രാജാവിനെക്കാളും രാജഭക്തി മുഖ്യമന്ത്രിയെ വെട്ടിലാക്കിയത് സെക്രട്ടേറിയറ്റിലെ സി പി എം ഉന്നതൻ; സുപ്രീംകോടതിയിൽ നൽകിയ പട്ടിക തയ്യാറാക്കി സർക്കാരിനെ നാണം കെടുത്തി; മണ്ഡലകാലം കഴിഞ്ഞതോടെ കോട്ടയത്തെ പോലീസ് ഉന്നതന്റെ പണി തെറിക്കുമെന്ന് ഉറപ്പ്
മണ്ഡലകാലം കഴിഞ്ഞതോടെ കോട്ടയത്തെ പോലീസ് ഉന്നതന്റെ പണി തെറിക്കുമെന്ന് ഉറപ്പായി. സുപ്രീംകോടതിയിൽ നൽകിയ പട്ടിക തയ്യാറാക്കി സർക്കാരിനെ നാണം കെടുത്തിയതിന് നൽകിയ പ്രതിഫലമായിരിക്കും സ്ഥാനചലനം. രാജാവിനെക്കാളും വലിയ രാജഭക്‌തി കാണിച്ച ഇദ്ദേഹത്തെ സഹായിച്ചത് സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന മന്ത്രി സ്ഥാനം ഇല്ലാത്ത ഉന്നത സിപിഎം നേതാവാണ്. ശബരിമല വിഷയത്തിൽ സി പി എം ഉന്നതൻ മുഖ്യമന്ത്രിയുടെ അപ്രീതിക്ക് കാരണമായതായാണ് വിവരം.
നട അടയ്ക്കുന്ന ദിവസം ശബരിമല ദർശനത്തിനെത്തിയ രേഷ്മയെയും സലിനയെയും കൊണ്ടു വന്നത് കോട്ടയത്തെ ഉന്നതനാണ്. രേഷ്മയെയും സലിനയെയും സന്നിധാനത്ത് നട അടയ്ക്കുന്ന ദിവസം എത്തിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. യാതൊരു പ്രതിഷേധവും ഉണ്ടായില്ലെങ്കിലും സർക്കാർ ഇടപെട്ട് ഇവരുടെ യാത്ര തടയുകയായിരുന്നു. സുപ്രീം കോടതി പട്ടികയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.
ദർശനത്തിന് ആയിരകണക്കിന് ആളുകൾ സന്നിധാനത്തുണ്ടെന്ന ന്യായം പറഞ്ഞാണ് നവോത്ഥാന കൂട്ടായ്മയെ തിരിച്ചയച്ചത്. ഉയർന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഉറപ്പ് തങ്ങൾക്കുണ്ടായിരുന്നു എന്നാണ്കൂട്ടായ്മയുടെ കോ- ഓർഡിനേറ്റർ ശ്രേയസ് കണാരൻ പറഞ്ഞത്. അത് ലഭിച്ചത് സെക്രട്ടേറിയറ്റിൽ നിന്നാണെന്നാണ് വിവരം. കനകദുർഗ്ഗക്കും ബിന്ദുവിനും സുരക്ഷ നൽകാൻ സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് തങ്ങൾക്ക് പോലീസ് സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകിയതെന്നും ശ്രേയസ് പറഞ്ഞു.
യുവതീ പ്രവേശനം വീണ്ടും നടത്തിയാൽ സംഘർഷസാധ്യതയുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് രേഷ്മയെയും സലിനയെയും സർക്കാർ മടക്കി അയച്ചത്. ദേവസ്വം മന്ത്രിയാണ് വിഷയത്തിൽ ഇടപെട്ടത്. പട്ടിക പാളിയതോടെ അനുഭവപരിചയമില്ലാത്ത ചില ഉദ്യോഗസ്ഥർ നാടകം കളിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം നട അടയ്ക്കാനുള്ള അവസാന മണിക്കൂറിൽ സർക്കാർ നാണംകെട്ട കളി കളിക്കുമോ എന്നും ഭക്തർ സംശയിക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ ഭക്തർ തയ്യാറാണ്.
സുപ്രീം കോടതിയിൽ നൽകിയ പട്ടിക പാളിയതോടെയാണ് അവസാന ദിവസം യുവതികളെ കയറ്റാൻ പോലീസ് തീരുമാനിച്ചത്. പട്ടികയിൽ നിന്നും ശ്രദ്ധ മാറ്റാനായിരുന്നു നടപടി. എന്നാൽ അത് പാളുമെന്ന് സർക്കാർ കരുതിയില്ല. കാനം രാജേന്ദ്രനെ പോലുള്ള നേതാക്കൾ പട്ടികക്കെതിരെ രംഗത്തെത്തി. ദേവസ്വം ബോർഡ് പ്രസിഡന്റിനും തെറ്റായ പട്ടിക നൽകിയതിൽ അമർഷമുണ്ട്. തങ്ങൾ ഒരു പട്ടികയും സുപ്രീം കോടതിയിൽ നൽകിയിട്ടില്ലെന്ന് പത്മകുമാർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ കോടതിയിൽ ഒരു രേഖ നൽകുമ്പോൾ അത് ശ്രദ്ധിക്കേണ്ടത് സർക്കാരാണെന്നും കാനം പറഞ്ഞു. എന്നാൽ പട്ടികയുടെ കാര്യത്തിൽ തങ്ങൾക്ക് ഒരു ആശയകുഴപ്പവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചു.
സുപ്രീം കോടതി വിധി വന്നതോടെയാണ് ശബരിമലയിൽ യുവതികളെ കയറ്റാനുള്ള പ്രവർത്തനം സെക്രട്ടേറിയറ്റിലെ സി പി എം ഉന്നതൻ തുടങ്ങിയത്. ഇത് തന്നെ വെട്ടിലാക്കാൻ വേണ്ടിയാണോ എന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. അനുഭവപരിചയമില്ലായ്മയാണ് സർക്കാരിനെ വെട്ടിലാക്കിയതെന്ന് പരക്കെ സംസാരമുണ്ട്.
https://www.facebook.com/Malayalivartha