റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപ്പിള്ളി കിടക്കയിലായ വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ട് ; വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വ്യക്തിക്ക് നഷ്ടപരിഹാരം ലഭിച്ചിക്കാത്ത കേസില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വ്യക്തിക്ക് നഷ്ടപരിഹാരം ലഭിച്ചിക്കാത്ത കേസില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപ്പിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ട് എന്ന് കോടതി ചോദിച്ചു. തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ചിറ്റിലപ്പളളിക്കുനേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
വിജേഷിന്റെ അപകടത്തിന് ശേഷം, സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കുമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇതുവരെയായിട്ടും വിജേഷിന്റെ കാര്യം പരിഗണിക്കാത്തതെന്നും ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
മറ്റുള്ളവര്‍ക്ക് ചെറിയ ചറിയ സഹായങ്ങള്‍ നല്‍കി, അത് പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കുവേണ്ടിയാണോ എന്നും ഇത്തരക്കാരുടെ യഥാര്‍ത്ഥ മുഖങ്ങള്‍ അറിയാന്‍ ഇത്തരം ഹര്‍ജികള്‍ കാരണമാകുന്നുണ്ടെന്നും കോടതി പറഞ്ഞു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലാ എങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് കോടതിയില് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
2002 ഡിസംബര്‍ 22നാണ് വിജേഷ് വീഗാലാന്‍ഡില്‍ വീണ് കിടപ്പിലായത്. എന്നാൽ വീഗാലാന്‍ഡിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വച്ചുണ്ടായ അപകടം വിജേഷ് വിജയന്‍ മദ്യപിച്ചിരുന്നതിനാലാണെന്നായിരുന്നു അന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വിശദീകരണം. എന്നാൽ തനിക്കുണ്ടായ അപകടം മദ്യപിച്ചാണെന്ന ചിറ്റിലപ്പള്ളിയുടെ വാദം കെട്ടിച്ചമച്ചതാണെന്നും അപകടം സ്വാഭാവികമായി സംഭവിച്ചതാണെന്നും വിജേഷ് തന്റെ ഫേസ്ബുക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വീഗാലാന്‍ഡിലെ ബക്കറ്റ് ഷവര്‍ റൈഡില്‍ നിന്ന് വീണാണ് പരിക്ക് പറ്റിയത്. ഇതില്‍ വീഗാലാന്‍ഡിന്റെ ഭാഗത്ത് വീഴ്ച്ചയൊന്നുമില്ല. എന്നാല്‍ പരിക്കേറ്റതിന് ശേഷം തനിക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ വീഗാലാന്‍ഡില്‍ ഇല്ലായിരുന്നുവെന്നും വിജേഷ് അന്ന് പ്രതികരിച്ചിരുന്നു.
2013 ലെ വിജേഷിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
പ്രിയ്യ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി,
നന്ദി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സര്‍,അപകടം നടന്നത് വീഗാലാന്‍ഡില്‍ തന്നെയാണെന്ന് സമ്മതിച്ചതിനും വിശദീകരണം നല്‍കിയതിനും വിജേഷ് വിജയന്‍ എന്നു തന്നെ കുറിപ്പില്‍ ഉള്‍പ്പെടുത്തിയതിനും ഒരുപാട് നന്ദിയുണ്ട്.
ഈ തളര്‍ന്ന അവസ്ഥയില്‍ എന്റെ ജീവിതത്തില്‍ ഇനി ഒരുപാട് ദിനങ്ങളൊന്നും ബാക്കിയില്ല. കുറഞ്ഞത് ചില ആളുകളെങ്കിലും അറിയുമല്ലോ വിജേഷ് വിജയന്‍ എന്നൊരു വ്യക്തി ജീവിച്ചിരുന്നെന്നും അവന്‍ തന്റെ വിധിയോട് മല്ലടിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ പോരാട്ടങ്ങളില്‍ ഉറച്ചു നിന്നുവെന്നും.
