പിണറായി പിടിച്ചിട്ടും നില്‍ക്കുന്നില്ല... പൂട്ടിക്കെട്ടാറായ കെഎസ്ആര്‍ടിസിയെ കടുത്ത നടപടികളിലൂടെ രക്ഷിച്ചെടുത്തു വന്നതോടെ യൂണിയന്‍കാര്‍ ഒന്നായി; ഇനിയും മേലനങ്ങി ജോലി ചെയ്യാന്‍ വയ്യ; ഇനിയൊരിക്കലും നന്നാവില്ലെന്ന് പരിതപിച്ച് തച്ചങ്കരി പുറത്തേയ്ക്ക്; ഹേമചന്ദ്രന്‍ വീണ്ടും എം.ഡി.യാകും

കെഎസ്ആര്‍ടിസിയെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ച എംഡി ടോമിന്‍ തച്ചങ്കരി വേദനയോടെ പടിയിറങ്ങുകയാണ്. യൂണിയന്‍കാരും സിപിഎം നേതാക്കളും ഒരുപോലെ തച്ചങ്കരിയെ മാറ്റണമെന്ന് വാശി പിടിച്ചതോടെയാണ് തച്ചങ്കരിയുടെ മടങ്ങിപ്പോക്ക് ആസന്നമായത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഐ.പി.എസ്. തലപ്പത്ത് അഴിച്ചുപണി ഉറപ്പായി. തൊഴിലാളി യൂണിയനുകളുടെ കണ്ണിലെ കരടായ കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റുന്നതിനായാണു സര്‍ക്കാര്‍ പ്രധാനമായും ഐ.പി.എസ്. തലപ്പത്ത് അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. തച്ചങ്കരിയെ മാറ്റി ഡി.ജി.പി: എ. ഹേമചന്ദ്രനെ വീണ്ടും കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് നിയോഗിക്കാനാണു നീക്കം.
സി.പി.എം. നേതാക്കളുടെയും സി.ഐ.ടി.യുവിന്റെയും ശക്തമായ സമ്മര്‍ദമാണു തച്ചങ്കരിയുടെ കസേര ഇളക്കുന്നത്. നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായ ഡി.ജി.പി: ഹേമചന്ദ്രനെ ഹൈക്കോടതി ശബരിമല നിരീക്ഷണ സമിതി അംഗമായി നിയോഗിച്ചിരുന്നു. സമിതി അംഗമെന്ന നിലയില്‍ ശബരിമല യുവതീ പ്രവേശന കാര്യത്തില്‍ സര്‍ക്കാരിനു പ്രതികൂലമായ നിലപാട് സ്വകീരിച്ചതും ഹേമചന്ദ്രന്റെ സ്ഥാനചലനത്തിനു കാരണമാകും.
ഫയര്‍ഫോഴ്‌സ് മേധാവിയുടേത് ഡി.ജി.പി. കേഡര്‍ തസ്തികയാണ്. അതിനാല്‍ ഹേമചന്ദ്രനെ നിയമിക്കുന്നതിനു മുന്നോടിയായി കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ പദവി ഡി.ജി.പി. റാങ്കായി ഉയര്‍ത്താനാണ് ആലോചന. മുമ്പ് എ.ഡി.ജി.പി. ആയിരിക്കേ ഹേമചന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറായിരുന്നു. അഴിച്ചുപണിയുടെ ഭാഗമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, റോഡ് സുരക്ഷാ കമ്മിഷണര്‍ എന്‍. ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്കും മാറ്റമുണ്ടാകും.
യൂണിയന്‍ നേതൃത്വങ്ങള്‍ ചേര്‍ന്ന് ഒതുക്കിയെങ്കിലും, ഇന്നലെ തച്ചങ്കരിക്കു പരോക്ഷപിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. ഇതോടെ വെട്ടിലായതു മന്ത്രി എ.കെ. ശശീന്ദ്രനും ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും യൂണിയന്‍ നേതാക്കളുമാണ്. എന്നാല്‍, മുതിര്‍ന്ന സി.പി.എം. നേതാക്കളായ വൈക്കം വിശ്വനും ആനത്തലവട്ടം ആനന്ദനും തച്ചങ്കരിക്കെതിരേ നിലയുറപ്പിച്ചിട്ടുള്ളതിനാല്‍ മുഖ്യമന്ത്രി വിചാരിച്ചാലും തച്ചങ്കരിയെ സംരക്ഷിക്കാനാവില്ല. സി.ഐ.ടി.യുവിന്റെയും എ.ഐ.ടി.യു.സിയുടെയും നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
കഴിഞ്ഞദിവസം പ്രഖ്യാപിച്ച പണിമുടക്കിനോടു പൊതുവേ തണുപ്പന്‍ പ്രതികരണമായിരുന്നു ജീവനക്കാര്‍ക്ക്. ജീവനക്കാരുടെ വിവിധ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ സമരത്തിനെതിരേ രോഷമുയര്‍ന്നിരുന്നു. അതിനിടെയാണു യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് ഇരട്ടപ്രഹരമായി സമരം ഹൈക്കോടതി വിലക്കിയത്.
