റഫാല്‍ ഇടപാടില്‍ ഇന്ത്യയ്ക്ക് സഹിക്കേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ബാധ്യത; കഴിഞ്ഞ സര്‍ക്കാരിന്റെ കരാര്‍ റദ്ദ് ചെയ്ത് നരേന്ദ്ര മോദി നിര്‍മ്മിച്ച പുതിയ കരാറിലൂടെ രാജ്യം ഫ്രഞ്ച് ആയുധക്കമ്പനിയായ ദസോള്‍ട്ടിന് നല്‍കേണ്ടിവരുന്നത് 41 ശതമാനം അധികവില
കുറച്ചുനാള്‍ മുമ്പുവരെ ധനകാര്യ വിദഗ്ദ്ധന്മാരുടെയും രാഷ്ട്രീയ ബുദ്ധിജീവികളുടെയും മാത്രം ചര്‍ച്ചാവിഷയമായിരുന്ന റഫാല്‍ ആയുധക്കച്ചവടം ഇന്ന് ഏതൊരിന്ത്യാക്കാരന്റെയും വൈകാരികവിഷയമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി പ്രത്യാഘാതങ്ങള്‍ ഈ അഴിമതിക്കു പിന്നില്‍ ഒളിഞ്ഞുകിടക്കുന്നതിന്റെ പുതിയ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി ഹിന്ദു പത്രം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്ന വിവരങ്ങളില്‍ ഒന്ന് ആ ഇടപാടില്‍ ഇന്ത്യയ്ക്ക് സഹിക്കേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ബാധ്യതയെക്കുറിച്ചാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കരാര്‍ റദ്ദ് ചെയ്ത് നരേന്ദ്ര മോദി നിര്‍മ്മിച്ച പുതിയ കരാറിലൂടെ 41 ശതമാനം അധികവിലയാണ് രാജ്യം ഫ്രഞ്ച് ആയുധക്കമ്പനിയായ ദസോള്‍ട്ടിന് നല്‍കേണ്ടിവരുന്നത്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ആഴ്ചകളായി പ്രതിപക്ഷം പൊതുവേ ചോദിച്ചുകൊണ്ടിരിക്കുന്ന രണ്ട് ചോദ്യങ്ങളാണ്.
1. എന്തുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച 126 യുദ്ധവിമാനങ്ങളുടെ എണ്ണം നരേന്ദ്രമോദി ഫ്രാന്‍സില്‍ നേരിട്ടുപോയി ചര്‍ച്ച ചെയ്ത് 36 ആയി കുറച്ചു?
2. ആദ്യകരാറില്‍ ഒരു യുദ്ധവിമാനത്തിന് വെറും 560 കോടി രൂപയായിരുന്നു വില. പുതിയ കരാറില്‍ അത് 1600 കോടി രൂപയാക്കി മാറ്റിയതെന്തിന്?
ഈ ചോദ്യങ്ങള്‍ക്ക് ഇന്നുവരെ പാര്‍ലമെന്റിലോ പുറത്തോ നരേന്ദ്രമോദിയോ ബിജെപിയോ ഉത്തരം പറഞ്ഞിട്ടില്ല. മാത്രമല്ല, ഇത് നിരന്തരം ചോദിച്ച രാഹുല്‍ഗാന്ധിയെ സ്ത്രീവിരുദ്ധനാക്കി വിവാദമുണ്ടാക്കി വിഷയം മാറ്റാനാണ് ബിജെപി ശ്രമിച്ചത്. അന്നേ രാഹുല്‍ പറഞ്ഞതാണ്, ഇതുകൊണ്ടൊന്നും അഴിമതി മൂടിവയ്ക്കാന്‍ ആകില്ലെന്ന്. ഇപ്പോള്‍ ഹിന്ദുവിന്റെ വെളിപ്പെടുത്തലോടെ റഫാല്‍ ഇടപാട് വീണ്ടും രാജ്യമനസ്സാക്ഷിയുടെ നീറുന്ന ചോദ്യമായി കടന്നുവന്നിരിക്കുന്നു.
റഫാല്‍ ഇടപാടിനെ സംബന്ധിച്ച ചര്‍ച്ച കൂടുതല്‍ പ്രതിപക്ഷ സഹകരണത്തിനു സഹായകമാകുന്നതും മോദിയെ പ്രതികൂലമായി ബാധിക്കും. തീരുമെന്നു കരുതിയ ഇടത്തുനിന്നാണ് ഓരോ തവണയും രഫാല്‍ വിവാദം കൂടുതല്‍ തെളിവുകളോടെ തിരിച്ചുവരുന്നത്.
