ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽനിന്ന് പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീക്ക് വാഗ്ദാനങ്ങൾ നൽകിയ കേസിൽ ഫാ. ജയിംസ് ഏർത്തയിലിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച് അന്വേഷണസംഘം... കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകിയ മിഷനറീസ് ഒാഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ വക്താവ് സിസ്റ്റർ അമലക്കും നോട്ടീസ്
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽനിന്ന് പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീക്ക് വാഗ്ദാനങ്ങൾ നൽകിയ കേസിൽ ഫാ. ജയിംസ് ഏർത്തയിലിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചു അന്വേഷണസംഘം. ഇതുസംബന്ധിച്ച‌് കുറവിലങ്ങാട‌് സ‌്റ്റേഷനിൽ രജിസ്റ്റർ ചെയ‌്ത കേസുകളിൽ അന്വേഷണം ഉടൻ പൂർത്തിയാക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും ജില്ലാ പൊലീസ‌് മേധാവി ഹരിശങ്കർ നിർദേശം നൽകി.
നേരത്തെ ഫാ. ഏർത്തയിലിനെതിരെ കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിൽ 10 ഏക്കർ വാഗ്ദാനം ചെയ്തതായി വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.
അന്വേഷണത്തോട‌് ഫ്രാങ്കോ സഹകരിക്കാത്ത സാഹചര്യംകൂടി പരിഗണിച്ചാണ‌് ശക്തമായ നടപടിയിലേക്ക‌് നീങ്ങുന്നത‌്. കേസിലെ പ്രധാന സാക്ഷിയും ഇരയായ കന്യാസ‌്ത്രീയോടൊപ്പം കുറവിലങ്ങാട‌് മഠത്തിലെ താമസക്കാരിയുമായ സിസ്റ്റർ അനുപമയോട‌് ഫാ. ജെയിംസ‌് ഭീഷണി സ്വരത്തിൽ സംസാരിച്ചിരുന്നു. കേസിൽനിന്ന‌് പിന്മാറിയാൽ പരാതിക്കാരിക്കും ഒപ്പമുള്ള അഞ്ച‌് കന്യാസ‌്ത്രീകൾക്കും കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട റാന്നിയിലോ ഏരുമേലിയിലോ പത്തേക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചുനൽകാമെന്ന‌് വാഗ‌്ദാനംചെയ‌്തു. ഇതിൽ ഫാ. എർത്തയിലിനെ പ്രതിചേർത്ത‌് കുറവിലങ്ങാട‌് പൊലീസ‌് കേസെടുത്തിരുന്നു.
അതേസമയം പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകിയ മിഷനറീസ് ഒാഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ വക്താവ് സിസ്റ്റർ അമലക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലുള്ള സിസ്റ്ററോട് ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകും.തെളിവെടുപ്പ് പൂർത്തിയായതിനാൽ ഇനി ബിഷപ്പിനെ കസ്ഡിയിൽ വാങ്ങേണ്ടതില്ലെന്നും അന്വേഷണസംഘം തീരുമാനിച്ചു.
https://www.facebook.com/Malayalivartha