ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി കണ്്ഠരര് രാജീവരര് ശുദ്ധിക്രീയ നടത്തിയതിനെതിരെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി കണ്്ഠരര് രാജീവരര് ശുദ്ധിക്രീയ നടത്തിയതിനെതിരെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയെ സമീപിക്കും. ഇന്നാണ് ശബരിമല സംഭവങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് ബോര്‍ഡ് കോടതിയില്‍ നല്‍കുന്നത്. ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദിയാണ് ഹാജരാവുക. ബോര്‍ഡ് തന്ത്രിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കോടതി വിധി നടപ്പാക്കാനാവുന്നില്ലെങ്കില്‍ തന്ത്രി സ്വയം മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. തൊട്ട് പിന്നാലെ മന്ത്രി വി.എസ് സുനില്‍കുമാറും തന്ത്രിക്കെതിരെ രംഗത്തെത്തി. തന്ത്രിയെ മാറ്റി നിര്‍ത്തണമെന്നും ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയില്‍ കേസ് നടന്നപ്പോള്‍ തന്ത്രി കക്ഷിയായിരുന്നു. അദ്ദേഹത്തിന്റെ കൂടി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. കോടതി വിധിയോട് വിയോജിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. എന്നാല്‍ തന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കില്‍ അത് നടപ്പാക്കാതിരിക്കാനാവില്ല. അതിനാല്‍ അദ്ദേഹം സ്വയം ഒഴിയുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചത്. യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വിളിച്ച് ശുദ്ധിക്രീയ നടത്തുകയാണെന്ന് പറഞ്ഞതല്ലാതെ ബോര്‍ഡിന്റെ അനുമതി തേടിയില്ല. തുടര്‍ന്നാണ് വിശദീകരണം നല്‍കിയത്.
തന്ത്രിക്കെതിരെ സര്‍ക്കാര്‍ നിലപാട് എടുക്കുകയും മാറ്റുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറയുകയും ചെയ്തതോടെ താഴമണ്‍കുടുംബം വിശദീകരണവുമായി രംഗത്തെത്തി. തന്ത്രി ദേവസ്വം ജീവനക്കാരനല്ലെന്നും അദ്ദേഹത്തെ മാറ്റാന്‍ പറ്റില്ലെന്നുമായിരുന്നു അവരുടെ വിശദീകരണം. എന്നാല്‍ തന്ത്രിയെ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും മുമ്പും മാറ്റിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരെ ബ്ലാക്ക്‌മെയിലിംഗ് കേസിനെ തുടര്‍ന്ന് താന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് മാറ്റിയതെന്ന് മന്ത്രി ജി.സുധാകരനും വ്യക്തമാക്കി. അന്ന് മഹേശ്വരരുടെ പിതാവ് മോഹനര് തന്നെ നേരില്‍ കണ്ട് നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയല്ലാതെ വഴിയില്ലെന്ന് അറിയിച്ചെന്നും മന്ത്രി ജി.സുധാകരന്‍ വെളിപ്പെടുത്തി.
യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ നടയടച്ച് താക്കോല്‍ കൈമാറുമെന്ന് തന്ത്രി പറഞ്ഞത് മുതലാണ് സര്‍ക്കാരും അദ്ദേഹവും തമ്മിലുള്ള മുറുമുറുപ്പ് തുടങ്ങിയത്. മുണ്ടിന്റെ കോന്തലത്തുമ്പില്‍ കെട്ടിക്കൊണ്ട് പോകാനുള്ളതല്ല താക്കോലെന്നും ക്ഷേത്രം പൂട്ടിയാല്‍ പകരം ആളെ വെച്ച് കര്‍മങ്ങള്‍ നടത്തുമെന്നും ലോകനാര്‍ക്കാവിലെ തന്ത്രിയെ മാറ്റിയ സംഭവം വിവരിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. തന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് തന്ത്രി നടഅടയ്ക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയതോടെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് തന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും ആരോപിച്ചു. അത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞിരുന്നു. കോടതിയില്‍ തന്ത്രിക്കെതിരെ സര്‍ക്കാരും ബോര്‍ഡും നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാണ്. മറിച്ചാണെങ്കില്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. എന്നാല്‍ കോടതി എന്ത് നിലപാട് എടുക്കും എന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























