മുഴങ്ങാൻപോകുന്നത് ബിജെപിയുടെ മരണമണി; മോദി സര്‍ക്കാരിനെതിരേ കൊൽക്കത്തയിൽ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനം; ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് 40 ലക്ഷം പേര്‍ പങ്കെടുക്കുന്ന പടുകൂറ്റന്‍ റാലിയില്‍ തൃണമൂലിന് പുറമെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും

മോദി സര്‍ക്കാരിനെതിരേ കൊൽക്കത്തയിൽ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനം. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി നയിക്കുന്ന ബി.ജെ.പി വിരുദ്ധ മഹാസഖ്യറാലി ഇന്ന് ഉച്ചയ്ക്ക് നടക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് 40 ലക്ഷം പേര്‍ പങ്കെടുക്കുന്ന പടുകൂറ്റന്‍ റാലിയില്‍ തൃണമൂലിന് പുറമെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും. യുണൈറ്റഡ് ഇന്ത്യ ചലോ എന്ന പേരില്‍ നടത്തുന്ന റാലിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണയറിയിച്ച് കത്തയച്ചിരുന്നു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാഷ്ട്രീയനേതാക്കൾ ''യുണൈറ്റഡ് ഇന്ത്യ റാലി" എന്ന പരിപാടിയിൽ പങ്കെടുക്കും.
മെഗാറാലിയില്‍ ബിജെപിയുടെ മരണമണി മുഴങ്ങുമെന്ന് മമതാ ബാനര്‍ജി നേരെത്തെ പറഞ്ഞിരുന്നു. എന്നാൽ പ്രതിപക്ഷ സഖ്യം എന്നത് വ്യാമോഹമാണെന്നും റാലി വെറും പ്രകടനം മാത്രമാണെന്നുമാണ് ബി.ജെ.പി പ്രതികരണം.
രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നില്ലെങ്കിലും മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, അഭിഷേക് സിങ്വി എന്നിവരെ പ്രതിനിധികളായി നിയോഗിച്ചു പ്രതിപക്ഷ ഐക്യത്തിനുള്ള ഐക്യദാര്‍ഢ്യം കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മോദിക്കെതിരെ മത്സരിക്കാൻ കോൺഗ്രസിനെ ഒപ്പം കൂട്ടില്ലെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കളമൊരുങ്ങുന്നത് പ്രതിപക്ഷ ഐക്യത്തിന് തന്നെയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
മോദി സര്‍ക്കാരിന്റെ വ്യാജ വാഗ്ദാനങ്ങളില്‍ മടുത്ത ജനങ്ങള്‍ നല്ലൊരു നാളേയ്ക്കായ് കാത്തിരിക്കുകയാണ്. എല്ലാ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദമാകാന്‍, അവരെ കേള്‍ക്കാന്‍, ബഹുമാനിക്കാന്‍ അത് ഏതു മതമെന്നോ എന്താണു സാമ്പത്തിക നിലയെന്നോ നോക്കാത്ത നാളെയാണ് അവര്‍ ആഗ്രഹിക്കുന്നത് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ എഴുതിയ കത്തില്‍ പറയുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി ഇതര പാര്‍ട്ടികളെ അണിനിരത്തി പ്രതിപക്ഷ ശക്തി തെളിയിക്കുകയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് യുണൈറ്റഡ് ഇന്ത്യ റാലി കൊണ്ട് ലക്ഷ്യമിടുന്നത്. ബിഎസ്പി നേതാവ് സതീഷ് മിശ്ര, ഒപ്പം ജെ.ഡി.എസ്, ജാര്‍ഖന്ധ് വികാസ് മോര്‍ച്ച, ആര്‍.എല്‍.ഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡി.എം.കെ, എ.എ.പി, എന്‍.സി.പി, എസ്.പി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളുടെ നേതാക്കളും പരിപാടിക്കെത്തും. മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ശൂരി, ശത്രുഗ്‌നന്‍ സിന്‍ഹ, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക്ക് പട്ടേല്‍, ഉന സമര നേതാവ് ജിഗ്‌നേഷ് മേവാനി എന്നിവരും പരിപാടിയുടെ ഭാഗമാകും.
കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് തുടങ്ങിയവരും റാലിയില്‍ പങ്കെടുക്കും.
അതേസമയം ബംഗാളില്‍ തൃണമൂലിന്റെ പ്രധാന എതിരാളിയായ സിപിഎം റാലിയില്‍ പങ്കെടുക്കില്ല. ഇടതുപക്ഷ പാര്‍ട്ടികളായ സിപിഐ ആര്‍എസ്പി എ്ന്നിവരും റാലിയില്‍ പങ്കെടുത്തേക്കില്ല. മയാവതിയുടെ ക്ഷണം ബിഎസ്പിയും നിരസിച്ചിട്ടുണ്ട്.
പ്രതിപക്ഷ നിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുക എന്ന ലക്ഷ്യത്തോടെയാണ് മമത ബാനര്‍ജി മഹാറാലി സംഘടിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയെ മറികടക്കാനുള്ള മമതയുടെ നീക്കത്തിന് സൗഹൃദത്തിന്റെ ഭാഷയിലാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയത്.
റാലിക്കായി വന്‍ സജ്ജീകരണങ്ങളാണ് ബ്രിഗേഡിയര്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് വേദികളും ഇരുപത്തിയഞ്ച് പടുകൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. ആറായിരം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ഒപ്പം തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ടായിരത്തി അഞ്ഞൂര്‍ സന്നദ്ധപ്രവര്‍ത്തകരുമുണ്ടാകും.
https://www.facebook.com/Malayalivartha


























