ഒന്നരവര്‍ഷത്തോളമായി സഹോദരിയുടെ അഴുകിയ മൃതദേഹത്തിന് കാവലായി കോടീശ്വരിയായ വയോധിക

സഹോദരിയുടെ അഴുകിയ മൃതദേഹവുമായി ആറുകോടിയില്‍പരം രൂപയുടെ വിലയുള്ള പുരാതനവീട്ടില്‍ ഒന്നരവര്‍ഷത്തോളമായി പുറംലോകമറിയാതെ കാവലായി ഒരു വയോധിക. ധനാഢ്യര്‍ താമസിക്കുന്ന മാസച്ചുസെറ്റ്‌സിലാണ് ആരെയും അമ്പരപ്പിക്കുന്ന ഈ സംഭവം. വിദ്യാസമ്പന്നയായ ലിന്‍ഡ വാള്‍ഡ്മാനെന്ന എഴുപത്തിനാലുകാരിയാണു അറുപത്തിയേഴുകാരിയായ ഹോപ് വീറ്റന്റെ മൃതദേഹവുമായി ഇത്രയും കാലം വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചത്.
ജോണ്‍ എഫ്. കെന്നഡി ജനിച്ച ഈ ടൗണില്‍ 58,000 പേരാണു ജീവിക്കുന്നത്. ഭൂരിപക്ഷവും ഒറ്റയ്ക്കു കഴിയുന്നവരാണ്; ഇതില്‍ അവിവാഹിതരും ഉള്‍പ്പെടും. പുറത്തേക്ക് അധികമാരും തന്നെ ഇറങ്ങാറില്ല. അയല്‍വാസികളുമായി സമ്പര്‍ക്കമുളളവരും വളരെ വിരളമാണ്. ഈ സഹോദരിമാരും ഇങ്ങനെ തന്നെയായിരുന്നു. അധികമാരുമായി വലിയ ബന്ധമൊന്നുമില്ലായിരുന്നു. എങ്കിലും ഈ വീട്ടിലേക്കു പലരും കണ്ണെറിയാറുണ്ടായിരുന്നു. ദീര്‍ഘകാലമായി വീട് നിശബ്ദമായതു ശ്രദ്ധിക്കപ്പെട്ടു. പോരാത്തതിനു ആളനക്കമില്ല.
അനുജത്തിയെക്കുറിച്ചു സുഹൃത്തും അയല്‍വാസിയുമായ ഹാരിറ്റ് അലന്‍ ചോദിച്ചെങ്കിലും ലിന്‍ഡ വായ് തുറന്നില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പോലീസ് മൂന്നുവട്ടം വീട്ടിലെത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. അവരുമായി ജേഷ്ഠത്തി സഹകരിച്ചുമില്ല.

കഴിഞ്ഞ ഡിസംബര്‍ പതിനാലിനാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. വീട്ടില്‍ ചൂടു കിട്ടാനുള്ള പൈപ്പിന്റെ തകരാര്‍ പരിശോധിക്കാനെത്തിയ ബന്ധുവാണ് അടുക്കളയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പിന്നീട് ജേഷ്ഠത്തിയെ ബന്ധുവീട്ടിലേക്കു മാറ്റുകയായിരുന്നു.

2015 ലെ വേനല്‍ക്കാലത്തു ഹോപ് മരിച്ചിരിക്കാമെന്നാണു പോലീസിന്റെ നിഗമനം. എന്നാല്‍, ഇതിന്റെ കാരണമെന്തെന്നു വ്യക്തമല്ല. തന്റെ സഹോദരി രോഗിയായിരുന്നെന്നും ഇടയ്ക്കു വീഴുമായിരുന്നെന്നും ലിന്‍ഡ പോലീസിനോടു പറഞ്ഞു. പിന്നീടു സ്വയം എഴുന്നേല്‍ക്കാനായില്ല. സഹോദരി സുഖപ്പെടും വരെ താന്‍ വെള്ളവും ചില ചോക്ലേറ്റും കൊടുത്തിരുന്നു. എന്നാല്‍, ഇക്കുറി ആരോഗ്യം വീണ്ടെടുക്കാനായില്ല. എന്തു ചെയ്യണമെന്നു തനിക്കറിയാനും വയ്യായിരുന്നു എന്നും ഇവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























