പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു; ഒരു തരത്തിലും ശബരിമലയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നത്; കെ സുരേന്ദ്രൻ

പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇതുവരെ 51 യുവതികൾ മല കയറിയെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്‌പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിത്. കള്ള റിപ്പോർട്ട് നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്ക്കെതിരെ കൺട്ംപ്റ്റ് ഓഫ് കോർട്ടിന് കേസ്സെടുക്കണം. പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നത്. എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.
മണ്ഡലകാലത്ത് ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കനകദുര്‍ഗയും ബിന്ദുവും ശ്രീലങ്കന്‍ യുവതി ശശികലയും ദര്‍ശനം നടത്തിയതായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികള്‍ദര്‍ശനം നടത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയത് മന്ത്രി എം.എം മണിയായിരുന്നു. അത് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്താന്‍ പൊലീസ് ആരംഭിച്ച വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം യുവതികളില്‍ ചിലരാണ് ദര്‍ശനം നടത്തിയതെന്ന് അറിയുന്നു.
യുവതികളുടെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുന്നതിനാല്‍ ഇവര്‍ ദര്‍ശനം നടത്തിയ ഫോട്ടോകളും വീഡിയോകളും സീല്‍വെച്ച കവറില്‍ പൊലീസ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ കയറിയ യുവതികളുടെ ഐ.ഡിയും പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തങ്ങള്‍ക്ക് അറിയാമെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രതിഷേധവും സമരവും നടക്കുമ്പോഴാണ് പൊലീസ് അതീവരഹസ്യമായി ദര്‍ശനം നടത്തിയത്. പൊലീസ് അതീവ രഹസ്യമായാണ് ഇവരെ മലകയറ്റിയത്.
ദര്‍ശനം നടത്താനെത്തിയ യുവതികളെ നെയ്‌ത്തേങ്ങ അടക്കം ഉള്ളവ കൊണ്ട് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ അതീവ രഹസ്യമായി മലകയറ്റിയത്. അവരുടെ മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അഡ്രസ് എല്ലാവിവരങ്ങളും കോടതിയില്‍ ഹാജരാക്കി. ആന്ധ്രാ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളാണ് കൂടുതലും മലകയറിയത്. ഇവര്‍ ദര്‍ശനം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവരെല്ലാം ദര്‍ശനം നടത്താന്‍ തയ്യാറായി വന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
ദര്‍ശനം നടത്തിയ യുവതികള്‍ക്ക് സുരക്ഷ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഇത്രയും യുവതികള്‍ ദര്‍ശനം നടത്തിയെന്ന് രേഖകള്‍ സഹിതം കോടതിയെ ഹാജരാക്കിയത് സര്‍ക്കാരിന് വലിയ നേട്ടമായി. യുവതികളുടെ പേരും മൊബൈലും വിലാസവും പുറത്ത് വന്നതിനാല്‍ ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