പുതിയ വെളിപ്പെടുത്തലോടെ, റഫാല്‍ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി എന്ന ജെ.പി.സി. അന്വേഷിക്കണമെന്ന ആവശ്യത്തിന് ശക്തി കൂടിയിരിക്കുകയാണ്. എല്ലാ രേഖകളും പരിശോധിക്കാനും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയുമടക്കം വിളിച്ചുവരുത്തി ചോദ്യങ്ങൾ ആരായാനും ജെപിസിക്ക‌് മാത്രമേ സാധിക്കൂ. മോഡി സർക്കാർ ജെപിസി ആവശ്യത്തെ ഇതേവരെ തടയുകയാണ‌് ചെയ‌്തതെന്നും അതിനു കാരണം ഇപ്പോൾ വെളിപ്പെട്ട വസ‌്തുതകളാണെന്നും വ്യക്തമായിരിക്കുകയാണും പറഞ്ഞ സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി ജെ.പി.സി.അന്വേഷണത്തില്‍ കുറഞ്ഞ ഒന്നിനും പ്രതിപക്ഷം വഴങ്ങുകയില്ലെന്നാണ് ആവര്‍ത്തിച്ചു പറഞ്ഞത്.
90 വിമാനങ്ങൾ വ്യോമസേനയ‌്ക്ക‌് നിഷേധിക്കുക വഴി രാജ്യസുരക്ഷയെയാണ‌് മോഡി സർക്കാർ അപകടത്തിലാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് ചിദംബരം പ്രതികരിച്ചത്. ദസോൾട്ടിന‌് ഉയർന്ന വില നൽകുന്നതിനെ ചർച്ചാ സംഘത്തിലെ മൂന്ന‌് ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നതായി ഹിന്ദു വെളിപ്പെടുത്തിയിരുന്നു, അവരെ ചിദംബരം അഭിനന്ദിച്ചു. എല്ലാ തർക്ക വിഷയങ്ങളിലും ആ ഉദ്യോഗസ്ഥര്‍ വിയോജിപ്പ‌് രേഖപ്പെടുത്തി. 4–-3 എന്ന വോട്ടിങ‌് നിലയിലാണ‌് വിലയടക്കം ഓരോ വിഷയവും അംഗീകരിക്കപ്പെട്ടത‌്. മറ്റൊരു പ്രതിരോധകരാറിലും കേട്ടുകേൾവിയില്ലാത്ത കാര്യമാണിതെന്ന് ചിദംബരം എടുത്തു പറഞ്ഞു. റഫേൽ ഇടപാട‌് ജെപിസി അന്വേഷിച്ചേ തീരൂ. ഇത‌് കോടതിയോ മറ്റോ തീരുമാനിക്കേണ്ട കാര്യമല്ല. ജെപിസി അന്വേഷണമെന്ന ആവശ്യത്തില്‍ കോൺഗ്രസ‌് ഉറച്ചുനില്‍ക്കുന്നതായി ചിദംബരം വ്യക്തമാക്കി. മോഡിയുമായി കരാറിലെത്തിയ ദസോൾട്ട‌്, കൈവരുന്ന അമിതലാഭമോർത്ത‌് ചിരിച്ചുകൊണ്ടായിരിക്കും ബാങ്കിലേക്ക‌് പോകുന്നതെന്ന‌് പരിഹസിക്കാനും ചിദംബരം മറന്നില്ല.
ഇടക്കാല ബജറ്റ‌് അവതരണത്തിനായി 31 ന‌് പാർലമെന്റ‌് ചേരാനിരിക്കെ ജെപിസി അന്വേഷണം എന്ന ആവശ്യം ശക്തമാക്കാനാണ‌് പ്രതിപക്ഷ പാർടികളുടെ തീരുമാനമെന്നും അറിയുന്നു. അതായത് റഫാല്‍ വരുംദിനങ്ങളില്‍ ദേശീയരാഷ്ട്രീയത്തില്‍ കാറും കോളും നിറയ്ക്കും. ഇപ്പോള്‍ത്തന്നെ നിരന്തരമായ തിരിച്ചടികളില്‍പ്പെട്ട് പ്രതിരോധത്തിലായിരിക്കുന്ന നരേന്ദ്രമോദിയ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷയായിരിക്കും ഇടക്കാല ബജറ്റ് സമ്മേളനവും.
ഇത്തവണ മോദിയുടെയും ബിജെപിയുടെയും രാജ്യസ്നേഹം കൂടി ചോദ്യം ചെയ്യപ്പെടുമെന്നതാണ് പ്രത്യേകത. രാജ്യസുരക്ഷയെ ബലി കഴിച്ച് 90യുദ്ധവിമാനം വിഴുങ്ങിയ ആ രാജ്യദ്രോഹി ആരെന്ന ചോദ്യം വരും തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരികയും ചെയ്യും.
https://www.facebook.com/Malayalivartha