സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വീട്ടില്‍ പോകാനാവുന്നില്ല; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ തങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് കനക ദുർഗയും ബിന്ദുവും
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ തങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് കനക ദുർഗയും ബിന്ദുവും. ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയെന്നുള്ളതാണ് തങ്ങളുടെ ആവശ്യമെന്ന് ബിന്ദു പറഞ്ഞു. ഇതിനായാണ് പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി യാഥാര്‍ത്ഥ്യം മനസിലാക്കുന്നുണ്ടെന്നാണ് തങ്ങള്‍ക്ക് സുരക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടതില്‍ നിന്ന് മനസിലാകുന്നത് എന്നും ബിന്ദു പറഞ്ഞു. ഒരു പ്രമുഖ സായാഹ്ന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കനക ദുർഗയും ബിന്ദുവും ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തവരല്ല. എന്നിട്ടും സമൂഹത്തില്‍ ഒരു പൗരന് ലഭിക്കേണ്ട സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞമാസം 22നാണ് ശബരിമല ദര്‍ശനത്തിന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയത്. ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകാനാവുന്നില്ല. ഫോണിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും നിരന്തര ഭീഷണികളുണ്ടാവുകയാണ്. എന്തൊക്കെതരം ഗൂഢാലോചനകളാണ് നമുക്കെതിരെ നടക്കുന്നതെന്ന് അറിയില്ല. സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വീട്ടില്‍ പോകാനാവുന്നില്ല, മകളെ കാണാനാവുന്നില്ല. ഭര്‍ത്താവിനെ കഴിഞ്ഞദിവസം ചില സാധനങ്ങള്‍ കൈമാറാനായി താന്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസില്‍ എത്തിയപ്പോഴാണ് അരമണിക്കൂര്‍ സമയം കാണാനായത്. ജോലി ചെയ്യുന്ന സ്ഥലത്തിനും ഇപ്പോള്‍ താമസിക്കുന്ന വീടിനുമപ്പുറം സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. അതുകൊണ്ടാണ് സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കേണ്ടിവന്നത്. ശബരിമലയില്‍ തങ്ങളാണ് ആദ്യം കയറിയതെന്ന വാദത്തിനൊന്നുമില്ല. കോടതി വിധിയിലൂടെ കൂടുതല്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ സന്തോഷം. ഇനിയും സ്ത്രീകള്‍ പോകണമെന്ന ആഗ്രഹമാണുള്ളത്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ പട്ടിക ശരിയാണോ തെറ്റാണോയെന്നതിന് വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്. തനിക്ക് ഇക്കാര്യത്തില്‍ ന്യായീകരിക്കേണ്ട ആവശ്യമില്ല എന്നും ബിന്ദു പ്രതികരിച്ചു.
തങ്ങള്‍ക്ക് നേരെയുള്ള പ്രതിഷേധങ്ങള്‍ താത്കാലികമാണ്. ഇത് നേരിടാനാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. വൈകാതെ പ്രതിഷേധങ്ങളൊക്കെ അടങ്ങുമെന്നാണ് പ്രതീക്ഷ. അടുത്ത ശബരിമല സീസണ്‍ ആകുമ്ബോഴേക്ക് സാധാരണനിലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുള്ള സാഹചര്യമൊരുങ്ങുമെന്നും കനക ദുർഗ പ്രമുഖ സായാഹ്ന പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം 97ാം ദിവസമാണ് കനക ദുര്‍ഗ്ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.
കനകദുര്‍ഗ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയാണ്. ശബരിമല വിഷയത്തില്‍ കനകദുര്‍ഗയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് സഹോദരങ്ങളും ബന്ധുക്കളും പറയുന്നു. മലപ്പുറം ആനമങ്ങാട് മാവേലി സ്റ്റോറിലെ ജീവനക്കാരിയാണ് ഇവര്‍. ഇടതുസാംസ്‌കാരിക വേദിയായ അരീക്കോട്ടെ വൈ.എം.എ. കലാസാഹിത്യ വേദിയിലും പിന്നീട് പുരോഗമനകലാ സാഹിത്യ സംഘത്തിലും വള്ളുവനാട് സാംസ്‌കാരികവേദിയിലും കുട്ടിക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. കുട്ടികളെ സഹോദരിയുടെ വീട്ടിലാക്കിശേഷമാണ് ഡിസംബര്‍ 24ന് കനകദുര്‍ഗ ആദ്യം ശബരിമലയിലേക്ക് പോയത്. എന്നാൽ, കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇവരെ തിരിച്ചിറക്കി. ഇൗ സംഭവത്തെ തുടർന്ന് ഇരുവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നായിരുന്നു വീട്ടില്‍ പറഞ്ഞത്.
ആദ്യശ്രമം പരാജയപ്പെട്ടതിന് പിന്നാലെ കനകദുര്‍ഗയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കനകദുര്‍ഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്നാണ് നേരത്തേതന്നെ സഹോദരന്റെ നിലപാട്. ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബിന്ദുവും കനകദുര്‍ഗയും തങ്ങിയത് അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപമുള്ള വീട്ടില്‍. ബിന്ദുവിന്റെ സുഹൃത്തായ ജോണ്‍സന്റെ വീട്ടില്‍ രാവിലെ 10 മണിയോടെയാണ് സ്വകാര്യവാഹനത്തില്‍ ഇരുവരും എത്തിയത്. കാലടിയില്‍ നിന്ന് ഉള്‍വഴികളിലൂടെ സഞ്ചരിച്ചാണ് അവിടെയെത്തിയത്. യുവതികളെ വീട്ടിലാക്കിയ ശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹായികള്‍ മടങ്ങി.
ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ജനുവരി രണ്ടിന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. ശബരിമലയിലേക്കുള്ള യാത്രയില്‍ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല. അതേസമയം, യുവതീ പ്രവേശം ആചാരലംഘനമായി കണക്കാക്കി ശുദ്ധിക്രിയകള്‍ സന്നിധാനത്ത് നടത്തിയിരുന്നു.
ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിൽ പൂര്‍ണ്ണ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയെ സമീപിച്ചു. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് സംരക്ഷണം തുടരാനും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് നാഗേശ്വര്‍ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
https://www.facebook.com/Malayalivartha