പക്ഷേ എന്നെ എന്റെ കഥ വിശദീകരിക്കാന്‍ അനുവദിക്കണം. ബക്കറ്റ് ഷവര്‍ എന്ന റൈഡില്‍ വച്ചാണ് അപകടം നടന്നത്. 12-15 അടി വരെ ഉയരത്തില്‍ നിന്നാണ് ഞാന്‍ വീണത്.
എന്റെ വീഴ്ച്ച തീര്‍ത്തും സ്വാഭാവികമായിരുന്നു. അതിന് വീഗാലാന്‍ഡിന്റെ ഭാഗത്ത് യാതൊരു വീഴ്ച്ചയുമില്ലെന്നും ഞാന്‍ അംഗീകരിക്കുന്നു. അതിന്‌ശേഷം എന്റെ ശരീരം കഴുത്ത് മുതല്‍ താഴേക്ക് തളര്‍ന്നു.
എന്റെ സുഹൃത്തുക്കള്‍ എന്നെ ഫസ്റ്റ് എയിഡ് പോസ്റ്റില്‍എത്തിച്ചു. എന്നാല്‍ അവിടെ ആ സമയത്ത് ഒരു ഡോക്ടറോ നഴ്‌സ് പോലുമോ ഉണ്ടായിരുന്നില്ല. ഒരു സാധാരണ യൂണിഫോം ഇട്ടയാള്‍ പേടിക്കാനൊന്നുമില്ല, വെള്ളത്തില്‍ വീണതുകൊണ്ട്് സംഭവിച്ചതാകും ഉടനെ ശരിയായിക്കോളുമെന്നും പറഞ്ഞു.
ഒരു മണിക്കൂറോളം ഫസ്റ്റ് എയ്ഡ് പോസ്റ്റില്‍ കിടന്നിട്ടും യാതൊരു പ്രയോജനവുമില്ലെന്ന കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ സുഹൃത്തുക്കളോട്് എന്നെ പുറത്തേക്ക്് കൊണ്ടുപോകാന്‍ പറയുകയും അല്‍പ്പനേരം കഴിയുമ്പോള്‍ എല്ലാം ശരിയായിക്കോളുമെന്ന് എന്നോട് പറയുകയും ചെയ്തു.
തൃശ്ശൂര്‍ക്കുള്ള യാത്രാമദ്ധ്യേ കടുത്ത പനികൊണ്ട് ശരീരം വിറച്ച എന്നെ സുഹൃത്തുക്കള്‍ തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയിലെത്തിച്ചു. ആദ്യ പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് നട്ടെല്ലിനേറ്റ ക്ഷതമാണിതെന്ന് മനസിലാകുകയും ഉടന്‍ തൃശ്ശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷം ഞങ്ങള്‍ വീഗാലാന്‍ഡിനെ പരിക്കിനെക്കുറിച്ച് അറിയിക്കുകയും അവര്‍ 50,000 രൂപയുടെ (60000 അല്ല) ചെക്ക് തന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്നും ചില ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മറ്റൊരു വഴിയുമില്ലാതെ പിതാവ് പേപ്പറില്‍ ഒപ്പിട്ട് നല്‍കുകയും അതിനൊപ്പം എന്റെ വിരലടയാളം പേപ്പറില്‍ രേഖപ്പെടുത്തുകയും ചെയ്തു. അബോധാവസ്ഥയിലായിരുന്നതിനാല്‍ ഇതെല്ലാം ഞാന്‍ പിന്നീടാണറിഞ്ഞത്.
പരിക്കിന്റെ ഗുരുതരാവസ്ഥയെപ്പറ്റി അപ്പോഴും എനിക്കോ കുടുംബത്തിനോ വ്യക്തമായ ബോധ്യമുണ്ടായിരുന്നില്ല. തുടര്‍ചികിത്സക്കായി വീഗാലാന്‍ഡിനെ സമീപിച്ചപ്പോള്‍ ഇനി സഹായിക്കാന്‍ കഴിയില്ലെന്ന്് അവര്‍ അറിയിച്ചു.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചപ്പോള്‍ എന്റെ വിരലടയാളത്തോട് കൂടിയുള്ള മുദ്രപേപ്പറില്‍ അവര്‍ക്ക് വേണ്ടത്ര എഴുതിച്ചേര്‍ക്കാമെന്ന് പറഞ്ഞു.
