ദർശനം ആഗ്രഹിച്ചത് ഏഴായിരത്തോളം യുവതികൾ; അയ്യനെ കണ്ടു മടങ്ങിയത് 51 പേർ; ശബരിമലയില്‍ യുവതികള്‍ എത്തിയെന്ന് സ്ഥിരീകരിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ; പത്തിനും അമ്പതിനുമിടക്ക് പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തിയത്

ശബരിമലയില്‍ യുവതികള്‍ എത്തിയെന്ന് സ്ഥിരീകരിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 51 പേരാണ് ശബരിമല കയറാന്‍ എത്തിയതെന്ന് ദേവസ്വംമന്ത്രി സ്ഥിരീകരിച്ചു. പത്തിനും അമ്ബതിനുമിടക്ക് പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തിയത്. ഇതിന്റെ വിശദമായ പട്ടികസുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ശബരിമലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മൂന്ന് പേരടങ്ങിയ നിരീക്ഷകസമിതിയെ കേരളാ ഹൈക്കോടതി നിയോഗിച്ചിട്ടുമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
7564 യുവതികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരുന്നെന്നും കടകംപള്ളി പറഞ്ഞു. സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പട്ടിക നല്‍കിയത്. കൂടുതല്‍ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
പേരും ആധാര്‍ കാര്‍ഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.
അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭീഷണി നേരിടുന്ന കനകദുര്‍ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ അത് ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടേയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