ജീവനക്കാര്‍ക്കിടയില്‍ പ്രതിഛായ കൂടുതല്‍ വഷളാകുമെന്നു ഭയന്നാണ് കോടതിയെ വെല്ലുവിളിച്ച് സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നു യൂണിയന്‍ നേതാക്കള്‍ ആദ്യം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി ആലോചിക്കാതെ കെ.എസ്.ആര്‍.ടി.സിയില്‍ തച്ചങ്കരി ഒരു തീരുമാനവും കൈക്കൊണ്ടിരുന്നില്ല. എന്നാല്‍, ഗതാഗതമന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും പിന്തുണ ഉറപ്പാക്കാന്‍ യൂണിയനുകള്‍ക്കായി.
പേരു പരാമര്‍ശിച്ചില്ലെങ്കിലും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചത് തച്ചങ്കരിയുടെ നടപടികളോടുള്ള ഐക്യദാര്‍ഢ്യമാണ്. ഇതോടെ യൂണിയന്‍ നേതാക്കള്‍ രാജിഭീഷണി മുഴക്കി. മുതിര്‍ന്ന സി.പി.എം. നേതാക്കള്‍ അവരെ പിന്തുണയ്ക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി വെട്ടിലായി. എതിര്‍പ്പുകള്‍ മറികടന്ന്, തച്ചങ്കരി അവതരിപ്പിച്ച ശബരിമല ഇലക്ടിക് ബസ് സര്‍വീസിനെ പിന്തുണച്ചാണു മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഇതേത്തുടര്‍ന്ന് വരുമാനത്തിലുണ്ടായ ലാഭവും മുഖ്യമന്ത്രി പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.
അതേസമയം ഒരു ദിവസം ഒരുകോടി രൂപ വരുമാനം ലക്ഷ്യമിടുന്ന ബൃഹത്തായ പദ്ധതി കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കുമെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി നേരത്തെ പറഞ്ഞു. ഇക്കഴിഞ്ഞ 10 ന് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. പദ്ധതി ലക്ഷ്യം കാണുന്നതോടെ ഗ്രാമീണ മേഖലയിലടക്കം പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഇതോടെ പണിയെടുക്കാതെ കാശുവാങ്ങുന്നവര്‍ പോലും ഡ്യൂട്ടിയ്ക്കിറങ്ങേണ്ടിവരും. ജോലിചെയ്യാതെ യൂണിയന്‍ പ്രവര്‍ത്തനം മാത്രം നടത്തി സ്ഥാപനത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചിലര്‍ക്കും ഡ്യൂട്ടി ചെയ്യേണ്ടിവരും.
പുതിയ പദ്ധതി നടപ്പിലാകുന്നതോടെ മൂന്ന് ദിവസം പേരിന് മാത്രം ജോലിയ്ക്കിറങ്ങിയിട്ട് നാലുദിവസം മറ്റ് ജോലികള്‍ ചെയ്യുന്ന ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇതാണ് ഇപ്പോള്‍കാണുന്ന സമരഭീഷണികള്‍ക്ക് പിന്നിലെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി മുങ്ങുന്ന കപ്പലാണെന്നും അത് ഉയര്‍ന്നുവരാന്‍ കഠിനപരിശ്രമം നടത്തുന്തോറും കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നത് ചില യൂണിയന്‍ നേതാക്കളുടെ ഗൂഢലക്ഷ്യമാണെന്നും തച്ചങ്കരി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി അതിന്റെ എല്ലാവിധ അവശതകളില്‍നിന്നും കരകയറുന്ന സമയമാണിത്. ഒരുവശത്ത് അതിനെ ലാഭത്തിലാക്കാന്‍ കുറേയധികം ആളുകള്‍ നെട്ടോട്ടമോടുമ്‌ബോള്‍ മറുവശത്ത് വീണ്ടും താഴേക്ക് തള്ളിയിടാന്‍ വേറെ ഒരുകൂട്ടം സ്വാര്‍ത്ഥതാത്പര്യക്കാര്‍ കൂടി ശ്രമിച്ചാലോ എന്നും തച്ചങ്കരി പറഞ്ഞു.
പദ്ധതിയനുസരിച്ച് ഓരോ എട്ട് ബസുകളുടെയും ചുമതല ഓരോ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കും. അതിന്റെ റൂട്ട് പ്ലാനിംഗ്, നിയമനം, വരുമാനം, യാത്രക്കാരുടെ പരാതികള്‍ക്ക് പരിഹാരം , അറ്റകുറ്റപ്പണി തുടങ്ങിയവയും അവരുടെ ചുമതലയാകും. ആളില്ലാത്ത സര്‍വീസുകള്‍ നടത്തുന്നത് നിറുത്തലാക്കുക, സര്‍വീസുകള്‍ റദ്ദാക്കിയാല്‍ കുറഞ്ഞത് ആറ് മണിക്കൂര്‍ മുമ്‌ബെങ്കിലും യാത്രക്കാരെ വിവരം അറിയിക്കുക, ഓടാതെ കിടക്കുന്ന ബസുകള്‍ക്ക് ആദായകരമായ പുതിയ റൂട്ടുകള്‍ കണ്ടെത്തുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സര്‍വീസുകള്‍ റദ്ദാക്കിയാല്‍ നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്.
എന്നാല്‍ തച്ചങ്കരിയുടെ ഈ സ്വപ്നം സ്വപ്നമാകാനാണ് സാധ്യത. കാരണം തച്ചങ്കരിയെ ആര്‍ക്കും വേണ്ട...
frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























