ബി.ജെ.പി, ആര്‍.എസ്.എസ്, എന്‍.എസ്.എസ്. ശബരിമല കര്‍മസമിതി, കോണ്‍ഗ്രസ്, പന്തളം കൊട്ടാരം, താഴമണ്‍കുടുംബം, വിശ്വഹിന്ദുപരിക്ഷത്ത് തുടങ്ങിയവരുടെയും അല്ലാത്ത നിരവധി പേരുടെയും സംഘടനകളുടെയും പ്രതിഷേധത്തിനും ഭീഷണിക്കും മുന്നില്‍ മുട്ടുമടക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല യുവതീപ്രവേശനം നടത്തിയത്

ബി.ജെ.പി, ആര്‍.എസ്.എസ്, എന്‍.എസ്.എസ്. ശബരിമല കര്‍മസമിതി, കോണ്‍ഗ്രസ്, പന്തളം കൊട്ടാരം, താഴമണ്‍കുടുംബം, വിശ്വഹിന്ദുപരിക്ഷത്ത് തുടങ്ങിയവരുടെയും അല്ലാത്ത നിരവധി പേരുടെയും സംഘടനകളുടെയും പ്രതിഷേധത്തിനും ഭീഷണിക്കും മുന്നില്‍ മുട്ടുമടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കി. യുവതികളെത്തിയാല്‍ തടയാനും ഭീഷണിപ്പെടുത്താനും അസഭ്യംപറയാനും അവരുടെ വീടുകള്‍ അടിച്ച് തകര്‍ക്കാനും സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അക്രമങ്ങള്‍ അര്‍ത്ഥശൂന്യമായി. സീല്‍ വെച്ചകവറില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പേരും വിവരങ്ങളും ആധാര്‍ നമ്പരും ദര്‍ശനം നടത്തിയ വീഡിയോയും സഹിതമാണ് സത്യവാങ്മൂലം നല്‍കിയത്.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രാപ്പകല്‍ കാവല്‍ നിന്നിട്ടും ജനംടി.വി ഉറക്കമിളച്ചിട്ടും അവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് 51 യുവതികള്‍ക്ക് സര്‍ക്കാര്‍ ദര്‍ശനം ഒരുക്കിയത്. ദര്‍ശനം നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ദൃശ്യങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് വ്യക്തമാണ്. ഇവരെല്ലാം ഭക്തരാണ് എന്നതാണ് പ്രത്യേകത. അതേസമയം ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റുകളായ മനീതി സംഘത്തിനും രഹ്നാഫാത്തിമയ്ക്കും മറ്റും സുരക്ഷനല്‍കിയെങ്കിലും ദര്‍ശനം നടത്താനുള്ള അവസരം നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. യഥാര്‍ത്ഥ ഭക്തര്‍ എത്തിയതിനാല്‍ സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് നേട്ടമാകും.
മറ്റ് സര്‍ക്കാരുകളെ പോലെ യാതൊരുവിധ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ വഴങ്ങിയില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. സുപ്രീംകോടതി വിധി നടപ്പാക്കും മുമ്പ് ഹിന്ദു സമുദായങ്ങളുടെ യോഗം വിളിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചില്ല. കോടതി വിധി നടപ്പാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ദാര്‍ഷ്ട്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചപ്പോള്‍ കണ്ണുരുട്ടലും വിരട്ടലും ഇങ്ങോട്ട് വേണ്ടെന്നും അതൊന്നും ഈ സര്‍ക്കാരിന് മുന്നില്‍ ചെലവാകില്ലെന്നും പിണറായി തിരിച്ചടിച്ചു.
ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ശബരിമല കര്‍മസമിതി നടത്തിയ പ്രതിഷേധങ്ങളില്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും ജാതിയമായി അധിക്ഷേപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതിയെ കാസര്‍കോട്ട് അറസ്റ്റ് ചെയ്തിരുന്നു. ജാതിപറഞ്ഞ് അധിഷേപിച്ച മണിയമ്മ എന്ന വൃദ്ധയും അറസ്റ്റിലായിരുന്നു. പിന്നീടവര്‍ ഫെയിസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമി പിണറായിയെ ജാതീയമായി ആക്ഷേപിക്കുന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ കാര്‍ട്ടൂണിസ്റ്റിനെ മാറ്റി എഡിറ്റര്‍ തടിതപ്പി. പിണറായി തെങ്ങ് കയറാന്‍ പോകുന്നതാണ് നല്ലതെന്ന് ബി.ജെ.പിയുടെ സംസ്ഥാന നേതാവ് പ്രസംഗിച്ചു. പിണറായിയെ തൊഴിച്ച് താഴെ ഇടുമെന്ന് എ.എന്‍ രാധാകൃഷ്ണന്‍ ഭീഷണി മുഴക്കി.
ഇതിലൊന്നും അടിപതറാതെ ഭരണഘടനാ ബാധ്യത നിറവേറ്റാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള എല്ലാ സംവിധാനവും ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് മല കയറ്റിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സുരക്ഷനല്‍കുമെന്നും വ്യക്തമാക്കി. അത് നടപ്പാക്കുകയും ചെയ്തു. അതുകൊണ്ട് ചരിത്രത്തില്‍ പിണറായിയുടെ സ്ഥാനം അന്തസുള്ളതായിരിക്കും. തെരഞ്ഞെടുപ്പ് വിജയമല്ല യുവതികള്‍ക്ക് ദര്‍ശനം നടത്താമെന്ന ലിംഗസമത്വ വിധി നടപ്പാക്കുകയാണ് ലക്ഷ്യം അതൊരു പുരോഗമനപരമായ വിധിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























