അച്ചായൻ ഒരു കലക്ക് കലക്കും; പി.സി. ജോർജിനെ കോൺഗ്രസിൽ ചേർക്കാൻ ഹൈക്കമാന്റിന്റെ അനുമതി ലഭിക്കുമെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും സൂചന

പി.സി. ജോർജിനെ കോൺഗ്രസിൽ ചേർക്കാൻ ഹൈക്കമാന്റിന്റെ അനുമതി ലഭിക്കുമെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും സൂചന. അതേസമയം പി.ഡി. ജോർജ് യുഡി എഫിൽ അംഗമാകില്ലെന്ന് ഉറപ്പായി. കേരള കോൺഗ്രസ് , മുസ്ലീം ലീഗ് തുടങ്ങി ആരു തന്നെ എതിർത്താലും ജോർജിനെ കോൺഗ്രസിൽ എടുക്കുന്നതിനോട് സംസ്ഥാന കോൺഗ്രസ് നേതൃത്വം പച്ച കൊടി വീശി കഴിഞ്ഞു.
യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ , രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ജോർജിന്റെ രംഗപ്രവേശത്തോട് പൂർണപിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കും എതിര് അഭിപ്രായമില്ല. ഉമ്മൻ ചാണ്ടി എതിർപ്പ് പ്രകടിപ്പിച്ചാലും കാര്യമില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. രമേശ് ചെന്നിത്തല തന്നെയാണ് ഇങ്ങനെയൊരു ആശയം ജോർജിനോട് പറഞ്ഞത്. യു ഡി എഫിൽ തന്നെ പ്രവേശിപ്പിക്കണമെന്ന് ജോർജിന്റെ ആവശ്യത്തോട് കേരള കോൺഗ്രസിന്റെയും ലീഗിന്റെയും എതിർപ്പ് കാരണം നടക്കില്ലെന്ന് ചെന്നിത്തല അറിയിച്ചിരുന്നു. മുഖ്യമന്ത്രിയാവാൻ തയ്യാറെടുക്കുന്ന ചെന്നിത്തലക്ക് ജോർജിനെ പോലൊരാളുടെ പിന്തുണ കൂടിയേ തീരൂ.
പി സി ജോർജിന്റെ നീക്കങ്ങൾ വ്യക്തമാണ്. അതായത് കോൺ കയറി പറ്റിയ ശേഷം അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ മകൻ ഷോൺ ജോർജിന് സീറ്റ് ഒപ്പിക്കണം. കോട്ടയം ജില്ലയിൽ കിട്ടിയില്ലെങ്കിൽ ഇടുക്കിയിലോ പത്തനംതിട്ടയിലോ മതിയെന്നാണ് ജോർജിന്റെ മനസിലിരുപ്പ്. ആറ്റിങ്ങലിൽ നിന്നും മത്സരിച്ച് അടൂർ പ്രകാശ് ലോക് സഭയിലേക്ക് പോയാൽ കോന്നി സീറ്റിലും ജോർജിന് കണ്ണുണ്ട്. വീണാ ജോർജിന്റെ ആറന്മുളയിലും മകനുവേണ്ടി കണ്ണു പതിയുന്നുണ്ട്. പി.സി ജോർജായതിനാൽ എന്തെങ്കിലും കൊണ്ട് മലർക്കുമെന്ന് എല്ലാവർക്കും അറിയാം. സമുദായത്തിന്റെ പിന്തുണയാണ് ജോർജിന്റെ മുതൽകൂട്ട്. ബിഷപ്പുമാർ ഇതിനകം ജോർജിന് വേണ്ടി രംഗത്തെത്തി കഴിഞ്ഞു.
ചെന്നിത്തലയുടെ വാക്കുകളിൽ നിന്ന് ജോർജിനുള്ള വഴി തെളിഞ്ഞതായി ഉറപ്പിക്കാം. പൂഞ്ഞാറിൽ കോൺഗ്രസിന് നിർത്തി ജയിപ്പിക്കാൻ പറ്റിയ സ്ഥാനാർത്ഥിയില്ല. അപ്പോൾ കേരള കോൺഗ്രസ് എമ്മിന് തന്നെ സീറ്റ് തുടർന്നും നൽകേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ചെന്നിത്തല ആലോചിക്കുന്നത്. മാത്രവുമല്ല കേരള കോൺഗ്രസ് എമ്മിനെ സ്റ്റാന്റിൽ പിടിക്കണമെങ്കിൽ ഒരു ശത്രു, മുന്നണിയിൽ തന്നെ വേണം. പി.സി. ജോർജ് ഒപ്പമിരിക്കുന്ന മുന്നണി യോഗങ്ങളിൽ കെ.എം. മാണിക്കും പി ജെ ജോസഫിനും പരിമിതിയുണ്ടാകും.
കെ.എം മാണി കോൺഗ്രസിലായിരുന്നെങ്കിൽ എന്നേ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമായിരുന്നു എന്നു പറയുന്ന നിരവധി കോൺഗ്രസ് നേതാക്കൾ കേരളത്തിലുണ്ട്. സാക്ഷാൽ എ. കെ. ആന്റണി പോലും സമ്മതിക്കുന്ന കാര്യമാണിത്. മാണി കെ. പി സി സി ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ ആന്റണി കെ. എസ്. യു നേതാവ് മാത്രമാണ്. അതായത് പി.ടി.ചാക്കോയെ പോലെ ഒരു ക്രൈസ്തവ നേതാവിന്റെ ഒഴിവ് കോൺഗ്രസ്സിലുണ്ട്. അത് ജോർജിലൂടെ നികത്താമെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും പള്ളിയെയും പട്ടക്കാരെയും പിടിക്കാൻ ജോർജി നോളം പോന്ന ഒരാളില്ല. ജോർജിനെ ഉപയോഗിച്ച് കെ.എം. മാണിയെയും പി ജെ ജോസഫിനെയും ഒതുക്കാമെന്നും ചെന്നിത്തല കരുതുന്നു. ജോർജുമായി ചെന്നിത്തലക്ക് ഹൃദയ ബന്ധം കൂടുതലാണ്. കെ.എം മാണിക്കെതിരായ ബാർ കേസിലും ഉമ്മൻ ചാണ്ടിക്ക് എതിരായ സോളാർ കേസിലും ചെന്നിത്തല ജോർജിനെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ ജോർജിനെ ഒഴിവാക്കാൻ ചെന്നിത്തലക്ക് ബുദ്ധിമുട്ടുണ്ട്. പണി കൊടുക്കാൻ ജോർജിനോളം പോന്ന ഒരാളില്ല.
രാഹുൽ ഗാന്ധിക്ക് ജോർജിനെ കുറിച്ച് ചെന്നിത്തല നൽകിയിട്ടുള്ളത് നല്ല ചിത്രമാണ്. ജോർജിന്റെ ജനസ്വാധീനത്തിന്റെ നേർചിത്രം രാഹുലിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൽഹിയിൽ നിന്ന് തട്ടു കിട്ടാനുള്ള സാധ്യത കുറവാണ്. ലോകസഭാ തെരഞ്ഞടുപ്പിന് മുമ്പ് തന്നെ ആ സൗഭാഗ്യം വന്നു ചേരുമെന്ന് കരുതാം.
https://www.facebook.com/Malayalivartha

























