കേരളത്തിലെ ഏത് ബി. ജെ. പി നേതാവു മൽസരിച്ചാലും ഇത്തവണ പത്തനം തിട്ടയിൽ ജയിക്കും. ആദ്യം പത്തനം തിട്ടയിൽ നിങ്ങളുടെ മുന്നണിക്ക് സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ ഇത്തവണയെങ്കിലും കണ്ടുപിടിക്കാൻ നോക്ക് സഖാവേ; കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെ. സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാനായിരുന്നു മോദിയെ കോടിയേരി വെല്ലുവിളിച്ചത്. പത്തനം തിട്ടയില്‍ മത്സരിക്കേണ്ട ആവശ്യം തത്കാലം നരേന്ദ്ര മോദിക്കില്ലെന്നും, അവിടെ ഏത് ബി.ജെ.പി നേതാവ് നിന്നാലും ഇത്തവണ ജയിച്ച് കയറുമെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനംതിട്ടയില്‍ ആദ്യം സ്വന്തമായി ഒരു നേതാവിനെ കണ്ട് പിടിക്കാനാണ് കോടിയേരി ശ്രമിക്കേണ്ടതെന്നും കഴിഞ്ഞ തവണത്തെപോലെ മുന്‍ കോണ്‍ഗ്രസിനെ കൊണ്ട് വന്ന് നിര്‍ത്തിയാല്‍ കെട്ടി വച്ച കാശ് പോലും കിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
കോടിയേരി ബാലകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ പത്തനം തിട്ടയിൽ മൽസരിക്കാൻ വെല്ലുവിളിച്ചതായി കണ്ടു. അതിന്റെ ഒരാവശ്യവും തൽക്കാലം ഇല്ല ശ്രീമാന്‍ കോടിയേരി. കേരളത്തിലെ ഏത് ബി. ജെ. പി നേതാവു മൽസരിച്ചാലും ഇത്തവണ പത്തനം തിട്ടയിൽ ജയിക്കും. ആദ്യം പത്തനം തിട്ടയിൽ നിങ്ങളുടെ മുന്നണിക്ക് സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ ഇത്തവണയെങ്കിലും കണ്ടുപിടിക്കാൻ നോക്ക് സഖാവേ. കഴിഞ്ഞ തവണ മുൻ കോൺഗ്രസ്സ് നേതാവ് ഫിലിപ്പോസ് തോമസ്സിനെ കെട്ടിയിറക്കിയ പോലെ ആരെയെങ്കിലും കൊണ്ടുവന്നാൽ ഇത്തവണ കെട്ടിവെച്ച കാശുപോലും നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. ശബരിമലയെ തൊട്ടുകളിച്ചതിന്റെ ഏറ്റവും വലിയ ശിക്ഷ നിങ്ങൾക്കു കിട്ടാൻ പോകുന്നത് പത്തനംതിട്ടയിലായിരിക്കും. നമുക്കു കാത്തിരുന്നു കാണാം. മോദിയെ വെല്ലുവിളിക്കാനൊന്നും കോടിയേരി വളർന്നിട്ടില്ല. കഴിഞ്ഞ തവണ കിട്ടിയ എട്ടര സീറ്റ് ഇത്തവണ നിങ്ങൾക്കു കിട്ടിയാൽ കാക്ക മലർന്നു പറക്കും. കോൺഗ്രസ്സിന്റെ അടുക്കളപ്പണി മുഴുവനെടുത്താലും നിങ്ങളെ ഇന്ത്യൻ ജനത അംഗീകരിക്കാന്‍ പോകുന്നില്ല. കോടിയേരിയുടെ പാർട്ടിയുടെ കൊടിയും ചിഹ്നവും ഇത്തവണ പോയിക്കിട്ടുമെന്ന കാര്യത്തൽ സംശയം വേണ്ട. എന്നും അദ്ദേഹം പ്രതികരിച്ചു.
പത്തനംതിട്ടയിൽ മത്സരിക്കാൻ മോദി തയാറാകുമോയെന്ന് കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ചോദ്യം ഉന്നയിച്ചു. മോദി അധികാരത്തിൽ വന്നിരിക്കുന്നത് ഗോൾവാൾക്കറുടെ വിചാരധാരയിൽ തൊട്ടല്ല.ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. അതിനാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മുന്നോട്ടുവന്ന സംസ്ഥാന സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. കോടതിയലക്ഷ്യത്തിനും സത്യപ്രതിജ്ഞാലംഘനത്തിനും പ്രധാനമന്ത്രിക്കെതിരെ കേസെടുക്കുകയാണ് നീതിപീഠവും ഭരണസംവിധാനവും ചെയ്യേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൊല്ലം പ്രസംഗത്തെയും കോടിയേരി ലേഖനത്തിൽ വിമർശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ മല്‍സരിക്കാന്‍ നരേന്ദ്ര മോദി തയാറുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. ത്രിപുരയല്ല കേരളമെന്നു പ്രധാനമന്ത്രി മനസിലാക്കണം. ഇവിടെ ആവര്‍ത്തിക്കാന്‍ പോകുന്നത് മധ്യപ്രദേശാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























