഥിരതയും എങ്ങനെ കൈകാര്യം ചെയ്യും തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം ലഭിക്കേണ്ടത്. ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെയുള്ള കൂടിക്കാഴ്ചകൾ ഈ നീക്കങ്ങൾക്ക് പുതിയ ദിശ നൽകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
എന്നാൽ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഇറാനെതിരെ ഉപരോധ നീക്കങ്ങളുമായി എത്തിയ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി. സമിതിയിലെ വിദഗ്ധ സംഘത്തിന്റെ കാലാവധി നീട്ടുന്നതിനായി അമേരിക്ക കൊണ്ടുവന്ന പ്രമേയം സ്ഥിരം അംഗങ്ങളായ റഷ്യയും ചൈനയും വീറ്റോ ചെയ്തു. ഫ്രാന്‍സിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
അമേരിക്ക സമര്‍പ്പിച്ച കരട് പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ 11 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പാകിസ്ഥാനും സൊമാലിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ വിറ്റോ അധികാരമുള്ള റഷ്യയും ചൈനയും ശക്തമായി എതിര്‍ത്ത് വോട്ട് ചെയ്തതോടെ പ്രമേയം തള്ളുകയായിരുന്നു.
സെപ്റ്റംബര്‍ 26ന് കാലാവധി അവസാനിക്കാനിരിക്കുന്ന വിദഗ്ധ പാനലിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനായിരുന്നു അമേരിക്കയുടെ ശ്രമം. എന്നാല്‍ ഈ വിഷയം രക്ഷാസമിതിയുടെ പരിഗണനാ വിഷയങ്ങളില്‍ പോലും ഉള്‍പ്പെടുത്താന്‍ നിയമപരമായ അടിത്തറയില്ലെന്ന് റഷ്യ നിലപാടെടുത്തു.
2015-ലെ ആണവ കരാറുമായി ബന്ധപ്പെട്ട യു.എന്‍ പ്രമേയം 2231 കഴിഞ്ഞ 2025 ഒക്ടോബര്‍ 18-ന് തന്നെ പ്രാബല്യത്തില്‍ ഇല്ലാതായതാണെന്നും, അതിനാല്‍ ഈ യോഗം തന്നെ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി.
അനാവശ്യമായ രാഷ്ട്രീയ ഏറ്റുമുട്ടലുകളും സമ്മര്‍ദ തന്ത്രങ്ങളും ഒഴിവാക്കണമെന്ന് ചൈനയും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ മുന്‍പുണ്ടാക്കിയ തീരുമാനങ്ങളിലെ കാലാവധികള്‍ മാനിക്കപ്പെടണമെന്നും ചൈന കൂട്ടിച്ചേര്‍ത്തു
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെയും യു.എന്നിനെയും മുന്‍നിര്‍ത്തി അമേരിക്കയും ഇസ്രഈലും തങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി കുറ്റപ്പെടുത്തി.
ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും, മുന്‍ കരാറുകളുടെ കാലാവധി അവസാനിച്ചതിനാല്‍ യു.എന്നിന് ഇനി തങ്ങളുടെ മേല്‍ നിയമപരമായ അധികാരമില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























