താരങ്ങൾ കടുത്ത തീരുമാനത്തിലേക്ക് ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ആലോചനയിൽപ്പോലും രാഷ്ട്രീയ മത്സരമില്ലെന്ന് സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും

ആലോചനയിൽപ്പോലും രാഷ്ട്രീയ മത്സരമില്ലെന്ന് സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടിയും മോഹൻലാലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകൾക്ക് പിന്നാലെയാണ് താരങ്ങളുടെ പ്രതികരണം. മമ്മൂട്ടിയെ എറണാകുളം സീറ്റിൽ എൽഡിഎഫിന്റെയും മോഹൻലാലിനെ തിരുവനന്തപുരത്തു ബിജെപിയുടെയും സ്ഥാനാർഥികളായേക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്. ഇതേ തുടർന്നാണ് വിശദീകരനാവുമായി താരങ്ങൾതന്നെ രംഗത്ത് എത്തിയത്.
മോഹൻലാലിന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദൽഹി കൂടിക്കാഴ്ചക്ക് ശേഷമാണ് മോഹൻലാൽ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചുതുടങ്ങിയത്. തന്റെ മാതാപിതാക്കളുടെ പേരിലുളള വിശ്വശാന്തി ട്രസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. നേരത്തേ അപേക്ഷിച്ചത് അനുസരിച്ചാണ് തനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത് എന്ന് അന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മോദി നേരിട്ട് വന്നാണത്രെ സ്വീകരിച്ചത്. മോഹന്‍ലാല്‍ ജി എന്ന് വിളിച്ച് വിളിച്ച് മോദി മോഹന്‍ലാലിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതെല്ലാം മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനമായാണ് പ്രചരിച്ചിരുന്നത്.
പിന്നാലെയാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. പുറത്ത് വിട്ടത് ദേശീയ മാധ്യമമായ ഡെക്കാണ്‍ ഹെരാള്‍ഡും. പിന്നാലെ മറ്റ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വാര്‍ത്ത ഏറ്റെടുത്തു. നടന്‍ എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയ്ക്ക് ലാലിന്റെ പ്രതിഛായ വര്‍ധിപ്പിച്ച ശേഷമാകും തെരഞ്ഞെടുപ്പിന് ഇറക്കുകയെന്നും വാര്‍ത്ത വന്നു.
ട്വിറ്ററില്‍ ലാലിനെ മോദി പിന്തുടരുകയും ചെയ്തിരിക്കുന്നു. പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് മോഹന്‍ലാല്‍. നോട്ട് നിരോധനത്തെ പിന്തുണച്ച് കൊണ്ട് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയതിന് പിന്നാലെ ലാലിന്റെ സംഘപരിവാര്‍ ചായ്‌വ് വലിയ ചര്‍ച്ചയായി.
കൈരളി ചാനലിന്റെ ചെയർമാൻകൂടിയായ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധമാണ് വാർത്തകളുടെ പിൻബലം. മമ്മൂട്ടിയ്‌ക്ക് എതിർപ്പ് ഉണ്ടായാൽ റിമ കല്ലിങ്കലിലേക്കും പി രാജീവിലേക്കും പേരുകൾ പോകുമെന്നും വാർത്തയുണ്ടായിരുന്നു. അതേസമയം സിപിഎമ്മിൽ നിന്നുതന്നെ തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ മഞ്ജു ഒരുങ്ങുന്നു എന്നുള്ള സൂചനകളും പുറത്തുവന്നു.
സിനിമാ രംഗത്തു നിന്നു സ്ഥാനാർഥികളായവർക്കുവേണ്ടി ചില തിരഞ്ഞെടുപ്പുകളിൽ ഇരുവരും പ്രചാരണത്തിനെത്തിയിരുന്നു. എന്നാൽ, ഇത്തവണ ഇരുവരും പ്രചാരണത്തിനും ഇറങ്ങില്ലെന്നാണു സൂചന.
കെ.പി.സി.സി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴികെ കോൺഗ്രസിൽ സിറ്റിംഗ് എം.പിമാരെല്ലാം മത്സരിക്കുമെന്ന സൂചനയുള്ളതിനാൽ കെ.വി തോമസ് തന്നെയാകും ഇക്കുറിയും എറണാകുളത്ത് സ്ഥാനാർത്ഥി. എന്നാൽ, കെ.വി. തോമസ് മാറണമെന്ന അഭിപ്രായം പാർട്ടിയിൽ ഉയരുന്നുണ്ട്. യുവാക്കളുടെ പ്രതിനിധിയായി ഒരാൾ വേണമെന്ന ആവശ്യം യു.ഡി.എഫ് പാളയത്തിൽ ശക്തമാണ്. മുൻ മേയർ ടോണി ചമ്മണി, ഹൈബി ഈഡൻ, യൂത്ത് കോൺഗ്രസ് നേതാവ് ദീപക് ജോയി, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ തുടങ്ങിയവരുടെ പേരുകൾ ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്.
എറണാകുളത്ത് കെ.വി തോമസിനെ അട്ടിമറിക്കാൻ തക്ക വ്യക്തിപ്രഭാവമുള്ള സ്വതന്ത്രനെയാണ് എൽ.ഡി.എഫ് തിരയുന്നത്. 2014ൽ സ്ഥാനാർത്ഥിയാകാൻ നിരവധി കരുത്തരായ നേതാക്കളുണ്ടായിട്ടും സി.പി.എം ക്രിസ്റ്റിയെ നിയോഗിച്ചതിൽ പാർട്ടിക്കുള്ളിൽ നിന്നുപോലും അമർഷമുണ്ടായിരുന്നു. പാർട്ടി മുൻ ജില്ലാ സെക്രട്ടറി പി. രാജീവിനെ എറണാകുളത്ത് മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേൾക്കുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ തിളങ്ങിയ ചരിത്രവും രാജീവിന് അനുകൂല ഘടകമാണ്. അതേസമയം, ചാലക്കുടി മണ്ഡലം നിലനിറുത്താൻ രാജീവിനെ പാർട്ടി നിയോഗിച്ചേക്കുമെന്ന് കേൾക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എറണാകുളത്ത് ഇടതു സ്വതന്ത്രനെ പരീക്ഷിച്ചേക്കാം. നടി റിമാ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു, നടൻ ശ്രീനിവാസൻ തുടങ്ങിയവരുടെ പേരുകൾ ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്. സി.ഐ.ടി.യു നേതാവും മുൻ എം.പിയുമായ കെ. ചന്ദ്രൻപിള്ളയാണ് സാദ്ധ്യത കൽപ്പിക്കുന്നവരിൽ മറ്റൊരു പ്രമുഖൻ.
https://www.facebook.com/Malayalivartha

























