പുത്തരിക്കണ്ടം നാളെ ഭക്ത സാഗരമാകും; ശബരിമല നടയടയ്ക്കുന്ന നാളെ ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4 ന് പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും
ശബരിമല നടയടയ്ക്കുന്ന നാളെ ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4 ന് പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയില്‍ മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളില്‍ നിന്ന് വൈകിട്ട് 3 ന് നാമജപ ഘോഷയാത്ര ആരംഭിച്ച് പുത്തരിക്കണ്ടത്ത് സമാപിക്കും. നാമജപം നടക്കുമ്ബോള്‍ തന്നെ പുത്തരിക്കണ്ടത്ത് യോഗം ആരംഭിക്കും. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും. നിരവധി ആദ്ധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പ്രസംഗിക്കും.
ശബരിമല ആചാര സംരക്ഷണത്തിനായി 18ന് സെക്രട്ടറിയേറ്റ് വളയല്‍ സമരമാണ് കര്‍മ്മ സമിതി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അത് മാറ്റി അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിക്കുകയായിരുന്നു. 18ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വരുന്നതിനാല്‍ ആ ദിവസവും 21ന് തൈപ്പൂയ ദിവസവും ഒഴിവാക്കി അതിനിടയിലുള്ള 20ന് സംഗമം നടത്താൻ തീരുമാനിക്കുകയായിരുന്നു.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീജില്ലകളില്‍ നിന്നുള്ള വിശ്വാസികളുടെ നാമജപയാത്രയും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. സംഗമത്തിന്റെ ഭാഗമായി 18ന് രാവിലെ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ അയ്യപ്പ മണ്ഡപങ്ങള്‍ ഒരുക്കി. ഈ കേന്ദ്രങ്ങളില്‍ മൂന്നു ദിവസത്തേയ്ക്ക് അയ്യപ്പ വിഗ്രഹം വെച്ച് വിളക്കും പൂജയും ഉണ്ടാകും. സംഗമത്തിന്റെ മന്നോടിയായി ഇന്നലെ വൈകിട്ട് നഗരത്തില്‍ മഹിളാ വാഹന വിളംബര ജാഥ നടന്നു. അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത വിളംബര ജാഥ പാളയം ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് പട്ടം കേശവദാസ പുരം, പരുത്തിപ്പാറ, അമ്ബലമുക്ക് , പേരൂര്‍ക്കട , വട്ടിയൂര്‍ക്കാവ് , ശാസ്തമംഗലം, വെള്ളയമ്ബലം, പാളയം , സ്റ്രാച്യു വഴി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ സമാപിച്ചു.
പ്രതിഷേധ പരിപാടികള്‍ ഒഴിവാക്കി ‘ആധ്യാത്മിക തല’ത്തിലേക്ക് പ്രതിഷേധങ്ങളെ എത്തിക്കുക എന്ന നീക്കമാണ് ശബരിമല കര്‍മ്മ സമിതി സജീവമാക്കിയിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്താനായിരുന്നു കര്‍മ്മ സമിതി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഈ മാസം 10 മുതല്‍ 13 വരെയായിരുന്നു രഥയാത്ര നടക്കുമെന്ന് അറിയിച്ചിരുന്നത്. പതിനെട്ടിന് 120 ഹിന്ദു സംഘടനകളെ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് മാര്‍ച്ചും ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രഥയാത്ര എല്ലാ ജില്ലകളിലും നടത്താന്‍ പ്രായോഗികമായ ബുദ്ധിമുട്ടുള്ളതിനാല്‍ അത് പറ്റുന്ന ജില്ലകളില്‍ മാത്രം പ്രതീകാത്മകമായി നടത്തി അവസാനിപ്പിക്കാനാണ് ശബരിമല കര്‍മ്മ സമിതിയുടെ നീക്കം. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന് ശേഷം നടക്കുന്ന വ്യാപകമായ അറസ്റ്റും സെന്‍കുമാര്‍ കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയതുമാണ് സംസ്ഥാനമൊട്ടാകെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന രഥയാത്ര ഒഴിവാക്കിയതെന്നും അഭ്യൂഹമുണ്ട്.
എന്നാല്‍ രഥയാത്ര ജനുവരി പത്തിന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പറ്റുന്ന ജില്ലകളില്‍ മാത്രം രഥയാത്ര സംഘടിപ്പിക്കുക എന്ന തീരുമാനത്തില്‍ ശബരിമല കര്‍മ്മ സമിതി എത്തിയിരുന്നു എന്ന് കര്‍മ്മ സമിതി നേതാവ് കെ പി ശശികല വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയേറ്റ് വളയല്‍ നടത്തുന്നതിന് പകരം ആധ്യാത്മിക സംഗമം എന്ന നിര്‍ദ്ദേശമാണ് ദേശീയ നേതാക്കള്‍ നല്‍കിയതെന്നും ശശികല വ്യക്തമാക്കി.
https://www.facebook.com/Malayalivartha