മദ്യപിച്ചു എന്ന കഥയുടെ യാഥാര്‍ത്ഥ്യം ഇതില്‍ നിന്ന് വ്യക്തമാണ്. കോടതി നടപടികള്‍ തുടങ്ങിയതോടെ കേസില്‍ നിന്ന് പിന്‍മാറാന്‍ വീഗാലാന്‍ഡ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ എനിക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞു. ഈ കലത്തെല്ലാം ഞാന്‍ ഇന്ത്യയിലെ വിവിധ ആശിപത്രികളില്‍ ചികിത്സയിലായിരുന്നു.
ഞങ്ങളുടെ കുടുംബസ്വത്തെല്ലാം വിറ്റു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനം മുടങ്ങി. തുടര്‍ന്ന് ഞാന്‍ ബി.കോമി് ചേര്‍ന്നുു. അത് പൂര്‍ത്തിയാക്കി ഇപ്പോള്‍ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ചെയ്യുകയാണ്.
ഈ ദിവസം വരെയും എന്റെ ചികിത്സക്കും പഠനത്തിനും സഹായിക്കുന്നത് എന്റെ സുഹൃത്തുക്കളാണ്.
മിസ്റ്റര്‍ കൊച്ചൗസേപ്പ്, എന്തൊക്കെയായലും ഈ അപകടം നടന്നത് താങ്കളുടെ വീഗാലാന്‍ഡിലാണെന്ന് സമ്മതിക്കുന്നുണ്ടല്ലോ. താങ്കള്‍ക്ക് എന്തൊക്കെ കഥകള്‍ വേണമെങ്കിലും ചമക്കാം. എങ്കിലും അതിനെല്ലാം അവസാനം ഒരു വാചകം മുഴച്ചുനില്‍ക്കും.
‘അങ്ങയുടെ വീഗാലാന്‍ഡ് തകര്‍ത്ത് കളഞ്ഞത് ഒരു 17 വയസുകാരന്റെ സ്വപ്‌നങ്ങളെയായിരുന്നു. ഇനിയേത് വാതിലില്‍ മുട്ടണമെന്നെനിക്കറിയില്ല. രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതികരിച്ചതിന് താങ്കള്‍ ശ്രീമതി സന്ധ്യക്കായി അഞ്ച് ലക്ഷം രൂപ നല്‍കിയത് ഞാനറിഞ്ഞു.
എന്നിട്ടും താങ്കളെന്താണ് എന്നെ കാണാത്തത്? എന്റെ ശബ്ദത്തിന് തീരെ ശബ്ദമില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
തുടര്‍ന്ന് തന്നെ ഇത്രയും നാള്‍ സഹായിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി പറയുകയും അവരോട്് പ്രതീക്ഷകള്‍ കൈവിടാതെ മുന്നോട്ട് പോകണമെന്നൂം വിജേഷ് പറയുന്നുണ്ട്.
തന്റെ സുഹൃത്തുക്കള്‍ക്ക് തന്നെ കേരളത്തില്‍ എവിടെയും ഏത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തിനും കൊണ്ടുപോകാന്‍ കഴിയുമെന്നും ആര്‍ക്കെതിരെയും താന്‍ പ്രതിഷേധം നടത്താമെന്നും തന്റെ സുഹൃത്തുക്കള്‍ക്ക് പണമുണ്ടായിരുന്നെങ്കില്‍ ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ പ്രതികരിക്കാന്‍ വരെ അവര്‍ തന്നെക്കൊണ്ടുപോകുമെന്നും താങ്കള്‍ക്ക് സഹായിക്കാമോ എന്നും വിജേഷ് പേസ്ബുക് പേജില്‍ അന്ന് കുറിച്ചു.
https://www.facebook.com/Malayalivartha

























