കെ.സുധാകരൻ പണിതുടങ്ങി ! ; പ്രധാന പദവികളിരിക്കുന്ന ഉത്തരവാദിത്വമില്ലാത്ത നേതാക്കളെ തെറിപ്പിക്കുക ലക്ഷ്യം

ഉത്തരവാദിത്വമില്ലാത്ത നേതാക്കൾ കോൺഗ്രസിലെ പ്രധാന പദവികളിൽ ഇരിക്കുന്നുണ്ടെന്നും അവരെ മാറ്റി പകരം ആളെവച്ചാൽ പ്രശ്നങ്ങൾ തീരുമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. എക്സിക്യുട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് എണ്ണം കുറയ്ക്കും. തന്റേതുൾപ്പടെയുള്ളവരുടെ പ്രവർത്തനം സംബന്ധിച്ച് ഒക്ടോബർ എട്ടിനു ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി എക്സിക്യൂട്ടീവിന്റെ പുന:സംഘടനയിൽ അംഗസംഖ്യ കുറയ്ക്കുന്നതടക്കമുള്ള നടപടികൾ ഒക്ടോബർ എട്ടിന് ചേരുന്ന രാഷ്ട്രീയകാര്യസമിതി ചർച്ച ചെയ്യും. യുവാക്കളെ ആകർഷിക്കുവാനായി കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുമെന്നും പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സുധാകരൻ പറഞ്ഞു.
ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ പാര്‍ട്ടി കടന്ന് പോകുന്നത്. പഴയ പ്രതാപത്തിന്റെ ആര്‍ഭാട ശൈലിയിലല്ല കോണ്‍ഗ്രസ് ഇന്നുള്ളത്. പാര്‍ട്ടിക്ക് പഴയ പ്രതാപം ഇല്ല എന്നുള്ളത് സത്യമാണ്. രാഷ്ട്രീയമായ തിരിച്ചു വരവിന്റെ പാതയിലേക്ക് കണ്ണ് നട്ടാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. പക്ഷേ പാര്‍ട്ടിയെ പുതിയ തലമുറയുടെ കാഴ്ചപ്പാടിന് അനുസൃതമായി വളര്‍ത്തിയെടുക്കണമെങ്കില്‍ ഒരുപാട് കാതം ഇനിയും പാര്‍ട്ടി സഞ്ചരിക്കേണ്ടതുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
തുരുമ്പെടുത്ത സംഘടനാ സംവിധാനം മാറി ബൂത്ത് തലത്തിലുള്ള സംവിധാനത്തെ പൂർണമായി ഉപയോഗപ്പെടുത്താനുള്ള പ്രവർത്തനങ്ങളുണ്ടാകും. കോൺഗ്രസിൽനിന്ന് ജനങ്ങൾ അകലുന്നുണ്ടോയെന്ന പരിശോധന അനിവാര്യമാണ്. ഉണ്ടെങ്കിൽ അത് തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേഡർ പാർട്ടികളായ സി.പി.എമ്മിനോടും ബി.ജെ.പിയോടും കിടപിടിക്കാൻ കോൺഗ്രസിന് പുതിയ രാഷ്ട്രീയശൈലിക്ക് രൂപം നൽകേണ്ടതുണ്ട്. കേഡർ, ഫാസിസ്റ്റ് ശക്തികളായ രണ്ട് പാർട്ടികളോടും ഏറ്റുമുട്ടാൻ ഒരു ബഹുജനപാർട്ടിക്ക് എങ്ങനെ സാധിക്കുമെന്നത് വലിയ ചോദ്യമാണ്. ഇതിന് താഴെത്തലം വരെ പ്രവർത്തിക്കാൻ മുഴുവൻ സമയ പ്രവർത്തകർ വേണം.
മതന്യൂനപക്ഷങ്ങൾ കേരളത്തിൽ ആർ.എസ്.എസിനെ ചെറുക്കാനുള്ള ശക്തി തേടുകയാണ്. ഭരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുണ്ടാവുമ്പോൾ ഭരണകക്ഷിയോടുള്ള വിധേയത്വം സ്വാഭാവികമായുമുണ്ടാകും. ചെങ്ങന്നൂർ ഫലത്തെ താൻ വിലയിരുത്തുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. ആർ.എസ്.എസിനെ ചെറുക്കാൻ ഇവിടെ കോൺഗ്രസുണ്ട് എന്ന് മതന്യൂനപക്ഷ വിഭാഗങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കും.
അതേസമയം കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയരംഗം പൊതുവിൽ കോൺഗ്രസിന് അനുകൂലമാണ്. വിശ്വാസരാഹിത്യത്തിന്റെ പ്രതീകമായി മോദിസർക്കാർ മാറിയെന്ന് ജനത്തിന് ബോദ്ധ്യപ്പെട്ടു. സുതാര്യതയില്ലായ്മ പിണറായി സർക്കാരിന്റെ വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്ന് സുധാകരൻ പറഞ്ഞു.
https://www.facebook.com/Malayalivartha























